ടിക് ടോകിലൂടെ ഏറെ പ്രശസ്തനാണ് ഫുക്രു. നിറയെ ആരാധകരുമുണ്ട്. ബൈക്ക് സ്റ്റണ്ടർ, ഡിജെ അങ്ങനെ ഫുക്രുവിനെ പ്രശസ്തനാക്കിയ മേഖലകൾ പലതാണ്.എന്നാലിപ്പോൾ ട്രോളൻമാരുടെ ഇരയാവാൻ സ്വയം ചെന്ന്പെട്ട അവസ്ഥയിലാണ് ഈ സോഷ്യൽമീഡിയ താരം.
ദുരിതബാധിതരെ സഹായിക്കാനാണ് ടിക് ടോക് താരം ഫുക്രു (കൃഷ്ണജീവ്)വും സുഹൃത്തുക്കളും അങ്ങ് കൊട്ടാരക്കരയിൽ നിന്ന് ബൈക്ക് റാലി നടത്തിയത്. എന്നാൽ കത്തി മിന്നിച്ച് പോയ ആ യാത്ര ഇടയ്ക്ക് പൊലിസ് തടഞ്ഞു. റാലി തടഞ്ഞ പൊലീസ് ‘വണ്ടികള്‍ക്ക് ഇന്ധനം അടിച്ച പണമുണ്ടായിരുന്നെങ്കില്‍ ദുരിതബാധിതര്‍ക്ക് ഇരട്ടി സാമഗ്രികള്‍ നല്‍കാമായിരുന്നല്ലോ’ എന്ന് പറയുന്ന വീഡിയോ ആണിപ്പോൾ പുറത്തുവന്നത്. 'അങ്ങനെ തരുമായിരുന്നെങ്കില്‍ ഇത്രയും കഷ്ടപ്പാടുണ്ടോയിരുന്നോ' എന്ന് ഫുക്രു മറുപടി പറയുന്നതും ദൃശ്യങ്ങളിലുണ്ട്.
ഒരു നല്ല കാര്യം ചെയ്യാനിറങ്ങി തിരിച്ചതാണെങ്കിലും സംഗതി അബദ്ധമായി എന്ന തരത്തിലാണ് ഇതുമായി ബന്ധപ്പെട്ട് വരുന്ന ട്രോളുകള്‍. കൊട്ടാരക്കര നിന്ന് മലപ്പുറം വരെ ബൈക്ക് യാത്ര നടത്തിയെന്നതാണ് ആരോപണം. എന്നാൽ ഒരു പൊലീസുകാരന്‍ പറഞ്ഞ മണ്ടത്തരത്തിന്റെ പേരിലാണ് ട്രോളുകളെന്നും മൂന്ന് കിലോമീറ്റര്‍ മാത്രമാണ് റാലി നടത്തിയതെന്നുമാണ് ഫുക്രുവിന്റെ പ്രതികരണം. താന്‍ ചെയ്തത് എന്താണ് എന്നതിനേക്കുറിച്ചുള്ള വിവരങ്ങള്‍ ടിക് ടോക്കിലും ഇന്‍സ്റ്റഗ്രാമിലുണ്ട്. ട്രോളന്‍മാര്‍ തന്നെ ഇന്ത്യ മുഴുവന്‍ അറിയുന്ന ആളാക്കണമെന്നും ഫുക്രു പരിഹാസത്തോടെ ടിക് ടോക് ലൈവില്‍ പറഞ്ഞു.