ഒഴുകിയെത്തിയ പാക് ബാലന്റെ മൃതദേഹം തിരികെയെത്തിച്ച് ഇന്ത്യൻ സൈന്യം: ഹൃദ്യം, വി‍‍ഡിയോ

indian-army
SHARE

ഇന്ത്യാ–പാക് അതിർത്തി എന്നും ആക്രമണങ്ങളും സ്ഫോടനങ്ങളുടെയും പുകപടലങ്ങള്‍ നിറഞ്ഞതാണ്. യുദ്ധഭീതി നിറഞ്ഞ പ്രദേശം. അവിടെ നിന്ന് വരുന്ന എല്ലാ വാര്‍ത്തകളും ഇതു സംബന്ധിച്ചതാകും. എന്നാൽ അതിർത്തിയിൽ നിന്നും ഇപ്പോൾ പുറത്തുവരുന്ന വാർത്ത ഇരുരാജ്യങ്ങൾക്കും സമാധാനത്തിന്റേയും മനുഷ്യത്വത്തിന്റേയും പുതിയ മാനം നൽകുന്നു. പാക്കിസ്ഥാനിലെ ഗ്രാമത്തിൽ നദിയിൽ വീണ‌് മരിച്ച എഴു വയസുകാരനായ ബാലന്റെ മൃതദേഹം ഇന്ത്യയിലേക്ക് ഒഴുകിയെത്തി. സുരക്ഷാ പ്രശ്നങ്ങൾ പോലും അവഗണിച്ച് ഇന്ത്യൻ സൈന്യം മൃതദേഹം പാക്കിസ്ഥാന് കൈമാറി.

മൂന്ന് ദിവസത്തിന് മുൻപാണ് കുട്ടിയുടെ മൃതദേഹം പാക്കിസ്ഥാന്‍ നദിയിൽ നിന്നും അതിർത്തി കടന്ന് അച്ചൂര ഗ്രാമത്തിൽ എത്തുന്നത്. കിഷൻഗംഗ നദിയിലൂടെ ഒഴുകിയെത്തിയ ബാലന്റെ മൃതദേഹം ഗ്രാമവാസികളുടെ ശ്രദ്ധയിൽപ്പെട്ടു. കാണാതായ മകന്റെ ഫോട്ടോ ഉപയോഗിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ മാതാപിതാക്കൾ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇട്ടിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട ഗ്രാമവാസികൾ വിവരം ബന്ദിപ്പോര പോലീസിൽ അറിയിച്ചു.

അച്ചൂരയിൽ മൃതദേഹം സൂക്ഷിക്കാനായി മോർച്ചറി സൗകര്യം ഉണ്ടായിരുന്നില്ല. മഞ്ഞുമലകളിൽ നിന്നും വെട്ടിയെടുത്ത ഐസ് പാളികൾ ഉപയോഗിച്ച് മൃതദേഹം കേടുവരാതെ ഗ്രാമീണർ സംരക്ഷിക്കുകയായിരുന്നു.  മൃതദേഹം ഔദ്യോഗിക കൈമാറ്റങ്ങൾ നടത്തുന്ന കുപ്‍വാരയിലെ തീത്വാൾ ക്രോസിൽവെച്ച് നടത്തണമെന്ന് പാക്കിസ്ഥാന്‍‌ നിലപാടെത്തു. അച്ചൂരയിൽ നിന്നും 200 കിലോമീറ്റർ അകലെയാണത്. 

ഗുരേസ് വാലിയിൽവെച്ചു തന്നെ മൃതദേഹം കൈമാറാമെന്ന് ഇന്ത്യ നിലപാടെടുത്തെങ്കിലും ഗുരേസിന് ചുറ്റുമുള്ള മൈൻ നിറഞ്ഞ പ്രദേശങ്ങളായിരുന്നു പാക് സൈന്യത്തിന്റെ ആശങ്ക. മൈനുകൾ പാകിയ അപകടം നിറഞ്ഞ പ്രദേശത്ത് കൂടി സഞ്ചരിച്ച് മീറ്റിംഗ് പോയിന്റിലെത്തി ഉച്ചയോടെ മൃതദേഹം പരിശോധന കഴിഞ്ഞ് പാക്കിസ്ഥാന് കൈമാറി.

പാക് അധീന കശ്മീരിലെ മിനിമാർഗ് അസ്തൂർ സ്വദേശിയായിരുന്നു 7 വയസുകാരനായ ആബിദ് ഷെയ്ഖ്. തന്റെ ജീവിതത്തിൽ ഇങ്ങനെയൊരു സംഭവത്തിന് സാക്ഷ്യം വഹിക്കുന്നത് ആദ്യമാണെന്നാണ് ബന്ദിപ്പോറ ഡെപ്യൂട്ടി കമ്മീഷണർ ഷഹബാസ് മിശ്ര വ്യക്തമാക്കിയത്

MORE IN SPOTLIGHT
SHOW MORE
Loading...
Loading...