പഞ്ചരത്നത്തിൽ കല്യാണമേളം; 4 പെൺമക്കൾക്കും ഒരേ സമയം കല്യാണം; കാർണവരായി ഉത്രജനും

pancharatnam-marriage
SHARE

അമ്മക്കിളിയുടെ സ്നേഹത്തണലിൽ നിന്നും പുത്തൻകൂട്ടിലേക്ക് ചേക്കാറാൻ ഒരുങ്ങുകയാണ് പഞ്ചരത്നം വീട്ടിലെ നാല് പെൺമക്കൾ. നാലു മക്കളുടെയും വിവാഹത്തിനൊരുങ്ങുകയാണ് പഞ്ചരത്നം വീട്.  തിരുവനന്തപുരം പോത്തൻകോട് നന്നാട്ടുകടവിൽ പ്രേംകുമാറിന്റെയും രമാദേവിയുടെയും പഞ്ചരത്നങ്ങൾ മലയാളികൾക്ക് അന്യരല്ല. ഉത്ര, ഉത്രജ, ഉത്തര, ഉത്തമ, ഉത്രജൻ എന്നീ കുട്ടികളുടെ ജനനം തൊട്ടുള്ള ഓരോ വിശേഷങ്ങളും മലയാളികൾക്ക് സുപരിചിതമാണ്.

ഒറ്റപ്രസവത്തിൽ നിമിഷങ്ങളുടെ ഇടവേളയിലാണ് രമാദേവി അഞ്ച് കൺമണികൾ പിറന്നത്. നാൽ പെൺമക്കൾക്ക് കൂട്ടായുള്ള സഹോദരൻ ഉത്രജനാണ് അച്ഛന്റെ സ്ഥാനത്ത് നിന്നും വിവാഹം നടത്തുന്നത്. ഏപ്രിൽ അവസാനമാണ് ഗുരുവായൂർ ക്ഷേത്രത്തിൽവച്ചാണ് വിവാഹം.

1995 നവംബറിലാണ് പ്രേംകുമാറിനും രമാദേവിയ്ക്കും മക്കൾ ജനിക്കുന്നത്. എന്നാൽ കുട്ടികൾക്ക് 10 വയസാകും മുൻപേയായിരുന്നു പ്രേംകുമാറിന്റെ അപ്രതീക്ഷിതവിയോഗം. അതിന് ശേഷവും ഹൃദ്രോഗത്തിന്റെ രൂപത്തിൽ പഞ്ചരത്നത്തിലേക്ക് വിധിയൂടെ ക്രൂരത കടന്നുവന്നു. പെയ്സ്മേക്കറിന്റെ സഹായത്തോടെയാണ് രമാദേവി ഇപ്പോഴും ജീവിക്കുന്നത്. സഹകരണ ബാങ്കിൽ സർക്കാർ നൽകിയ ജോലി കൊണ്ടാണ് ജീവിതം വീണ്ടും ആരംഭിക്കുന്നത്. കടന്നുവന്ന വഴികളെക്കുറിച്ച് രമാദേവിയും മകൾ ഉത്തരയും മനോരമ ന്യൂസ് ഡോട്ട്കോമിനോട് മനസ് തുറക്കുന്നു.

ഉത്തരയുടെ വാക്കുകൾ: അമ്മയാണ് ഞങ്ങൾക്ക് എല്ലാം. അമ്മയുടെ ശക്തികൊണ്ടാണ് ഇത്രയും വരെ എത്തിയത്. ഒരുപാട് പ്രതിസന്ധികളിലൂടെയാണ് അമ്മ ഞങ്ങളെ വളർത്തിയത്. അതൊന്നും ഒരിക്കലും മറാക്കാനാകില്ല. ഞങ്ങൾ കുഞ്ഞുങ്ങളായിരുന്നപ്പോൾ ചില രാത്രികളിൽ അമ്മയ്ക്ക് വയ്യാതെ വരുമായിരുന്നു. ആ അവസ്ഥയിലും അമ്മയുടെ ആത്മധൈര്യമാണ് മൂന്നോട്ട് നയിച്ചത്. ഞങ്ങളെ വളർത്താൻ അമ്മ കഷ്ടതകൾ ഒരുപാട് അനുഭവിച്ചിട്ടുണ്ട്. 

വിവാഹത്തെക്കുറിച്ച് ആലോചിച്ചപ്പോൾ ഞങ്ങളെക്കുറിച്ചും ഞങ്ങളുടെ സ്നേഹത്തെക്കുറിച്ചുമൊക്കെ മനസിലാക്കുന്നവർ വേണമെന്നുണ്ടായിരുന്നു. എല്ലാവർക്കും ഏകദേശം ഒരേസമയത്താണ് ആലോചന വരുന്നത്. ഓരേ ദിവസം തന്നെ വിവാഹിതരാകാനാണ് ആഗ്രഹമെന്ന് ആദ്യമേ പറഞ്ഞിരുന്നു. അത് എല്ലാവർക്കും സമ്മതമായി. ഞങ്ങളുടെ ഭാവിവരന്മാരുടെ വീട്ടുകാരും ഈ സ്നേഹം ഇതുപോലെ തന്നെ നിലനിർത്തണമെന്ന് തന്നെയാണ് പറയുന്നത്. വീട് കല്യാണത്തിന്റെ തിരക്കിലേക്ക് എത്തുന്നതേയുള്ളൂ. എല്ലാ ആഘോഷങ്ങൾക്കും ഞങ്ങൾ ഒരേ നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിക്കുന്നത്. കല്യാണദിവസവും എല്ലാവരും ഓരേ പോലെ തന്നെ പന്തലിലേക്ക് കയറണമെന്നാണ് ആഗ്രഹം. അച്ഛനില്ലാത്തതിന്റെ കുറവ് നികത്തുന്നത് ഉത്രജനാണ്. അവനാണ് ഞങ്ങളുടെ ബലം. അവന് വിദേശത്ത് ജോലി ശരിയായിട്ടുണ്ട്. ഞങ്ങളുടെ വിവാഹശേഷം അവനും അവിടേക്ക് പോകും. 

മക്കളുടെ വിവാഹത്തെക്കുറിച്ച് രമാദേവിയുടെ വാക്കുകൾ: മക്കൾ ദൂരെ സ്ഥലങ്ങളിലേക്ക് പോകുന്നതിൽ വിഷമമുണ്ട്. എന്നാലും സാഹചര്യത്തോട് പൊരുത്തപ്പെടണമല്ലോ. ജീവിതത്തോട് പൊരുതിയാണ് ഇവിടെ വരെ എത്തിയത്. ഞങ്ങളുടെ കഥയെല്ലാം എല്ലാവർക്കും അറിയാവുന്നതാണ്. ഒരുപാട് പേർ താങ്ങുംതണലുമായി നിന്നിട്ടുണ്ട്. അതൊന്നും മറക്കാനാകില്ല.

ഫാഷൻ ഡിസൈനറായ ഉത്രയുടെ വരൻ മസ്കറ്റിൽ ഹോട്ടൽ മാനേജരായ ആയൂർ സ്വദേശി കെ.എസ്. അജിത്കുമാറാണ്. കൊച്ചി അമൃത മെഡിക്കൽ കോളേജിൽ അനസ്‌തീഷ്യാ ടെക്‌നിഷ്യനായ ഉത്രജയെ ജീവിതസഖിയാക്കുന്നത് കുവൈത്തിൽ അനസ്‌തീഷ്യാ ടെക്‌നിഷ്യനായ പത്തനംതിട്ട സ്വദേശി ആകാശാണ്. ഓൺലൈനിൽ മാധ്യമപ്രവർത്തകയായ ഉത്തരയ്ക്ക് കോഴിക്കോട് സ്വദേശിയായ മാധ്യമപ്രവർത്തകൻ മഹേഷാണ് വരൻ. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ അനസ്‌സ്തീഷ്യാ ടെക്‌നീഷ്യനായ ഉത്തമയ്ക്ക് മസ്കറ്റിൽ അക്കൗണ്ടന്റായ വട്ടിയൂർക്കാവ് സ്വദേശി വിനീത് താലിചാർത്തും.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...