കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ ആഘോഷമാക്കിയ വിഡിയോയാണ് പശു ഫുട്ബോൾ കളിക്കുന്നത്. ലക്ഷത്തോളം കാഴ്ചക്കാരും ഷെയറുമായി പശു താരങ്ങളിൽ താരമായി. എന്നാൽ ഇതിന് പിന്നിലുള്ള വേദനിപ്പിക്കുന്ന സത്യം മറ്റൊന്നാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. ഗോവന്‍ പത്രമായ ഒ ഹെറാള്‍ഡോയാണ് ഇൗ പന്തു കളിയെ കുറിച്ചുള്ള മറ്റൊരു മുഖം വ്യക്തമാക്കുന്നത്.
വിഡിയോയിലെ പശു ദിവസങ്ങൾക്ക് മുൻപ് പ്രസവിച്ചിരുന്നു. എന്നാൽ റോഡിൽ വച്ച് വാഹനമിടിച്ച് ആ പശുക്കുട്ടി ചത്തു. മാര്‍ഡോല്‍ ക്ഷേത്രത്തിന് സമീപത്തായിരുന്നു ഇൗ അപകടം നടന്നത്. ഇതിന് ശേഷം അമ്മ പശു ഇൗ സ്ഥലത്ത് കറങ്ങി നടക്കുക പതിവാണെന്നും നാട്ടുകാർ പറയുന്നു. തന്റെ കുഞ്ഞാണെന്ന് കരുതിയാണ് പന്തിനെ അമ്മ പശു കാലിനടിയില്‍ ചേര്‍ത്തു നിര്‍ത്തിയതെന്നാണ് നാട്ടുകാരുടെ പക്ഷം. പന്തിന്റെ അടുത്തേക്ക് മറ്റുള്ളവർ വരാനും അമ്മ പശു സമ്മതിച്ചിരുന്നില്ല. ഒടുവിൽ യുവാക്കൾ പന്തു തട്ടുമ്പോൾ പശുവും പന്തിന് പിന്നാലെ പായുകയാണ്. ഇതെല്ലാം ചത്തുപോയ കുഞ്ഞാണ് ആ പന്ത് എന്ന് കരുതിയാവും എന്നാണ് നാട്ടുകാരുടെ പക്ഷം.