സ്ത്രീവിരുദ്ധ പരാമർശത്തിന്റെ പേരിൽ ഹർദിക് പാണ്ഡ്യയും കെ.എൽ.രാഹുലും നടപടി നേരിട്ട പശ്ചാതലത്തിൽ ബിസിസിഐയ്ക്ക് തലവേദനയായി കോഹ്‌ലിയുടെ വിഡിയോ. ഹർദിക്കിനും രാഹുലിനുമെതിരെ രൂക്ഷവിമർശനവുമായി കോഹ്‌ലി രംഗത്ത് എത്തിയിരുന്നു. ഇതോടെയാണ് കോഹ്‌ലിയുടെ ഒരു പഴയ വിഡിയോ ആളുകൾ കുത്തിപ്പൊക്കി വീണ്ടും വൈറലാക്കിയത്.
ടി.വി താരം അനുഷ ദണ്ഡേക്കറിന് നല്‍കിയ അഭിമുഖത്തിനിടെ ഡേറ്റിങിനെ കുറിച്ചുള്ള ചോദ്യത്തിന് കോഹ്‌ലി നല്‍കിയ മറുപടിയാണ് വിമർശനവിധേയമായിക്കൊണ്ടിരിക്കുന്നത്. കോഹ്‌ലിയുടെ ഏറ്റവും വേഗത്തില്‍ അവസാനിച്ച ‘ഡേറ്റ്’ ഏതായിരുന്നുവെന്നാണ് അനുഷ ചോദിച്ചത്. ഇതിന് കോഹ്‌ലി നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു: ‘ഇതുവരെ കാണാത്ത ഒരു പെണ്‍കുട്ടിയുമായി ഒരു ദിവസം ഞാന്‍ ഡേറ്റിങിന് പോയി. അത് അഞ്ച് മിനിറ്റുകൊണ്ട് അവസാനിച്ചു. ഞാന്‍ ആ പെണ്‍കുട്ടിയെ കണ്ട് ഓടി രക്ഷപെട്ടു’.
അതെന്താണ് ഓടിപ്പോയതെന്ന അനുഷയുടെ ചോദ്യത്തിന്, ‘ആ പെണ്‍കുട്ടി വിരൂപയായിരുന്നു’ എന്നാണ് കോഹ്‌ലി മറുപടി നല്‍കിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞ വാക്കുകള്‍ ഇന്ന് കോഹ്‌ലിയെ തിരിഞ്ഞുകൊത്തുകയാണ്. ഈ വിഡിയോ ഒരു ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകനും ട്വിറ്ററില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
ഹാര്‍ദിക് പാണ്ഡ്യയുടെ വിവാദ പരാമര്‍ശങ്ങള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കെ വര്‍ഷങ്ങള്‍ക്ക് മുമ്പ് എംടിവി ചിത്രീകരിച്ച രാഹുല്‍ദ്രാവിഡിന്റെ അഭിമുഖവും കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരുന്നു. രാഹുലിന്റെ മാന്യമായ പെരുമാറ്റം കണ്ടുപഠിക്കണമെന്നാണ് വിഡിയോ കണ്ടവർ പ്രതികരിച്ചത്.