‘പെണ്ണ് പുറത്തിറങ്ങുമ്പോൾ അബോർഷൻ ക്ലിനിക്ക് ഒാർമവരുന്നവർ’; ഹോസ്റ്റൽ ജീവിതത്തിന്റെ കുറിപ്പ്

hostel-life-fb-post
SHARE

ഇന്നത്തെ കോളജ് ജീവിതത്തിൽ ചിലപ്പോഴൊക്കെ കയ്പ് നിറഞ്ഞ ഒാർമകൾ മാത്രം സമ്മാനിക്കുന്ന ഒരു കോട്ടയാണ് ഹോസ്റ്റൽ. സ്വാതന്ത്യ്രത്തിന്റെ അവസാന ചങ്ങളക്കണ്ണിയും പിടിച്ചിരിക്കുന്ന അധികൃതരുടെ മുന്നിൽ നാവടക്കി പണമടച്ച് മടങ്ങുന്ന വിദ്യാർഥികളാണ് ഇപ്പോൾ ഏറെയും. ഇന്നലെ തിരുവനന്തപുരം ശ്രീകാര്യത്തെ സി ഇ ടി വനിതാ ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ നടത്തിയ സമയം വലിയ ശ്രദ്ധ നേടിയിരുന്നു. 

ഹോസ്റ്റലില്‍ തിരികെ കയറാനുള്ള സമയപരിധി 6.30 എന്നുള്ളത് മാറ്റണമെന്നാവശ്യപ്പെട്ടായിരുന്ന ഒരുമയോടുള്ള സമരം. ഒടുവിൽ നിവൃത്തിയില്ലാതെ സമരം വിജയിച്ചു. ഹോസ്റ്റലില്‍ കയറാനുള്ള സമയം 9.30 വരെയാക്കി. ഇതിന് പിന്നാലെ ചില സദാചാരവാദികളും സോഷ്യൽ ഇടങ്ങളിൽ തലപ്പൊക്കിയിരുന്നു. ഇൗ സമരത്തെ മുൻനിർത്തി പഴയ കോളജ് ഹോസ്റ്റൽ ജീവിതം പങ്കുവയ്ക്കുകയാണ് ഡോ. പിങ്കി കൃഷ്ണ.

‘അവിടെ പഠിത്തം എന്നത് സ്പൂൺ ഫീഡിംഗ് അല്ല നിങ്ങൾ ഏറെക്കുറെ തനിയേ ചെയ്യേണ്ട കാര്യമാണ്. അതുപോലെ നിങ്ങളുടെ ബാക്കി കാര്യങ്ങളും നിങ്ങളുടെ സ്വന്തം ഉത്തരവാദിത്തം ആണ്. അവിടെയും ആളുകൾ കൂട്ടുകൂടി..ചിലർ പ്രേമിച്ചു..ചിലർ കെട്ടി..ചിലർ വേറെ കെട്ടി..ഇതൊക്കെ മനുഷ്യന്റെ ജീവിതത്തിൽ സംഭവിക്കുന്ന സാദാ കാര്യങ്ങൾ. സദാചാരക്കുരുക്കൾ ആധിപിടിക്കുന്ന പോലെ അവരുടെയൊന്നും ജീവിതം നായനക്കിപ്പോയില്ല. ലോകമെന്താണ് ആളുകൾ എങ്ങനാണ് എന്നൊക്കെ അറിയാതെ എന്തു പഠിത്തമാണ് ഈ ഹോസ്റ്റൽ ജയിലുകൾക്കുള്ളിൽ പടിക്കുന്നത്? ഇങ്ങനെ പൊട്ടക്കിണറ്റിൽ അടച്ചിരുന്നു പടിച്ചവനൊക്കെയാണ് പുറത്തിറങ്ങുന്ന പെണ്ണ് എന്നു കേക്കുമ്പൊ അബോർഷൻ ക്ലിനിക്ക് ഓർമ്മ വരുന്നത്.’ അവർ ഫെയ്സ്ബുക്കിൽ കുറിച്ചു. 

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം: 

ഹൊ ലതൊരു കാലം!

കേരള രാജ്യത്തെ പ്രൊഫഷണലും അല്ലാത്തതുമായ ഓരോ ഹോസ്റ്റലുകളുടെ ഗുണവതികാരം കേക്കുമ്പൊ തൊണ്ണൂറുകളുടെ അവസാനത്തെ തിരുവനന്തപുരം ഗവ.മെഡി കോളേജ് ലേഡീസ് ഹോസ്റ്റൽ ഓർക്കുകാണ്. സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ (മെസ്സിന്റെയല്ല അതു ഹൊററാരുന്നു) ഒരു ചെറു ഹെവൻ ആയിരുന്നു ആ പ്രസ്ഥാനം. 8:30pm തൊട്ട് 5am വരെ ആയിരുന്നു ഗേറ്റ് പൂട്ട്. മെഡിക്കൽ പഠനത്തിൽ ഇത് വളരെ അസൗകര്യമായിരുന്നു. പണ്ട് സമയപരിധി ഇല്ലായിരുന്നു എന്നു കേട്ടിട്ടുണ്ട്.

അക്കാര്യമൊഴിച്ച് ബാക്കിയൊക്കെ വളരെ ഭേദം. ഹോസ്റ്റലിനുള്ളിലെ ജീവിതത്തിൽ യാതൊരു നിയന്ത്രണങ്ങളുമില്ല. ഗേറ്റ് തുറന്നു കിടക്കുമ്പൊ എവിടെ വേണോ പൂവാം. ആർക്കു വേണേലും വരാം കാണാം. എത്രയോ കമിതാക്കളും സൗഹൃദങ്ങളും ആ ഹോസ്റ്റലിന്റെ മുന്നിലെ വഴിയിൽ ആരുടെയും ശല്യമില്ലാതെ സംസാരിച്ചു നിന്നിട്ടുണ്ട്. എട്ടരക്ക് ഹൗസ് കീപ്പർ ഗേറ്റടക്കുമ്പോൾ ചേച്ചീ ഒരഞ്ചു മിനിറ്റ് എന്നും പറഞ്ഞ് ഗേറ്റിൽ തൂങ്ങിക്കിടന്ന് ഒരവസാന ചെളിയും കൂടിയടിക്കുന്ന കൂട്ടുകാരന്മാർ. ഫോൺ ചേച്ചിയുടെ വിസിറ്റർ എന്ന നീട്ടി വിളി കേട്ട് ദാ വന്നു ലവൻ എന്നൊരു പൊട്ടിച്ചിരിയോടെ പുറത്തിറങ്ങി കൂട്ടുകൂടുന്ന പെമ്പിള്ളേർ.

കാമ്പസിലും ഏകദേശം ഇതൊക്കെ തന്നെ. സമാധാനമായി സംസാരിച്ചിരിക്കാം. ആരും വീട്ടിലോട്ട് വിളിക്കില്ല അപ്പനെ വിളിച്ചോണ്ടു വാ ന്നു പറയില്ല. പിടിഎ ന്നൊന്നും കേട്ടിട്ടു പോലുമില്ല. കോളേജ് ഓഡിറ്റോറിയത്തിൽ പരിപാടി ഉണ്ടെങ്കിൽ ഹോസ്റ്റൽ വാസികളെല്ലാം അവിടെ കാണും. അന്ന് രാത്രി രണ്ടു മണിക്കൊക്കെയാണു എല്ലാവരും തിരിച്ചു വരുന്നത്.

അവിടെ പഠിത്തം എന്നത് സ്പൂൺ ഫീഡിംഗ് അല്ല നിങ്ങൾ ഏറെക്കുറെ തനിയേ ചെയ്യേണ്ട കാര്യമാണ്. അതുപോലെ നിങ്ങളുടെ ബാക്കി കാര്യങ്ങളും നിങ്ങളുടെ സ്വന്തം ഉത്തരവാദിത്തം ആണ്. അവിടെയും ആളുകൾ കൂട്ടുകൂടി..ചിലർ പ്രേമിച്ചു..ചിലർ കെട്ടി..ചിലർ വേറെ കെട്ടി..ഇതൊക്കെ മനുഷ്യന്റെ ജീവിതത്തിൽ സംഭവിക്കുന്ന സാദാ കാര്യങ്ങൾ.സദാചാരക്കുരുക്കൾ ആധിപിടിക്കുന്ന പോലെ അവരുടെയൊന്നും ജീവിതം നായനക്കിപ്പോയില്ല. പഠിച്ചു ജയിച്ച് അവനോന്റെ പാടു നോക്കുന്നു.

ലോകമെന്താണ് ആളുകൾ എങ്ങനാണ് എന്നൊക്കെ അറിയാതെ എന്തു പഠിത്തമാണ് ഈ ഹോസ്റ്റൽ ജയിലുകൾക്കുള്ളിൽ പടിക്കുന്നത്? ഇങ്ങനെ പൊട്ടക്കിണറ്റിൽ അടച്ചിരുന്നു പടിച്ചവനൊക്കെയാണ് പുറത്തിറങ്ങുന്ന പെണ്ണ് എന്നു കേക്കുമ്പൊ അബോർഷൻ ക്ലിനിക്ക് ഓർമ്മ വരുന്നത്. രാത്രി നടത്തത്തിനും തട്ടുകട ഫുഡടിക്കാനും പെൺസുഹൃത്തുക്കൾ കൂടി ഉണ്ടായിരുന്നവർക്ക് അത്തരം ഊള തോന്നലുകൾ വരില്ല.

MORE IN SPOTLIGHT
SHOW MORE