വിഡിയോ വൈറലായപ്പോൾ താജ്മഹലിൽ; ഫ്ലൈറ്റ് മിസ്സായി; 'വള്ളം മറിയൽ' കഥയിലെ ട്വിസ്റ്റ്

denny-rose-13
SHARE

''താജ്മഹലിന് മുന്നിലിരുന്നപ്പോഴാണ് വിഡിയോ ആദ്യമായി കാണുന്നത്. സുഹൃത്തുക്കളെല്ലാം വിളിയോടുവിളി''-കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയെ പൊട്ടിച്ചിരിപ്പിച്ച കല്യാണ വിഡിയോയിലെ നായകൻ ഡെന്നിക്ക് ചിരിയടക്കാൻ കഴിയുന്നില്ല. അപ്രതീക്ഷിതമായി വെള്ളത്തിൽ വീണത് മാത്രമല്ല, ആ വൈറൽ കഥയിൽ ഇനിയും ട്വിസ്റ്റുകളുണ്ട്. 

വഞ്ചി മറിഞ്ഞ് വെള്ളത്തിൽ വീഴുന്ന വിഡിയോ ഡെന്നിയും പ്രിയയും ഇതുവരെ കണ്ടിരുന്നില്ല. ജനുവരി അഞ്ചിന് വിവാഹം കഴിഞ്ഞ് ഇരുവരും ഡൽഹി–ജയ്പൂർ യാത്രയിലായിരുന്നു. ''കാമറമാൻ ജിബിൻ വിളിച്ച് വിഡിയോ അപ്‌ലോഡ് ചെയ്യട്ടെ എന്ന് ചോദിച്ചിരുന്നു. താജ്മഹലിന് മുന്നിലിരിക്കുമ്പോഴാണ് ആ വിഡിയോ ആദ്യമായി കാണുന്നത്. പിന്നാലെ വിളിയോട് വിളി''-ഡെന്നി പറയുന്നു. 

''എല്ലാവർക്കും മറുപടി കൊടുത്തു. സമയം പോയതറിഞ്ഞില്ല. വൈകീട്ട് നാല് മണിക്ക് ഡൽഹി വിമാനത്താവളത്തിൽ നിന്നായിരുന്നു ഫ്ലൈറ്റ്. എത്തിയപ്പോൾ അഞ്ച് മണി. അങ്ങനെ ഫ്ലൈറ്റ് മിസ്സ് ആയി''-ഡെന്നി പറയുന്നു. 

''പ്രിയ അമേരിക്കൻ പൗരയാണ്, ഞാൻ കുട്ടനാട്ടുകാരനും. ഇവിടെ വന്ന് വള്ളത്തിൽ കയറണം, ഫോട്ടോ എടുക്കണം എന്നൊക്കെ പറയുമായിരുന്നു. ജിബിൻ ലൊക്കേഷൻ ആയി നിശ്ചയിച്ചതും കുട്ടനാട് തന്നെ. ഒരാൾക്ക് ഇരിക്കാൻ പറ്റുന്ന ചെറിയ വള്ളമായിരുന്നു അത്. അങ്ങനെ രണ്ടുംകൽപ്പിച്ച് രണ്ടാളും വള്ളത്തിൽ കയറി. മറിയില്ലെന്ന വിശ്വാസത്തിലാണ് പേടിയുണ്ടായിട്ടും അവൾ കയറിയത്. ചെറിയ വള്ളമായതുകൊണ്ട് കരയ്ക്കടുത്ത് തന്നെയായിരുന്നു. കര ഫ്രെയിമിൽ വരുന്നെന്ന് പറഞ്ഞ് ജിബിനാണ് കുറച്ച് ദൂരേക്ക് പോകാൻ പറഞ്ഞത്. ആമ്പലൊക്കെ പിടിച്ച് കയ്യുയർത്തി പോസ് ചെയ്തതോടെയാണ് ബാലൻസ് പോയത്.

''വൈറലാകുന്നത് ഒക്കെ പ്രിയ ആദ്യമായി കാണുകയാണ്. പ്രിയയും വീട്ടുകാരും എല്ലാം ആകെ എക്സൈറ്റഡ‍് ആണ്, ഡെന്നി പറഞ്ഞു. 

ജനുവരി അഞ്ചിനായിരുന്നു ആലപ്പുഴ എടത്വാ സ്വദേശി ഡെന്നിയുടെയും തൃശൂർ ഒല്ലൂർ സ്വദേശിനി പ്രിയ റോസിന്റെയും വിവാഹം. അമേരിക്കയിൽ നഴ്സ് ആണ് പ്രിയ. കണ്ണൂർ വിമൽ ജ്യോതി എഞ്ചിനിയറിങ് കോളജില്‍ അധ്യാപകനാണ് ഡെന്നി.

ആ വിഡിയോ: 

MORE IN SPOTLIGHT
SHOW MORE