വെള്ളറട∙ വിവാഹവേദിയിൽ നിന്ന് വരന്റെ കൈപിടിച്ച് വധു നേരെ പോയത് സർവകലാശാല പരീക്ഷയെഴുതാൻ. വിവാഹം കഴിഞ്ഞ് വിരുന്നുസൽക്കാരത്തിനിടയിൽനിന്നാണ് അലങ്കരിച്ച വിവാഹവണ്ടിയിൽ വധൂവരന്മാർ പരീക്ഷാകേന്ദ്രത്തിലെത്തിയത്. പനച്ചമൂട് വൈറ്റ് മെമ്മോറിയൽ കോളജിലെ അഞ്ചാം സെമസ്റ്റർ ബികോം വിദ്യാർഥിനി കിളിയൂർ മിശിഹാ നഗർ എസ്എസ് ഭവനിൽ എസ്.എസ്.അച്ചുവാണ് വിവാഹം കഴിഞ്ഞയുടനെ പരീക്ഷയ്ക്കെത്തിയത്.
ജെ.സൈമന്റേയും സ്വർണമ്മയുടെയും മകളായ അച്ചുവിൻെറയും അഞ്ചുമരംകാല മൈലകുന്ന് അയിൻ നിവാസിൽ ഷീൻപ്രസാദിൻെറയും വിവാഹം ഇന്നലെ രാവിലെ 10ന് ആയിരുന്നു. വിവാഹം നിശ്ചയിച്ച ശേഷമാണ് പരീക്ഷാതീയതി ഏഴാം തീയതിയിൽനിന്നു പത്തിലേയ്ക്കു മാറ്റിയ വിവരമെത്തിയത്
കിളിയൂർ ഉണ്ണി മിശിഹാ ദേവാലയത്തിലായിരുന്നു വിവാഹം. തുടർന്ന് വെള്ളറടയിലെ ഹാളിൽ നടന്ന വിരുന്നുസൽക്കാരത്തിനിടയിൽ വരനെയും കൂട്ടി വധു പരീക്ഷയ്ക്കെത്തുകയായിരുന്നു. 1.30ന് ആരംഭിച്ച പരീക്ഷയ്ക്ക് 1.45ന് എത്തി അച്ചു പങ്കെടുത്തു. അച്ചു പരീക്ഷയെഴുതാൻ തുടങ്ങിയപ്പോൾ സുഹൃത്തുക്കളോടൊപ്പം വിരുന്നു സൽക്കാര വേദിയിലേയക്കു മടങ്ങിയ ഷീൻപ്രസാദ് വൈകിട്ട് തിരിച്ചെത്തി ഭാര്യയെ കൂട്ടിക്കൊണ്ടു വീട്ടിലേയ്ക്കു പോയി