മോഹൻലാലിന്റെ കയ്യിൽ ആനക്കൊമ്പ് വന്ന കഥ; ആശുപത്രിയിൽ വച്ച് അദ്ദേഹം പറഞ്ഞത്; കുറിപ്പ്

mohanlal-post
SHARE

ആനക്കൊമ്പ് കൈവശം വച്ച കേസ് നടൻ മോഹൻലാലിന് സൃഷ്ടിക്കുന്ന തലവേദന ചെറുതൊന്നുമല്ല. വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കിടയിൽ പല കുറ്റപ്പെടുത്തലുകളും അദ്ദേഹം കേൾക്കേണ്ടി വന്നിട്ടുമുണ്ട്. ആ ആനക്കൊമ്പ് എങ്ങനെയാകും അദ്ദേഹത്തിന് ലഭിച്ചത് ? പാരമ്പര്യമായി തനിക്ക് ലഭിച്ചതാണെന്ന് അദ്ദേഹം വാദിക്കുന്നുണ്ടെങ്കിലും പലരും അത് മുഖവിലയ്ക്ക് എടുക്കാൻ തയാറായിട്ടില്ല. എന്നാൽ ആനക്കൊമ്പ് അദ്ദേഹത്തിന് കിട്ടിയതെങ്ങനെ എന്നു വിശദീകരിക്കുന്ന ഒരു കുറിപ്പുമായി കഴിഞ്ഞ ദിവസം അരുൺജിത്ത് എ.പി എന്ന യുവാവ് രംഗത്തെത്തി. നഴ്സായ ഇദ്ദേഹം ഫെയ്സ്ബുക്കിലെ ഒരു സിനിമാഗ്രൂപ്പിൽ പങ്കു വച്ച കുറിപ്പ് ഇപ്രകാരമാണ്. 

മോഹന്‍ലാലിന്റെ കൈയിലെ ആനക്കൊമ്പു കഥ- നടന്ന കഥ

മോഹൻലാൽ എന്ന നടൻ, അദ്ദേഹത്തിന്റെ സാമൂഹിക ഇടപെടലിൽ പക്ഷപാതം കാണിക്കുന്നു എന്നതിൽ ഒരു സംശയവും ഇല്ല. അതുകൊണ്ടു എന്തിലും പിന്തുണയുണ്ട് എന്ന് ധരിക്കരുത്. പക്ഷേ കൃഷ്ണകുമാർ എന്ന തൃപ്പൂണിത്തുറക്കാരൻ വീട്ടിൽ സൂക്ഷിക്കാൻ തന്നതാണ് ആനക്കൊമ്പ് എന്ന വാദം സത്യമാണ് എന്ന് ഒരു തോന്നലുണ്ട് അങ്ങനെ ഒന്നുണ്ടാകാം എന്ന് തീർച്ചയായും കരുതുന്നു.

ചൊവ്വഴ്ചയോ മറ്റോ ആണ് തിയറ്ററിൽ ആകെ ബഹളം, അമൃത ആശുപത്രിയിലെ പ്ലാസ്റ്റിക് സർജറി വിഭാഗം റൂമുകളിൽ എല്ലാം വലിയ തിരക്ക്. ഓപ്പറേഷൻ തീരുമ്പോഴേക്കും ഉറപ്പായും പത്തു കഴിയും. സാധാരണ വൈകുന്നേരം ഓവർ ഓൾ കാര്യങ്ങൾക്കായി ഒരാളെ പുറത്തു ഡ്യൂട്ടി നിർത്താറുണ്ട്. അന്ന് ഞാനാണ് ആ ഡ്യൂട്ടി, പുറത്തു ഒരു രോഗി വല്ലാതെ ബഹളം വയ്ക്കുന്നുണ്ട് എന്നു കേട്ട് അങ്ങോട്ട് ചെന്നു, അന്വേഷിച്ചു. ‘ഉച്ചയ്ക്കു ശേഷം ചെയ്യും എന്ന് പറഞ്ഞു ഇപ്പോൾ രാത്രിയായി , ഇവിടെ ഇരുപ്പു തുടങ്ങിയിട്ട് മണിക്കൂറുകളായി ,ഞാൻ പ്രേം നായരുടെ ( അമൃത ആശുപത്രി ഡയറക്ടർ ) ബന്ധുവാണ്’. വെളുത്തു ,താടിയുള്ള , ഒരു മാലയൊക്കെ ഇട്ട മനുഷ്യൻ ക്ഷോഭിക്കുകയാണ്.

ഇത്ര കഷ്ടപ്പാട് എനിക്ക് പറ്റില്ല എന്നൊക്കെ പിറു പിറുക്കുന്നുണ്ട്, ആശ്വസിപ്പിക്കാൻ ഭാര്യ പാടുപെടുന്നുണ്ട് എന്നതും സത്യം. ഞാൻ പേര് ചോദിച്ചു. പേര് കൃഷ്ണകുമാർ, വീട് തൃപ്പൂണിത്തുറ , കയ്യിൽ എവി ഫിസ്റ്റുല ( ഡയാലിസിസ് ചെയ്യാനായി ഉണ്ടാക്കുന്ന ഒന്ന് ) ചെയ്യാനായി കാത്തിരിപ്പാണ്. എന്റെ വീട്ടിൽ ഒരു വൃക്ക രോഗി ഉള്ളതാണ്. ദേഷ്യം കൂടി ഈ രോഗത്തോടൊപ്പം ഉണ്ട് എന്നത് ശാസ്ത്രീയമല്ല എങ്കിലും സത്യമാണ്. 

പലവിധ ന്യായങ്ങളും തട്ടാമുട്ടികളും പറഞ്ഞു രാത്രി ഒരു പതിനൊന്നു മണിവരെ അദ്ദേഹത്തെ അവിടെ പിടിച്ചിരുത്തി , വേഗം ഒരു തിയറ്റർ പ്രിപയർ ചെയ്തു ഞാൻ അദ്ദേഹത്തെ അവിടെ കയറ്റി , സർജന് ഒപ്പം അസ്സിസ്റ്റ് ചെയ്യാനും ഞാനാണ് കയറിയത് , ഓപ്പറേഷൻ തുടങ്ങി , ആള് ആകെ അസ്വസ്ഥനായിരുന്നു. ടേബിളിൽ കിടന്നപ്പോഴും ഞാൻ വലിയ വര്ത്തമാനം പറഞ്ഞുകൊണ്ടേയിരുന്നു , തണുപ്പിക്കേണ്ടത് നമ്മുടെ ആവശ്യമാണല്ലോ.

മിക്കവാറും സമയം തിയറ്ററിൽ ടേപ്പ് റെക്കോർഡറിൽ പാട്ടു വയ്ക്കും , പ്രത്യേകിച്ച് ഞാൻ. അങ്ങനെ ഓപ്പറേഷൻ നടക്കുന്നു. ലോക്കൽ അനസ്തേഷ്യയിൽ ആണ് സർജറി. പുള്ളിയോട് ഞാൻ ഇടതടവില്ലാതെ സംസാരിക്കുന്നുമുണ്ട്. ഇതിനിടയിൽ “ആറ്റു മണൽ പായയിൽ അന്തി വെയിൽ ചാഞ്ഞനാൾ ’’ എന്ന മോഹനലാൽ ഗാനം വന്നു , ഞാൻ ആ പാട്ടു ശ്രദ്ധിച്ചു മിണ്ടാതെ ഇരിക്കുകയാണ്. 

അതിനിടയിൽ ഇദ്ദേഹത്തിന്റെ വക കമന്റ് “ അവൻ ഈ പാട്ടു നന്നായി പാടിയിട്ടുണ്ട്’’ മോഹൻലാലിന്റെ അടുത്ത ആളിൽ നിന്ന് കേൾക്കുന്ന സംസാര രീതി കണ്ടു ഞാൻ ചോദിച്ചു ‘മോഹൻലാലിനെ അടുത്തറിയുമോ’ , പഴയകാലത്തു ചെന്നൈയിൽ ഇദ്ദേഹത്തിന്റെ വീട്ടിൽ മോഹൻലാൽ ( താരം ആകുന്നതിനു മുൻപ് ) വന്ന കഥമുതൽ പറഞ്ഞു. സിനിമ ഇഷ്ടവിഷയം ആയതിനാൽ ഞാൻ ഓരോന്നും ചോദിച്ചു. അതിനിടയിൽ ആനക്കൊമ്പു വിഷയവും വന്നു, ‘അത് എന്റേതാണ് , ഇവൻ ( മോഹൻലാൽ) പഴയ ഇതേപോലത്തെ സാധങ്ങൾ കണ്ടാൽ എടുത്തോണ്ട് പോകും, ഞാൻ എടുത്തോട്ടെ എന്ന് ചോദിച്ചു എടുത്തതാണ്’ എന്നൊക്കെ പറഞ്ഞു, ‘ഒരുപാടു രാത്രി ആയില്ലെങ്കിൽ ഞാൻ അവനെ വിളിക്കാം’ എന്നൊക്കെ പറഞ്ഞു, പക്ഷേ പാതിരാത്രിയോട് അടുത്ത സമയത്തു അതിനു നിർബന്ധിച്ചില്ല.

ഒരു ആശുപത്രിയിലെ സാധാരണക്കാരനായ എന്നോട് മക്കളുടെ വിശേഷവും , നിഖിൽ എന്ന പാട്ടുകാരനായ മകനെ പറ്റിയും , യേശുദാസ് പാട്ടു പഠിപ്പിച്ച കഥയുമൊക്കെ പുള്ളി പറഞ്ഞു. മോഹൻലാലിന് വേണ്ടി ആശുപത്രി കിടക്കയിൽ അങ്ങനൊരു കള്ളം അദ്ദേഹത്തിന് എന്നോട് പറയേണ്ട ആവശ്യമില്ല എന്ന് ഞാൻ കരുതുന്നു. അത് മുന്നിൽ വച്ച് പറയുകയാണ് മോഹൻലാൽ മനസാക്ഷിയുടെ കോടതിയിൽ തെറ്റുകാരനാണ് എന്ന് കരുതുക വയ്യ. മോഹൻലാലിന്റെ എല്ലാ നിലപാടിലും ഉള്ള പിന്തുണയല്ല, അദ്ദേഹത്തിലെ നടനെ ബഹുമാനിക്കുന്നുമുണ്ട്. ആ രാത്രിയിൽ ഞാൻ എപ്പോഴോ ഉറങ്ങി , രാവിലെ അദ്ദേഹത്തെ മോഹൻലാൽ വിളിച്ചിരുന്നുവോ , ഈ കൃഷ്ണകുമാർ ചേട്ടൻ ഇപ്പോൾ എവിടെയാണ് ? അറിയില്ല.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...