കറുകച്ചാൽ: കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ടാക്സി ഡ്രൈവറായ കറുകച്ചാൽ നെടുമറ്റത്തിൽ എൻ.കെ.മനോജിന് (42). കറുകച്ചാലിലെ ബിസ്മി ലോട്ടറി ഏജൻസി ഉടമ ടി.എ.ബൈജുവിന്റെയും മാനേജർ സുനിൽ കുമാറിന്റെയും വലിയ മനസ്സ് ടാക്സി ഡ്രൈവറായ മനോജിന്റെ ജീവിതം മാറ്റി മറിച്ചു.
കറുകച്ചാലിലെ ബിസ്മി ലോട്ടറി ഏജൻസിസിൽ നിന്ന് സ്ഥിരം ലോട്ടറിയെടുക്കുന്നയാളാണു മനോജ്. മനോജ് വിളിച്ചു പറഞ്ഞതനുസരിച്ച് 8 ടിക്കറ്റുകൾ മാറ്റിവച്ചു. അതിൽ ഒരു ടിക്കറ്റിനാണ് കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ അടിച്ചത്.
നറുക്കെടുപ്പ് ഫലം വന്നശേഷവും മനോജ്‍ ലോട്ടറി കൈപ്പറ്റുകയോ പണം നൽകുകയോ ചെയ്തിരുന്നില്ല. ലോട്ടറി സ്വന്തമാക്കി സമ്മാനം നേടാമായിരുന്നെങ്കിലും അതിന് മനസ്സു വന്നില്ലെന്നു ബൈജുവും സുനിലും പറയുന്നു. ഇവർ തന്നെ മനോജിനെ ഫോണിൽ വിളിച്ച് വിവരം പറഞ്ഞു. ആഷിതയാണ് മനോജിന്റെ ഭാര്യ. തുക കിട്ടിയ ശേഷം ഭാവികാര്യം ആലോചിക്കുമെന്നും തൊഴിൽ ഉപേക്ഷിക്കില്ലെന്നും മനോജ് പറഞ്ഞു.