പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച സിനിമയാണ് ഉയരെ. നായികയ്ക്കതെതിരെ ആസിഡ് ആക്രമണം നടത്തുന്ന ആസിഫിന്റെ കഥാപാത്രത്തെ ഉൾക്കൊള്ളാൻ പ്രേക്ഷകർക്കും പാടുപെടേണ്ടി വന്നു. സിനിമയിൽ താൻ അവതരിപ്പിച്ച ഗോവിന്ദ് എന്ന കഥാപാത്രത്തെ ഒരു വിധത്തിലും ന്യായീകരിക്കാനാവാത്തതിനാലാണ് ഉയരെ സിനിമയുടെ പ്രമോഷൻ പരിപാടികളിൽ പങ്കെടുക്കാതിരുന്നതെന്ന് ആസിഫ് അലി അടുത്തിടെ മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ആസിഫിന്റെ കഥാപാത്രത്തെക്കുറിച്ച് ഡോക്ടർ നെൽസൺ ജോസഫ് എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. സിനിമ കണ്ടപ്പോൾ ആസിഫ് അലിയുടെ മോന്ത പിടിച്ച് നിലത്തിട്ട് നാല് ഉര ഉരയ്ക്കാൻ തോന്നിയിട്ടുണ്ടെന്നാണ് ഡോകടർ കുറിച്ചത്.
നെൽസൺ ജോസഫ് എഴുതിയ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:
ആസിഫ് അലിയുടെ മോന്ത പിടിച്ച് നിലത്തിട്ട് നാല് ഉര ഉരയ്ക്കാൻ തോന്നിയിട്ടുണ്ട്.
കാണുന്നത് സിനിമയാണെന്ന് സ്വയം ഓർമ്മിപ്പിച്ചെങ്കിൽക്കൂടി. . .
ഉയരെ സിനിമയിൽ ആസിഫ് അവതരിപ്പിച്ച ഗോവിന്ദിന്റെ പ്രകടനം കണ്ടോണ്ടിരുന്നപ്പൊ അപ്പൊ ആസിഫ് മുന്നിൽ വന്നിരുന്നെങ്കിൽ സത്യത്തിൽ ദേഷ്യം തോന്നിയേനെ.
അത്രത്തോളം കൺവിൻസിങ്ങായാണ് ഒരാളുടെ സ്വപ്നം തകർത്ത്, ജീവിതം തകർക്കാൻ ശ്രമിച്ച് ടോക്സിക് മസ്കുലിനിറ്റിയുടെയും സ്വാർത്ഥതയുടെയും അങ്ങേയറ്റമായ ഗോവിന്ദിനെ ആസിഫ് അവതരിപ്പിച്ചത്.
ഒരുതരത്തിലും ഗോവിന്ദിനെ ന്യായീകരിക്കാൻ കഴിയാത്തതുകൊണ്ട് ഉയരെയുടെ പ്രമോഷൻ വർക്കുകളിൽ നിന്ന് ഒഴിഞ്ഞുനിന്നിരുന്നെന്ന്,
അതിലും ഒരു പടികൂടി കടന്ന് ഒരു സമയത്ത് , അത്രത്തോളം വരില്ലെങ്കിലും ഉള്ളിൽ ഒരു അര ഗോവിന്ദുണ്ടായിരുന്നെന്ന്, തിരുത്തുകയാണെന്ന് പറഞ്ഞ ആർജ്ജവത്തിനെ അഭിനന്ദിക്കാതെ തരമില്ല.
താരപരിവേഷം നോക്കാതെ ഗോവിന്ദിനെ അവതരിപ്പിക്കാനെടുത്ത അത്രയും എഫർട്ട് വേണം അങ്ങനെയുള്ള തീരുമാനങ്ങൾക്കും
ബഹുമാനം കൂടുന്നതേയുള്ളൂ ആസിഫ് അലി