'എനിക്കെന്റെ മരുമോളെ പെരുത്തിഷ്ടം; കാരണം..’: ഉണ്ണിമായയെപ്പറ്റി ശ്യാം പുഷ്കരന്റെ അമ്മ

geetha-pushkaran-unnimaya-shyam1-pushkaran-01
SHARE

മരുമകളെ വാനോളം പുകഴ്‍ത്തി തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരന്റെ അമ്മ ഗീത പുഷ്ക്കരന്‍. അഭിനേത്രി, നർത്തകി, അസിസ്റ്റന്റ് ഡയറക്ടർ എന്നിങ്ങനെ ഒരുപാടു വിശേഷണങ്ങൾ സ്വന്തമാക്കിയ ഉണ്ണിമായയെക്കുറിച്ചാണ് ഗീതാ പുഷ്കരന്റെ കുറിപ്പ്. കുടുംബമാകുന്ന ചങ്ങലയാല്‍ ബന്ധിക്കപ്പെടാതെ തന്റെ ഇഷ്ടങ്ങള്‍ക്കും നിലപാടുകള്‍ക്കുമൊപ്പം ജീവിക്കുന്ന മരുമകളെക്കുറിച്ചാണ് ഗീത പറയുന്നത്.

മഹേഷിന്റെ പ്രതികാരം, പറവ, മായാനദി, വൈറസ് എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഉണ്ണിമായ തൊണ്ടിമുതലും ദൃക്സാക്ഷിയും, മഹേഷിന്റെ പ്രതികാരം, മായാനദി എന്ന ചിത്രങ്ങളിൽ സഹസംവിധായികയായും പ്രവർത്തിച്ചിട്ടുണ്ട്.

ഗീതാ പുഷ്കരന്റെ ഫെയ്സ്ബുക് കുറിപ്പിങ്ങനെ:-

''കഴിഞ്ഞ നാൽപ്പതു വർഷം എന്താ ചെയ്തത്?

എന്നോടു തന്നെയാ ചോദ്യം ..

ആ... ആർക്കറിയാം..

കഞ്ഞീം കറീം വച്ചു കളിച്ചു.

കെട്ടിയോനുമായി വഴക്കുണ്ടാക്കി.

മക്കളോടും നാട്ടുകാരോടും വഴക്കുണ്ടാക്കി.

ഇൻലാൻഡും കവറും വിറ്റു.

വേണ്ടതിനും വേണ്ടാത്തതിനും വഴക്കു കേട്ടു.

വേറെ എന്താ ചെയ്തിരുന്നേ..

ഒന്നുല്ല അല്ലേ...

അതുകൊണ്ടാ എനിക്കെന്റെ മരുമോളെ

പെരുത്തിഷ്ടം.

അവൾ അവൾക്കു നല്ലതെന്ന് തോന്നുന്നത്

വൃത്തിയായി, ഭംഗിയായി ചെയ്യുന്നു.

ആഹാരമുണ്ടാക്കലും മക്കളെ പെറ്റു വളർത്തലുമല്ല ജീവിതം എന്നവൾ തിരിച്ചറിയുന്നു.

അവളുടെ സ്വകാര്യ ഇഷ്ടങ്ങളെ നിലപാടുകളെ 

അഭിരുചികളെ അവൾ കണ്ടെത്തി

പരിപോഷിപ്പിക്കുന്നു.

അതാണ് പെണ്ണ്, അതായിരിക്കണം പെണ്ണ്.

അല്ലാതെ ഔദ്യോഗിക ജീവിതത്തിൽ കിട്ടുന്ന

ഉയർച്ച പോലും ഉപേക്ഷിച്ചു്, കുട്ടികളെ

നല്ല സ്കൂളുകളിൽ പഠിപ്പിക്കാനുള്ള അവസരം പോലും നിഷേധിക്കപ്പെട്ടതു

സഹിച്ചു്, ഒരു പാട്ടു പോലും മൂളാതെ

ഒരു യാത്ര പോകാതെ

പെറ്റമ്മക്ക് ഒരു ഉടുതുണി പോലും വാങ്ങിക്കൊടുക്കാതെ

ഒരു ഐസ് ക്രീം പോലും കഴിക്കാതെ

ഒരു ചാറ്റൽമഴ പോലും നനയാതെ

ആകാശവും ഭൂമിയും മേഘങ്ങളും പുഴയും

കാണാതെ

ഒരു കുടമുല്ലപ്പൂവിനെ ഉമ്മ വയ്ക്കാതെ

ഏറ്റവും പ്രിയമായി തോന്നിയ ഒരു പെർഫ്യൂം

ഏതെന്നു പോലും കണ്ടെത്താനാവാതെ

ഒരു നിലാവുള്ള രാവു പോലും കാണാതെ

കാടും കടലും തിരിച്ചറിയാതെ

ഉണ്ടുറങ്ങി മരിക്കലല്ല ജീവിതം

MORE IN SPOTLIGHT
SHOW MORE
Loading...
Loading...