യുവനടിയുടെ ലൈംഗിംക പീഡനആരോപണത്തോട് പ്രതികരിച്ച് സിദ്ധിഖ്. 2016ൽ സുഖമായിരിക്കട്ടെഎന്ന സിനിമയുടെ പ്രിവ്യു ചടങ്ങിനിടെ സിദ്ദിഖിൽ നിന്നും മോശം അനുഭവം ഉണ്ടായെന്നായിരുന്നു നടിയുടെ തുറന്നുപറച്ചിൽ. എന്നാൽ, ഇത് വെറും ആരോപണമാണെന്നും തന്റെ ക്ഷണപ്രകാരമാണ് പെൺകുട്ടിയും കുടുംബവും പ്രിവ്യു ചടങ്ങിന് എത്തിയതെന്നും സിദ്ദിഖ് പറയുന്നു.
ഈ ആരോപണത്തെക്കുറിച്ച് സിദ്ദിഖ് പറയുന്നത് ഇങ്ങനെയാണ്: ഞാൻ പ്രധാനവേഷത്തിലെത്തിയ സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യു ചടങ്ങിൽ എന്റെ ക്ഷണം അനുസരിച്ചാണ് ഈ കുട്ടി, അച്ഛനെയും അമ്മയെയും കൂട്ടി എത്തിയത്. പ്രിവ്യുവിനു ശേഷം മസ്ക്കറ്റ് ഹോട്ടലിൽ വച്ച് ഒരുമിച്ച് ഭക്ഷണവും കഴിച്ച് സന്തോഷമായാണ് ഞങ്ങൾ പിരിഞ്ഞത്. അതിനു ശേഷവും ഇടയ്ക്ക് ആ കുട്ടി എന്നെ വിളിക്കാറുണ്ടായിരുന്നു. ആരോപണത്തിൽ പറയുന്നതുപോലൊരു സംഭവം നടന്നിട്ടില്ല. ഇപ്പോൾ ഇങ്ങനെയൊരു ആരോപണം എന്തിനെന്നും എനിക്ക് അറിയില്ല.
ഇരുപത്തിയൊന്നാം വയസ്സിൽ തിരുവനന്തപുരം നിള തിയറ്ററിൽ വച്ച് സിദ്ദിഖിൽ നിന്നും മോശം അനുഭവം ഉണ്ടായെന്നായിരുന്നു രേവതി സമ്പത്തിന്റെ തുറന്നുപറച്ചിൽ. സിദ്ദിഖിന്റെ പെരുമാറ്റം വലിയ മാനസിക പ്രയാസത്തിലേക്ക് തള്ളിയിട്ടെന്നും അതിന്റെ ആഘാതം ഇപ്പോഴും ഓർമയിലുണ്ടെന്നും രേവതി ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. 2016ൽ 'സുഖമായിരിക്കട്ടെ' എന്ന ചിത്രത്തിന്റെ പ്രിവ്യു ചടങ്ങിനിടെയാണ് സിദ്ദിഖ് ലൈംഗികമായി അപമാനിക്കാൻ ശ്രമിച്ചെന്ന് രേവതി പറയുന്നു. സ്വന്തം മകൾക്ക് ഇങ്ങനെയൊരു അവസ്ഥ വന്നാൽ നിങ്ങൾ എങ്ങനെ പ്രതികരിക്കുമെന്നും രേവതി കുറിപ്പിലൂടെ ചോദിക്കുന്നു.
മുൻപ് ഡബ്ല്യുസിസിക്കെതിരെ കെപിഎസി ലളിതക്കൊപ്പം സിദ്ദിഖ് നടത്തിയ വാർത്താസമ്മേളനത്തിന്റെ വിഡിയോ പങ്കുവെച്ചുകൊണ്ടാണ് രേവതി തുറന്നു പറച്ചിൽ നടത്തിയത്. ഈ വിഡിയോ വീണ്ടും വീണ്ടും കാണുമ്പോൾ തനിക്കുണ്ടായ അനുഭവം പറയാതിരിക്കാനാകില്ലെന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. നേരത്തെ സംവിധായകനും എഡിറ്ററുമായ രാജേഷ് ടച്ച്‌റിവറിനെതിരെയും രേവതി സമ്പത്ത് ഗുരുതരമായ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു.
സംവിധായകന്‍ രാജേഷ് ടച്ച്‌റിവറില്‍ നിന്ന് മാനസികമായ അധിക്ഷേപവും അപമാനവും ലൈംഗികച്ചുവയുള്ള സംഭാഷണങ്ങളും ലിംഗവിവേചനവും ബ്ലാക്ക്‌മെയിലിങ്ങും നേരിടേണ്ടിവന്നിരുന്നുവെന്നായിരുന്നു രേവതിയുടെ ആരോപണം. രാജേഷ് ടച്ച്‌റിവർ സംവിധാനം ചെയ്ത പട്നഗാർഗ് എന്ന ചിത്രത്തിലൂടെയാണ് രേവതി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.