നടുവേദന മാറാൻ സ്വയം ചികിൽസ നടത്തി അസുഖബാധിതനായി ഒരു യുവാവ്. വിട്ടുമാറാത്ത നടുവേദനയിൽ നിന്നും മുക്തി നേടാൻ സ്വന്തം ശുക്ലം ശരീരത്തിൽ കുത്തിവെയ്ക്കുകയാണ് ഇയാൾ ചെയ്തത്. ഡുബ്ലിനിലാണ് മുപ്പത്തിമൂന്നുകാരനായ യുവാവ് വിചിത്ര പരീക്ഷണം നടത്തിയത്. വർഷങ്ങളായി അലട്ടുന്ന നടുവേദനയ്ക്ക് മൃഗങ്ങളിലും മറ്റും പരീക്ഷിച്ച് വിജയിച്ച് ഈ രീതിയാണ് ഇയാൾ സ്വന്തം ശരീരത്തിലും നടത്തിയത്.
ഇതിനായി സിറിഞ്ചും സൂചിയുമെല്ലാം യുവാവ് ഓണ്‍ലൈനായി വാങ്ങി. വൈകാതെ ചികിൽസയും തുടങ്ങി. ഏതാണ്ട് 18 മാസത്തോളം ഇത് തുടര്‍ന്നു. ഓരോ മാസവും ഓരോ ഡോസ് വീതം എന്ന രീതിയിലായിരുന്നു സ്വയം ചികിൽസ. എന്നാല്‍ 18 മാസം പൂര്‍ത്തിയായപ്പോഴേക്കും കൈപ്പത്തി വീര്‍ത്തുവന്നു. നടുവേദനയും കൂടി. ഇതോടെയാണ് ആശുപത്രിയില്‍ പോകാമെന്ന തീരുമാനത്തില്‍ ഇയാളെത്തിയത്. ഡോക്ടർ വിശദമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് വിചിത്രമായ ചികിൽസയെക്കുറിച്ച് യുവാവ് പറയുന്നത്.
കുത്തിവെച്ച ശുക്ലം ശരീരകലകളിലേക്കിറങ്ങി, അവിടവിടെയായി വായു കുരുങ്ങിയിരുന്നതിനാലാണ് കൈപ്പത്തി വീർത്തത്. എക്സറേയിലൂടെ കണ്ടെത്തി ഇതിന് മരുന്നും ഡോക്ടർ നൽകി.
എലികളിലും മുയലുകളിലുമെല്ലാം ഗവേഷണത്തിന്റെ ഭാഗമായി ശുക്ലം കുത്തിവയ്ക്കാറുണ്ടെന്നും എന്നാല്‍ ഇത് മനുഷ്യരില്‍ ചെയ്യാറില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. മനുഷ്യരിൽ ഏറെ അപകടം പിടിച്ച രീതിയാണിതെന്നും ഡോക്ടർ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഓസ്റ്റിനില്‍ സമാനമായ രീതിയില്‍ സ്വയം ചികിത്സ നടത്തിയ ബയോടെക്ക് എഞ്ചിനീയര്‍ മരിച്ചത് ഏറെ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. ചിലയിനം പച്ചമരുന്നുകളാണ് ഇയാള്‍ ഓസ്റ്റിനില്‍ നടന്ന ഒരു സമ്മേളനത്തിനിടെ സ്വന്തം ശരീരത്തില്‍ കുത്തിവച്ച് കാണിച്ചത്. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.