വന്യമൃഗങ്ങളുടെ ചിത്രമെടുക്കുന്ന ഫോട്ടോഗ്രഫറാണ് കെനിയക്കാരനായ ഗ്രെൻ സൗർബി. പല വന്യമൃഗങ്ങളുടേയും ചിത്രങ്ങൾ എടുത്തിട്ടുണ്ടെങ്കിലും അടുത്തിടെ ഒരു സിംഹം തന്റെ മുന്നിൽ വന്ന് പോസ്ചെയ്തതിനെക്കുറിച്ച് പറയുകയാണ് അദ്ദേഹം. കെനിയയിലെ മസായ് മറയില്‍ വച്ചുണ്ടായ അനുഭവമാണ് അദ്ദേഹം പറയുന്നത്. കാട്ടിനകത്തെ സഞ്ചാരത്തിലായിരുന്നു അന്നും ഗ്രെന്‍.
ഒറ്റതിരിഞ്ഞുള്ള നടപ്പിനിടെ അകലെയല്ലാതെ ഒരു സിംഹമുണ്ടെന്ന് ഗ്രെന്‍ മനസിലാക്കി. കാടിനോട് ഇടപഴകിയ വര്‍ഷങ്ങളുടെ പരിചയമാണത്. ഗ്രെന്നിനാണെങ്കില്‍ സിംഹങ്ങളുടെ പടം എത്രയെടുത്താലും മതിവരില്ല. പുതിയ എന്തെങ്കിലും തടയുമോ എന്ന ചിന്തയില്‍ ഗ്രെന്‍ ക്യാമറ ഫോക്കസ് ചെയ്തുതുടങ്ങി.
ഉഗ്രനൊരു സിംഹം. പ്രതാപിയായി ഇങ്ങനെ തനിയെ നടന്നുവരികയാണ്. ഗ്രെന്‍ ക്യാമറയുമായി സിംഹത്തിന്റെ അടുത്തേക്ക് പതിയെ നീങ്ങി. ഉള്ളില്‍ പേടിയുണ്ടായിരുന്നുവെങ്കിലും ധൈര്യം സംഭരിച്ചാണ് നീക്കം. സിംഹവുമായി ഏതാണ്ട് 15 മീറ്ററോളം ദൂരമേ വരൂ. ഗ്രെന്‍ കാട്ടിലെ രാജാവിന്റെ ക്ലോസപ്പ് പകര്‍ത്താനായി തയ്യാറെടുത്തു.
പടം ക്ലിക്ക് ചെയ്യുന്നതിന് തൊട്ടമുമ്പായി അപ്രതീക്ഷിതമായി സിംഹം വായ പിളര്‍ന്ന് നീട്ടിയൊരു അലര്‍ച്ചയാണ്. അക്ഷരാര്‍ത്ഥത്തില്‍ കിടുങ്ങിപ്പോയെന്നാണ് ഗ്രെന്‍ പറയുന്നത്. എങ്കിലും ക്യാമറ കൈ വിട്ടില്ല. ആ അലര്‍ച്ചയുടെ ചിത്രവും അങ്ങനെ കയ്യില്‍ വന്നുവീണു