തോല്‍വി ആഘാതമായി ഓര്‍മ നഷ്ടപ്പെട്ട പ്രണവ്’; ചേര്‍ത്തുപിടിച്ച് ബിജുവെത്തി: കുറിപ്പ്

biju
SHARE

ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥിയായിരുന്ന പികെ ബിജുവിന് വേണ്ടി പ്രവർത്തിച്ചവരിൽ പത്ത് വയസ്സുകാരൻ പ്രണവും ഉണ്ടായിരുന്നു. മുതിർന്നവർക്കൊപ്പം ആവേശം ഒട്ടും ചോരാതെ കുഞ്ഞ് പ്രണവും കൂടി. എന്നാല്‍ ലോക്സഭാ ത‌െര‍ഞ്ഞെടുപ്പ് ഫലം വന്നതോടെ കാര്യങ്ങളാകെ മാറി മറിഞ്ഞു. നമ്മുടെ ചിഹ്നമെന്നും നമ്മുടെ സ്ഥാനാർത്ഥിയെന്നുമൊക്കെ പറഞ്ഞത് ഈ കരുന്നിന്‍റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു പോയിരുന്നു. 

പ്രണവിന് ബിജുവിന്‍റെ പരാജയം താങ്ങാനായില്ല. ഇടതുപക്ഷത്തിനാകെയുണ്ടായ തിരിച്ചടിയിൽ മനംനൊന്ത് ഒർമ്മ നഷ്ടപ്പെട്ട് പത്ത് ദിവസത്തോളമാണ് കുട്ടി ആശുപത്രിയിൽ കഴിഞ്ഞത്. തുടർന്ന് പ്രണവിന്‍റെ ആഗ്രഹ പ്രകാരം അവനെ നേരിട്ട് കാണാൻ ബിജുവെത്തി. നേരിട്ട് കണ്ടപ്പോൾ പ്രണവ് ആവശ്യപ്പെട്ടത് ഒരു മുത്തം മാത്രമാണ്. മുത്തവും മധുരവും നൽകി പ്രതിസന്ധിഘട്ടങ്ങളിൽ തളരാതെ മുന്നോട്ടു പോകണമെന്ന് ആത്മവിശ്വാസം നൽകിയാണ് ബിജ‌ു മടങ്ങിയത്. തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ബിജു പ്രണവിനെ പരിചയപ്പെടുത്തുന്നത്.

കുറിപ്പ് വായിക്കാം:

പ്രണവിനെ കാണാൻ പോയി...

കാവശ്ശേരി കഴനി വാവുള്ളിയാപുരം സ്വദേശി മഹേഷ്, സുനിത ദമ്പതികളുടെ 10 വയസ്സുകാരൻ മകനാണ് പ്രണവ്. മർക്കസ് സെൻട്രൽ സ്കൂളിലെ അഞ്ചാം ക്ലാസ്സുകാരൻ വിദ്യാർഥി. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മെയ് 23ന് തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ നടക്കുമ്പോൾ ഇടതുപക്ഷത്തിന്റെ തോൽവിയിൽ മനംനൊന്ത് ഓർമ്മ നഷ്ടപ്പെട്ടുപോയ പ്രണവ് 10 ദിവസക്കാലം തൃശൂർ മെഡിക്കൽ കോളേജിൽ ഐസിയുവിൽ ചികിത്സയിലായിരുന്നു. നമ്മൾ തോറ്റു പോയി എന്നതാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ മുതിർന്നവർക്കൊപ്പം സജീവമായി പങ്കെടുത്ത പ്രണവിനു താങ്ങാൻ കഴിയാതിരുന്നത്, ബോധം തെളിയുമ്പോളെല്ലാം തങ്ങൾക്കുണ്ടായ തോൽവിയാണ് പ്രണവിന്റെ ഓർമ്മയിൽ വന്നു കൊണ്ടിരുന്നത്. വടക്കഞ്ചേരി സിപിഐഎം ഏരിയ സെക്രട്ടറി സഖാവ് ബാലേട്ടനോട്‌ പ്രണവിന്റെ ഡോക്ടർമാരും മാതാപിതാക്കളും പ്രണവിന് എന്നെ കാണണം എന്നുള്ള ആഗ്രഹം പ്രകടിപ്പിച്ചതായി പറഞ്ഞു അദ്ദേഹം അത് എന്നെ അറിയിക്കുകയും തീർച്ചയായും അവിടെ എത്തണമെന്ന് അപ്പോൾ തന്നെ ഞാൻ മനസ്സിൽ ഉറപ്പിച്ചു. കാവശ്ശേരി പാടൂർ ലോക്കൽ സെക്രട്ടറി പ്രമോമോദിനോടൊപ്പമാണ് പ്രണവിന്റെ വീട്ടിൽ ഞാൻ എത്തിയത്, പ്രണവ് എന്നോട് ആവശ്യപ്പെട്ടത് ഒരു മുത്തം മാത്രമാണ്. മുത്തവും മധുരവും നൽകി പ്രതിസന്ധിഘട്ടങ്ങളിൽ തളരാതെ മുന്നോട്ടു പോകണമെന്നും വിജയം നമ്മുടേതാകുമെന്നുമുള്ള ആത്മവിശ്വാസം നൽകിയാണ് പ്രണവിനോട് യാത്ര പറഞ്ഞു ഞാൻ അവിടെ നിന്നും പടിയിറങ്ങിയത്.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...