തമിഴ്പുലികൾ ശക്തരായിരുന്ന കാലത്താണു സയനൈഡിനെപ്പറ്റി പലരും കേൾക്കുന്നത്. കഴുത്തിൽ മാലയിൽ സൂക്ഷിക്കുന്ന സയനൈഡ് ക്യാപ്സ്യൂൾ കടിച്ചുപൊട്ടിക്കുന്നതോടെ തൽക്ഷണം മരണം സംഭവിക്കുന്നു. രുചി എന്തെന്നു പോലും അറിയാത്ത ‘അദ്ഭുത വിഷം.’ സ്വർണാഭരണ നിർമാണം ഉൾപ്പെടെ വ്യവസായ ആവശ്യത്തിനാണു സയനൈഡ് ഉപയോഗിക്കുന്നത്.
∙ പൊട്ടാസ്യം സയനൈഡ്, സോഡിയം സയനൈഡ് എന്നിവയാണു ജീവനൊടുക്കാൻ ദുരുപയോഗിക്കുന്നത്. സയനൈഡ് ഉമിനീരുമായി ചേരുമ്പോൾ ഹൈഡ്രോസയനിക് ആസിഡ് ആകും. ശരീരത്തിന്റെ ആന്തരിക ശ്വസനം തടയുകയാണ് അനന്തരഫലം. എല്ലാ കോശങ്ങളും ഓക്സിജൻ ഉപയോഗിക്കുന്നതു തടയപ്പെടുന്നതോടെ മരണം.
∙ മരണം എത്ര വേഗമെന്നതു സയനൈഡിന്റെ ശുദ്ധതയും അളവുമായി ബന്ധപ്പെട്ടാണ്. ശുദ്ധമായ പൊട്ടാസ്യം സയനൈഡ് ആണെങ്കിൽ ഒരു ഗ്രാമിന്റെ പകുതിയിൽ താഴെമതി മരണത്തിന്; ഹൈഡ്രജൻ സയനൈഡ് ആണെങ്കിൽ ഒരു ഗ്രാമിന്റെ പത്തിലൊന്നിൽ താഴെയും. അത്ര ശുദ്ധമല്ലാത്ത സയനൈഡ് ഉപയോഗിച്ച സംഭവങ്ങളിൽ ആളുകളെ ചികിത്സയിലൂടെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
∙ സയനൈഡ് ഉപയോഗിച്ചു മരിച്ചയാളുടെ രക്തത്തിനു തിളങ്ങുന്ന ചുവപ്പുനിറമായിരിക്കും. പോസ്റ്റ്മോർട്ടം സമയത്തു പ്രത്യേക ഗന്ധം പലപ്പോഴും കിട്ടാറുണ്ട്.