നവാസ് പോയത് ആത്മഹത്യ ചെയ്യാതിരിക്കാൻ; മേലുദ്യോഗസ്ഥന്‍റേത് കേട്ടാലറയ്ക്കുന്ന തെറി: കുറിപ്പ്

si-navas-fb
SHARE

ആത്മഹത്യ ചെയ്യാതിരിക്കാനാണ് പൊലീസ് ഓഫീസർ വി.എസ് നവാസ് രാമേശ്വരത്തേക്ക് പോയതെന്ന് സുഹൃത്തിന്റെ കുറിപ്പ്. ധനസുമോദ് എന്ന മുൻമാധ്യമപ്രവർത്തകനാണ് നവാസ് അനുഭവിച്ച മാനസിക സംഘർഷം പങ്കുവെച്ചത്. കേട്ടലറയ്ക്കുന്ന അസഭ്യവർഷമാണ് മുതിർന്ന ഉദ്യോഗസ്ഥനിൽ നിന്നും നവാസിന് നേരിട്ടത്. 18 മണിക്കൂർ ജോലി ചെയ്തശേഷം അറ്റൻഡൻസ് പുസ്തകത്തിൽ അബ്സെൻഡ് മാർക് ചെയ്തപ്പോൾ നവാസ് തളർന്നുപോയി. കടം കൊണ്ടാണ് നവാസ് നാടുവിട്ടതെന്ന് പലരും കഥയിറക്കി. എന്നാൽ അങ്ങനെ നാടുവിടാനായിരുന്നെങ്കിൽ 12-ാം വയസിൽ തന്നെ ചെയ്യുമായിരുന്നു. അത്രയ്ക്ക് പട്ടിണിയായിരുന്നു നവാസിനെന്നും സുഹൃത്ത് കുറിച്ച്. കുറിപ്പ് ഇങ്ങനെ:

കൊല്ലത്ത് നിന്നും പുനലൂർ തെങ്കാശി വഴി രാമേശ്വരത്തേയ്ക്കാണ് Navas Vsയാത്ര തിരിച്ചത്. കേട്ടാലറയ്ക്കുന്ന അസഭ്യ വാക്കുകൾ മുതിർന്ന ഉദ്യോഗസ്ഥനിൽ നിന്നും ഉണ്ടായതാണ് കടുത്ത മാനസിക സംഘർഷത്തിലേക്ക് തള്ളിവിട്ടത്. പുലർച്ചെ 4.30 വരെ (18 മണിക്കൂർ ) ജോലി ചെയ്യുമ്പോഴും അറ്റൻഡൻസ് പുസ്തകത്തിൽ അബ്സെൻഡ് മാർക് ചെയ്തു കിട്ടുമ്പോൾ ആർക്കായാലും മനസ് തകർന്നു പോകും. ആത്മഹത്യ ചെയ്യാതിരിക്കാനാണ് രാമേശ്വരത്തേക്ക് തിരിച്ചത്. കേരളത്തിൽ നടക്കുന്ന ഈ വിവാദമൊന്നും അദ്ദേഹം അറിഞ്ഞിരുന്നില്ല. ട്രെയിനിൽ വച്ചു RPF ആണ് അദ്ദേഹത്തെ തിരിച്ചറിഞ്ഞത്. ഇപ്പോൾ കരൂർ സ്റ്റേഷനിലാണ്. രാമനാഥപുരത്തെ അധ്യാപകനെ കണ്ടപ്പോൾ മനസിന്‌ ഏറെ ആശ്വാസമായി.

കാണ്മാനില്ല എന്ന പ്രശ്നം അവസാനിച്ചെങ്കിലും മുതിർന്ന ഉദ്യോഗസ്ഥർ കീഴുദ്ദ്യോഗസ്ഥരെ ശാസിക്കുമ്പോൾ ഉപയോഗിക്കേണ്ട ഭാഷയും ഭീഷണിയുമൊക്കെ സംബന്ധിച്ച് സേനയിൽ നിയന്ത്രണം ഉണ്ടായില്ലെങ്കിൽ കാണാതാകുന്നവരുടെ എണ്ണം കൂടിക്കൊണ്ടേയിരിക്കും.

ഇന്നലെ ചാനൽ ചർച്ചയ്ക്ക് മുൻപായി ഒരു ന്യൂസ് പ്രെസെന്ററുമായി സംസാരിച്ചപ്പോൾ പുതിയ തിയറി ഇറങ്ങിയതായി അറിഞ്ഞു. കടം കൊണ്ടാണത്രേ നവാസ് നാട് വിട്ടത്. ഞാനും നവാസുമായി മാനസിക അടുപ്പം ഉണ്ടാകാൻ ഇടയുള്ള കാര്യം പറഞ്ഞാൽ ഇക്കാര്യത്തിലെ വസ്തുത മനസിലാകും. പത്ത് വർഷം മുൻപ് അന്ന് എസ് ഐ ആയിരുന്ന നവാസിക്കയുടെ പേഴ്‌സണൽ മൊബൈലിൽ നിന്നും തുടർച്ചയായി മിസ്സ്ഡ് കോളുകൾ. തിരിച്ചു വിളിച്ചപ്പോൾ ക്ഷമാപണത്തോടെ ആണ് അങ്ങേര് തുടങ്ങിയത് "മൊബൈലിൽ ബാലൻസ് ഇല്ലാത്തത് കൊണ്ടാണ് മിസ്സ്‌ അടിച്ചത് " എറണാകുളം നഗരത്തിൽ ജോലി ചെയ്യുന്ന സാധാരണ പോലീസുകാരന്റെ സാമ്പത്തിക ചുറ്റുപാടുകളെകുറിച്ച് കൃത്യമായി ബോധ്യമുള്ള എനിക്ക് ആ വാക്കുകൾ മതിയായിരുന്നു ആ സത്യസന്ധനെ മനസിലാക്കാൻ.

ബാപ്പയുടെ അകാല നിര്യാണം മുതൽ നവാസിക്കയ്ക്ക് സാമ്പത്തിക ബാധ്യത കൂടെപ്പിറപ്പാണ്. പത്താംതീയതിക്ക് മുൻപേ ശമ്പളം തീരും. സാമ്പത്തിക പ്രശ്നം കൊണ്ട് നാടുവിടണം എങ്കിൽ 12 വയസുള്ളപ്പോൾ ആത്മഹത്യ ചെയ്യേണ്ടതായിരുന്നു. അത്രയ്ക്ക് പട്ടിണി ആയിരുന്നു. കോളേജിൽ പഠിക്കുമ്പോൾ ചുമട് എടുക്കാൻ പോയാണ് ജീവിക്കാനുള്ള വരുമാനം നേടിയത്. ഫയർമാൻ, പോലീസ് കോൺസ്റ്റബിൾ ജോലി ജോലി തുടങ്ങി ഒടുവിൽ അടങ്ങാത്ത ഇച്ഛാശക്തി കൊണ്ട് എസ് ഐ ടെസ്റ്റും കീഴടക്കുകയായിരുന്നു. തിയറിക്കാരോട് ഒന്നേ പറയാനുള്ളൂ -വെടിക്കെട്ട് കാരനെ ഉടുക്ക് കൊട്ടി പേടിപ്പിക്കരുത്. ഇതിനേക്കാൾ വലിയ പെരുന്നാൾ വന്നിട്ട് വാപ്പ പള്ളീ പോയിട്ടില്ല പിന്നാ...

അഞ്ച് മിനിറ്റിനുള്ളിൽ കരൂർ നിന്നും തിരിക്കും. ഇന്ന് എറണാകുളത്ത് എത്തും. സത്യസന്ധനായ ഒരു പോലീസ് ഉദ്യോഗസ്‌ഥന്റെ തിരോധാനത്തിൽ ആശങ്ക പ്പെട്ട കേരളം ഒരു കാര്യത്തിന് കൂടി അടിവരയിടുന്നുണ്ട്. നന്മ വറ്റാത്ത കുറെ ആളുകൾ നമ്മുടെ ചുറ്റിലുമുണ്ട്. പ്രതികാര നടപടി ഉണ്ടാകാതെ മട്ടാഞ്ചേരി പോലീസ് സ്റ്റേഷനിൽ സി ഐ ആയി ചുമതല ഏറ്റെടുക്കാൻ നവാസിക്കയ്ക്ക് കഴിയും എന്ന് കരുതുന്നു.

എല്ലാവർക്കും നന്ദി

NB :നവാസ് ഇക്കയെ കണ്ടുപിടിച്ചാൽ സാമൂഹ്യപ്രവർത്തകനായ കരപ്പുറം രാജശേഖരൻ പ്രഖ്യാപിച്ച നിരാഹാര സമരം മാറ്റിവച്ചു.

ഇന്ന് സംഭവിച്ചത്: കൊച്ചിയിൽ നിന്ന് കാണാതായ സർക്കിൾ ഇൻസ്പെക്ടർ വിഎസ് നവാസിനെ തമിഴ്‌നാട്ടിൽ കണ്ടെത്തി. കോയമ്പത്തൂരിന് അടുത്ത് കരൂരിൽ ട്രെയിനിൽ യാത്ര ചെയ്യുമ്പോഴാണ് കണ്ടെത്തിയത്. തിരിച്ച് എത്തിക്കാനായി പാലക്കാട്ട് നിന്നുള്ള പോലീസ് സംഘം കരൂരിലേക്ക് പുറപ്പെട്ടു. ഉച്ചയോടെ കൊച്ചിയിൽ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. കാണാതായി ഏതാണ്ട് 48 മണിക്കൂർ എത്തുമ്പോഴാണ് ആശ്വാസത്തിന്റെ ആ വാർത്ത എത്തുന്നത്. നാഗർകോവിൽ കോയമ്പത്തൂർ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ കരൂരിൽ വച്ചാണ് നവാസിനെ കണ്ടെത്തുന്നത്. തമിഴ്നാട് റയിൽവേ പൊലീസിലെ മലയാളിയായ ഒരുദ്യോഗസ്ഥൻ സംശയം തോന്നി പുലർച്ചെ മൂന്നോടെ കേരള പോലിസിൽ വിവരം അറിയിച്ചു. തുടർന്ന് ഇവിടെ നിന്ന് ഫോട്ടോകൾ അയച്ചുകൊടുത്ത് ഉറപ്പാക്കിയ ശേഷം അഞ്ചു മണിയോടെ കരൂർ സ്റ്റേഷനിൽ തടഞ്ഞുവയ്ക്കുകയായിരുന്നു. പാലക്കാട്ട് നിന്ന് പോലീസ് സംഘം അവിടേക്ക് തിരിച്ചു. കൊച്ചിയിൽ നിന്നുള്ള അന്വേഷണസംഘം പാലക്കാട്ടേക്കും പുറപ്പെട്ടിട്ടുണ്ട്. രാവിലെ പത്തിന് മുൻപ് പാലക്കാട്ട് എത്തിച്ച് കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. മേലുദ്യോഗസ്ഥനുമായി വയര്ലെസിലൂടെ ഉണ്ടായ തർക്കത്തിന് പിന്നാലെ വ്യാഴം പുലർച്ചെ കൊച്ചിയിൽ നിന്ന് പുറപ്പെട്ട നവാസ് കായംകുളം വഴി കൊല്ലത്ത് എത്തിയതായി ഇന്നലെ ഉച്ചയോടെ വിവരം ലഭിച്ചിരുന്നു. അവിടെ നിന്ന് മധുരയിൽ എത്തിയാണ് നാഗർകോവിൽ കോയമ്പത്തൂർ ട്രെയിനിൽ കയറിയത്. എവിടേക്കായിരുന്നു യാത്രയെന്നോ എന്തായിരുന്നു ഉദ്ദേശ്യമെന്നോ ഉള്ള വിവരങ്ങൾ വെളിവായിട്ടില്ല. അന്വേഷണസംഘം നേരിട്ടെത്തി ചോദിച്ചറിഞ്ഞാൽ മാത്രമേ ഇക്കാര്യങ്ങളിൽ വ്യക്തത ഉണ്ടാകൂ.

MORE IN SPOTLIGHT
SHOW MORE
Loading...
Loading...