'കാരശ്ശേരി മാഷേ, കൊല്ലപ്പെടാതെ സൂക്ഷിക്കണം’; സിപിഎമ്മിനെ കൊട്ടി കെഎസ്‌‌യു

ksu-karassery-new-19-02
SHARE

കേരളത്തെ നടുക്കിയ പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിന് പിന്നാലെ സിപിഎമ്മിനെ വിമർശിച്ച് രംഗത്തെത്തിയ സാമൂഹ്യനിരീക്ഷകനും എഴുത്തുകാരനുമായ എംഎൻ കാരശ്ശേരിക്ക് മുന്നറിയിപ്പുമായി കെഎസ്‌‍യു നേതാവ്. മറ്റ് സാംസ്കാരിക നായകന്മാർ മൗനം പാലിച്ചപ്പോൾ പ്രതികരിച്ചത് കാരശ്ശേരി മാത്രമാണെന്ന് എൻഎസ്‌യു ദേശീയ സെക്രട്ടറി കൂടിയായ രാഹുൽ മാങ്കൂട്ടത്തിൽ ഫെയ്സ്ബുക്കിൽ കുറിച്ചു. 

ആരാണ് കൃപേഷിനെയും ശരത്തിനെയും കൊന്നത് എന്ന ചോദ്യവുമായാണ് കാരശ്ശേരി കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിൽ സിപിഎമ്മിനെതിരെ കുറിപ്പ് പോസ്റ്റ് ചെയ്തത്. പാർട്ടിയുടെ പേര് പറയാതെ കൊലക്കെതിരെ പ്രതിഷേധിച്ച കലാകാരന്മാരെയും എഴുത്തുകാരെയും അദ്ദേഹം വിമർശിച്ചു. സിപിഎം നടത്തിയ കൊലപാതകങ്ങള്‍ക്കെതിരെ ശബ്ദമുയർത്തുന്നുവെന്നും കാരശ്ശേരി കുറിച്ചിരുന്നു. 

അടുത്തുകൂടെ ഇന്നോവ വരുമ്പോഴും പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോഴും സഖാക്കൾ നിൽക്കുമ്പോൾ ഗോവണി കയറുമ്പോഴും സൂക്ഷിക്കണമെന്ന് രാഹുൽ പറയുന്നു. കേരളത്തിലെ നവോത്ഥാന സംരക്ഷകർക്കെതിരെ പ്രതികരിച്ചതിനാൽ കൊല്ലപ്പെടാതെ നോക്കണമെന്നും രാഹുൽ പറയുന്നു.  

കുറിപ്പ് വായിക്കാം:

കാരശ്ശേരി മാഷെ, കൊല്ലപ്പെടാതെ സൂക്ഷിക്കണം!!!

കാരശ്ശേരി മാഷ്, അക്ഷരം തെറ്റാതെ വിളിക്കാം കേരളത്തിലെ സാംസ്കാരിക നായകായെന്ന് .. ബാക്കിയുള്ള നാവും പേനയും CPIM ആപ്പീസിൽ പണയം വെച്ച മരയൂളകളെ സാംസ്കാരിക നായകർ എന്നു വിളിക്കുന്നത് അക്ഷരത്തിനു പോലും അപമാനമാണ്... CPIM ഒരു കൊലപാതകം നടത്താൻ രണ്ടു കൂട്ടർക്കാണ് ക്വട്ടേഷൻ കൊടുക്കുന്നത്, ഒന്നു വാളു കൊണ്ട് വെട്ടാൻ ക്രിമിനലുകൾക്ക്, രണ്ട് അക്ഷരം കൊണ്ട് വെട്ടാനോ അതല്ലെങ്കിൽ മൗനം പാലിക്കാനോ " സാംസ്കാരിക ക്രിമിനലുകൾക്ക്"... പരിപൂർണ്ണ നിശബ്ദത പാലിച്ച മീര തൊട്ട് ബക്കറ്റ്പിരുവ് അബു വരെയുള്ള കൊടുംക്രിമിനലുകൾ.... പിന്നെ പ്രതികരിച്ചു എന്ന് വരുത്തിയ ഇളയിടം തൊട്ട് കോപ്പിയടി ടീച്ചർ വരെയുള്ള ലോക്കൽക്രിമിനൽസ്.. ഇക്കൂട്ടരുടെ പ്രതികരണം വായിച്ചാൽ ഒന്നും മനസിലാകില്ല എന്തിനേറെ പറയുന്നു, ശരത്തും കൃപേഷുമാണോ കൊല്ലപ്പെട്ടത്, അതോ അവരാണോ കൊന്നതെന്ന് പോലും വ്യക്തമാകില്ല!!

അവർക്കിടയിലാണ് കാരശ്ശേരി മാഷിന്റെ ഈ തന്റേടം... മാഷെ സൂക്ഷിക്കുക, അടുത്തു കൂടി ഇന്നോവ വരുമ്പോൾ... പൊതു പരുപാടികൾക്കിനി പങ്കെടുക്കുമ്പോൾ കൂക്കു വിളിയും ചെരുപ്പുമാലയും പ്രതീക്ഷിക്കുക... സഖാക്കൾ നിൽക്കുമ്പോൾ ഗോവണി കയറാതിരിക്കു... സൈബർ ക്വട്ടേഷൻ സംഘം താങ്കളുടെ മകളെയും ഭാര്യയെയും അമ്മയെയും "verbal rape " നു വിധേയരാകുന്നത് കേൾക്കാൻ തയ്യാറാവുക... താങ്കളുടെ ഏതെങ്കിലും രചനയിൽ ഒരു വയലൻസ് ഉണ്ടായെങ്കിൽ അതിന്റെ പേരിൽ സർക്കാർ 308 ഇട്ട് കേസെടുത്ത് താങ്കളെ ജയിലിലടയ്ക്കാം.. ഇതിനെയൊക്കെ നിങ്ങൾ അതിജീവിച്ചാൽ മരണപെടാതെ നോക്കണം, കാരണം അവർക്കെതിരായാണ് പറഞ്ഞത്, കേരളത്തിലെ സാംസ്കാരിക സമാധാന നവോത്ഥാന സംരക്ഷകർക്കെതിരെ!!

MORE IN SPOTLIGHT
SHOW MORE