സിനിമയിലെ കലക്ടറല്ല ജീവിതത്തിൽ; നിങ്ങളെ തൊട്ടവനെ വെറുതെ വിടരുത്: രേണുരാജ്

renuraj-new1
SHARE

സിനിമയിലെ കലക്ടർ സൂപ്പർ പവർഫുളാണ്, ജീവിതത്തിൽ അങ്ങനെയല്ല. അത്തരമൊരു ചിന്തയുമായി സിവിൽസർവീസിലെത്തിയാൽ ചെറിയ നിരാശയുണ്ടാകും ദേവികുളം സബ്കലക്ടർ രേണുരാജ് ഐഎഎസിന്റേതാണ് ഈ വാക്കുകൾ. വനിതാദിനത്തോട് അനുബന്ധിച്ച് മലയാള മനോരമ സംഘടിപ്പിച്ച 'പെണ്ണായിരിക്കുന്നതിന്‍റെ ആനന്ദം' എന്ന പരിപാടിയുടെ ഭാഗമായി വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അവർ. സിനിമയിൽ കാണുന്നത് പോലെയല്ല കലക്ടർ പദവി, സിവിൽ സർവീസ് കസേര ഒരു മ്യൂസിക്കൽ ചെയർപോലെയാണെന്നും സബ്കലക്ടർ പറഞ്ഞു.

ഒരു സ്ത്രീ അധികാരമുള്ള കസേരയിലിരിക്കുമ്പോൾ അതൊരു വലിയ വെല്ലുവിളിയും ഒപ്പം വലിയ അവസരവുമാണ്. ഒരു പെണ്ണല്ലേ ഇരിക്കുന്നത് എന്ന ചിന്തയാണ് പൊതുവെ കണ്ടുവരുന്നത് എന്തെല്ലാം വിദ്യാഭ്യാസ യോഗ്യതയും കഴിവുമുണ്ടെങ്കിലും സ്വയം തെളിയിക്കാൻ നിർബന്ധിതയാകുന്നു. അതിനാല്‍ തന്നെ ഒരു പെണ്ണായതു കൊണ്ടു താഴ്ത്തിക്കെട്ടേണ്ടതില്ലെന്നു തെളിയിക്കാനുള്ള അധികബാധ്യത സ്ത്രീകളുടെ മേലുണ്ട്. അതാണ് വലിയ വെല്ലുവിളിയായി തോന്നിയിട്ടുള്ളത്.

ഒരു സിവില്‍ സെർവൻറ് എന്നതിന്‍റെ ഒരു ന്യൂനത നമ്മൾ പൊതുമണ്ഡലത്തിലുള്ള ഒരു വ്യക്തിയാണെന്നതാണ്. ആർക്കു വേണമെങ്കിലും നമ്മളുമായി സഹകരിക്കാനും നമ്മളെ ആക്രമിക്കാനും പറ്റും. നമ്മളൊരു പബ്ലിക് ഫിഗറാണെന്നുള്ളത് മറച്ചുവച്ച് ഒതുങ്ങി നിൽക്കാനാകില്ല. ആഗ്രഹം പോലെ പ്രവർത്തിക്കാൻ പറ്റുമോയെന്നു ചോദ്യത്തിന് ഈ ജോലി നമ്മൾ സിനിമയിൽ കാണുന്നതു പോലെയല്ലെന്ന ഓർമപ്പെടുത്തലോടെയാണ് രേണു രാജിന്റെ മറുപടി. 

ജോലിയുമായി ബന്ധപ്പെട്ട വെല്ലുവിളികളും പ്രശ്നങ്ങളും സ്വകാര്യമായി എടുക്കുമ്പോഴാണ് വ്യക്തിയെന്ന നിലയിൽ തകർന്നു പോകുന്നത്. ജോലിയുമായി ബന്ധപ്പെട്ടുണ്ടായ ഇത്തരം വെല്ലുവിളികളോ പ്രശ്നങ്ങളോ ഒരു വ്യക്തി എന്ന നിലയിലോ സ്ത്രീ എന്ന നിലയിലോ ബാധിച്ചെന്ന തോന്നൽ എനിക്കുണ്ടായിട്ടില്ല. അതായിരിക്കണം മുന്നോട്ടു പോകാൻ തനിക്കു കരുത്തായിട്ടുള്ളതെന്നും അവർ കൂട്ടിച്ചേർത്തു.

ഐഎഎസ് എന്ന ജോലി ഒരു നിശ്ചിത ചട്ടക്കൂട്ടിലുള്ളതാണ്. സ്ത്രീയായാലും പുരുഷനായാലും അതുചെയ്യാൻ ബാധ്യതയുള്ളതാണ്. സ്ത്രീ എന്ന നിലയിൽ ഒരു വിഭാഗം ജനങ്ങൾക്കിടയിൽ വലിയ പ്രചോദനമായി പ്രവർത്തിക്കാനാകുമെന്നത് വലിയ കാര്യമാണ്. മൂന്നാറിലെ സ്കൂളിലും കോളജിലും വിളിച്ചാൽ ഏതു പരിപാടിക്കും പോകാൻ ശ്രമിക്കാറുണ്ടെന്നും അവർ വ്യക്തമാക്കി.. ഇത് അവിടെ പോയി പ്രശസ്തയാകാൻ ചെയ്യുന്നതല്ല. പക്ഷേ ആ സ്ഥലത്തിനു അതു ആവശ്യമാണ്. അവിടുത്തെ കുട്ടികൾക്കു നമ്മളെ ആവശ്യമുണ്ട് പത്താം ക്ലാസ് കഴിഞ്ഞാലും വളരാൻ അവസരമുണ്ടെന്നു മനസിലാക്കാനും നേരിട്ടറിയാനും അവർക്കു നമ്മളെപ്പോലെയുള്ള ആളുകൾ വേണം. ഇത്തരത്തിൽ അവർക്കു പ്രചോദനമാകാന്‍  പറ്റുന്നുവെന്നത് വലിയ കാര്യമാണ്.

ഒരാൾ നിങ്ങളോട് മോശമായി പെരുമാറുന്നത് ഒരിക്കലും നിങ്ങളുടെ തെറ്റല്ല. അതൊരു അപമാനമായി കാണേണ്ട ആവശ്യവുമില്ല. നിങ്ങളെ തൊട്ടവനെ ഒരു തരത്തിലും വെറുതെ വിടരുത് . ആ കാര്യത്തിലാണ് നിങ്ങൾക്കു വാശി വേണ്ടത്. അല്ലാതെ എനിക്കൊരു അപമാനം പറ്റിയെന്നു പറഞ്ഞ് തലകുനിച്ചിരിക്കുകയല്ല വേണ്ടത്. സമൂഹത്തിൽ എല്ലാവരും നല്ലവരല്ല. പുരുഷൻമാരുടെ കൂട്ടത്തിലും ഒരു 80–90 ശതമാനം ആളുകളും നല്ലവരാണ്. സ്ത്രീകളെ ബഹുമാനിക്കുന്നവരും അവർ മുന്നോട്ടുവരണമെന്നു ആഗ്രഹിക്കുന്നവരും പിന്തുണയ്ക്കുന്നവരുമാണ്. പക്ഷേ അത്തരത്തിലല്ലാത്തവരുമുണ്ട്. സ്ത്രീകളുടെ ഇടയിലും ഇത്തരം ആളുകളുണ്ട്.

ഒരിക്കലും കരയരുതെന്നു പറയുന്നില്ല. വിഷമം വരുമ്പോൾ കരയുന്നത് ആരുടെയും കുറവല്ല. പക്ഷേ കരഞ്ഞ് ഇരുന്നു പോകരുതെന്നതാണ് കാര്യം. അതിൽ നിന്ന് എഴുന്നേറ്റു വരാൻ സാധിക്കണം,  നമ്മളെ തളർത്തുന്ന ശക്തികള്‍ നമുക്കു ചുറ്റുമുണ്ട്. അതിലേക്ക് ഒരു പാട് ആഴ്ത്തിറങ്ങാൻ പോകുകയാണെങ്കിൽ നമുക്ക് ഈ ലോകം, അല്ലെങ്കിൽ ജീവിതത്തിൽ നാം കേൾക്കാൻ ആഗ്രഹിക്കുന്ന ആ നല്ല സംഗീതം നഷ്ടപ്പെട്ടു പോകും.

സിവിൽ സർവീസ് കസേര ഒരു മ്യൂസിക്കൽ ചെയർ പോലെയാണ്. നമ്മൾ ചിന്തിക്കുന്ന എല്ലാ കാര്യങ്ങളും പൂർണമായി നടപ്പിലാക്കാൻ പറ്റുമെന്നു നിർബന്ധമില്ല. പല കാര്യങ്ങളും സദ്ദുദ്ദേശത്തോടെ ചെയ്യുമ്പോഴും പലപ്പോഴും തടസങ്ങളും നേരിടേണ്ടി വരാറുണ്ട്. പ്രശ്നങ്ങൾ പരിഹരിക്കാനായി ആത്മാർത്ഥമായി ചിന്തിച്ച്, ഉറക്കമൊഴിച്ച് കണ്ടുപിടിച്ച പരിഹാര മാർഗങ്ങളൊക്കെ ചെയ്തു തുടങ്ങുമ്പോൾ അപ്രതീക്ഷിതമായി പല കോണുകളിൽ നിന്നുണ്ടാകുന്ന തടസങ്ങളും വാദങ്ങളുമൊക്കെ കൊണ്ട് അതു നടത്തിക്കൊണ്ടു പോകാൻ പറ്റാതെ വരാറുണ്ട്, പക്ഷേ എന്നിരുന്നാലും ഈ സമൂഹത്തിന് ഒറ്റപ്പെട്ടും കൂട്ടായും ചെയ്യാൻ കഴിയുന്ന ഒരുപാടു നല്ല കാര്യങ്ങൾ ഈ ജോലിയിലുണ്ട്.

MORE IN SPOTLIGHT
SHOW MORE