തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സോഷ്യൽമീഡിയയിലൂടെ ബിജെപി കണ്ടെത്തിയ പുതിയ തലമാണ് പേരുമാറ്റൽ. നരേന്ദ്രമോദിയുടെ ട്വിറ്റർ അക്കൗണ്ടിന്റെ പേര് ‘ചൗക്കിദാർ നരേന്ദ്ര മോദി’ എന്നു മാറ്റിക്കൊണ്ടായിരുന്നു തുടക്കം. രാഹുൽ ഗാന്ധിയുടെ ചൗക്കീദാർ ചോർ ഹേ (കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന പ്രയോഗത്തെ മറികടക്കാനാണ് ചൗക്കിദാർ എന്ന പദം പേരിന് മുന്നിൽ ചേർത്തത്. ഇതിന് വലിയ പിന്തുണയാണ് ഒരു വിഭാഗം നല്‍കുന്നത്. മറ്റൊരു വശത്താകട്ടെ പേരുമാറ്റത്തിന് ട്രോൾമഴയാണ്.
നിങ്ങളുടെ ‘ചൗക്കിദാർ’ തലയുർത്തി നിന്നു രാജ്യത്തെ സേവിക്കുകയാണെന്നാണു പ്രധാനമന്ത്രി ട്വിറ്ററിൽ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ഒറ്റയ്ക്കല്ല, അഴിമതിക്കും അഴുക്കിനും സാമൂഹിക വിപത്തിനുമെതിരെ പോരടിക്കുന്നവരെല്ലാം ചൗക്കിദാറുമാരാണ്. ഇന്ത്യയുടെ മേൽഗതിക്കായി കഠിനാധ്വാനം ചെയ്യുന്നവരെല്ലാം ചൗക്കിദാറുമാരാണ്. ഇന്ന് എല്ലാ ഇന്ത്യക്കാരും പറയുന്നു, ഞാനും ചൗക്കിദാറാണ്– മോദി വ്യക്തമാക്കി. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയും പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പങ്കുവച്ചിരുന്നു.
സിനിമയിലെ കള്ളൻ കഥാപാത്രങ്ങളെ കൂട്ടുപിടിച്ചാണ് സോഷ്യൽമീഡിയയുടെ ഒരു വിഭാഗത്തിന്റെ പരിഹാസം. പുതിയ പ്രചരണത്തിലൂടെ മോദി സ്വയം രാഹുല്‍ ഗാന്ധിയുടെ വാദമായ ‘കാവല്‍ക്കാരന്‍ കള്ളനാണ്’ എന്നത് സമ്മതിക്കുകയാണെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്ന പരിഹാസം. നീരവ് മോദിയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് നരേന്ദ്രമോദിയിട്ട ട്വീറ്റും ട്രോളിന് പാത്രമായി. മോദിയ്ക്കൊപ്പം മറ്റ് നേതാക്കന്മാരും പേര് മാറ്റം നടത്തി. ഇതും ട്രോളുകൾ ഏറ്റെടുത്തു.