ആലപ്പാടിന്റെ കണ്ണീരിനൊപ്പം ഫിറോസ് കുന്നംപറമ്പിലും; ‘കള്ളക്കടത്തിന്‍റെ കഥ പറഞ്ഞ് പറ്റിക്കല്ലേ..’

firos-alapad
SHARE

സഹായം തേടുന്ന വ്യക്തികളുടെയും കുടുംബത്തിന്റെയും പ്രശ്നങ്ങൾ പലകുറി സോഷ്യൽ ലോകത്ത് പങ്കുവച്ച്  പരിഹാരം കണ്ടെത്തിയ സാമൂഹ്യപ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ ഇത്തവണ ഏറ്റെടുത്തിരിക്കുന്നത് ആലപ്പാടിന്റെ പ്രശ്നങ്ങളാണ്. ഒരു ജനത നടത്തുന്ന ഐതിഹാസിക സമരത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് ഫിറോസ് പങ്കുവച്ച കുറിപ്പ് മണിക്കൂറുകൾക്കുള്ളിൽ സജീവ ചർച്ചയായിരിക്കുകയാണ്.

ആലപ്പാടിനെ കാർന്ന് തിന്നുന്ന കരിമണൽ ഖനനത്തിെനതിരെ നാട്ടുകാർ ആരംഭിച്ച സമരം പിന്നീട് സോഷ്യൽ ലോകം ഏറ്റെടുക്കുകയായിരുന്നു. അറുപത് വർഷത്തിലേറയായി നടക്കുന്ന ഖനനം ആലപ്പാട് എന്ന മൽസ്യത്തൊഴിലാളികളുടെ ഗ്രാമത്തെ കടലിനോട് അടുപ്പിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ആരംഭിച്ച പിന്തുണ പിന്നീട് മാധ്യമങ്ങളും ചലച്ചിത്ര താരങ്ങളും ഏറ്റെടുക്കുകയായിരുന്നു.

‘1965 മുതല്‍ ഐ ആര്‍ ഇ വെള്ളനാ തുരുത്തില്‍ നിന്നും അത് പോലെ തന്നെ ആലപ്പാട് നിന്നും മണല്‍ വാരിക്കൊണ്ട് പോയതല്ലാതെ ഒരു തരി മണല്‍ പോലും തിരിച്ചു തീരത്തേക്ക് കൊണ്ടുവന്നില്ല. പൊന്‍മന എന്ന ഗ്രാമം പൂര്‍ണ്ണമായും മരണത്തിനു വിട്ടു കൊടുത്ത് ആലപ്പാട് ഗ്രാമ പഞ്ചായത്ത് ആസ്സന്ന മരണത്തിലേക്ക് കാല്‍ വച്ച് നില്‍ക്കുമ്പോള്‍ പോലും ഐ ആര്‍ ഇ മണല്‍ ഖനനം ചെയ്തു മറിച്ചു വില്‍ക്കുകയാണ്. ഇതിനു മൈനിംഗ്& ജിയോളജി -റവന്യു -പോലിസ് അവിശുദ്ധ ബന്ധങ്ങള്‍ ഉണ്ടെന്നു തെളിയിക്കുന്ന സംഭവങ്ങളും ഉണ്ടായി. സമീപകാലത്ത് ഐ ആര്‍ ഇ യില്‍ നിന്നും രാത്രിയില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച മണലും ലോറിയും നാട്ടുകാര്‍ ചെറിയഴീക്കല്‍ വച്ച് പിടികൂടി. തഹസില്‍ദാരുടെ അറിവോടെ കരുനാഗപ്പള്ളി പോലിസിനെ ഏല്പിച്ചു പോലിസ് യാതൊരു നടപടിയും സ്വീകരിച്ചതായി അറിയില്ല. ഏതുസമയത്തും എങ്ങോട്ടും മണല്‍ കാത്തിക്കൊണ്ട് പോകാവുന്ന വിധം ഐ ആര്‍ ഇ യുടെ വാതില്‍ തുറന്നിട്ടിരിക്കുമ്പോള്‍ കരിമണല്‍ കള്ളക്കടത്തിന്‍റെ കഥ പറഞ്ഞു ജനകീയ സമരങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോൾ തകരുന്നത് കേരളത്തിന്‍റെ ആത്മാവിനെയാണ് തീരദേശ ജനതയെ മാത്രമല്ല.’ ഫിറോസ് കുറിച്ചു.  

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

#പിറന്നമണ്ണിൽ ജീവിക്കാൻ അനുവദിക്കണം ഞാനുമുണ്ട് നിങ്ങൾക്കൊപ്പം.

കൊല്ലം തീരത്തെ കരിമണൽ ഖനനം മധ്യ തിരുവിതാംകൂറിനെ കടലിൽ മുക്കും.കൊല്ലം ജില്ലയിലെ പൊന്മനയും വെള്ളനാ തുരുത്തും ഉള്‍പ്പെടെ ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളി വരെയുള്ള കടലോരങ്ങളില്‍ വിവിധ രീതികളില്‍ പൊതു മേഖലാ സ്ഥാപനങ്ങള്‍ ആയ IRE L-ഉം KMML-ഉം നടത്തുന്ന ധാതു മണല്‍ ഖനനം തീരം വ്യാപകമായി തകര്‍ക്കുന്നു എന്നുള്ളത് ഒരു യാഥാര്‍ഥ്യം ആണ് ,കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയുടെ തീരപ്രദേശമായ വെള്ളനാതുരുത്തില്‍ IRE 1965 മുതല്‍ നടത്തിയ ഖനനം മൂലം 80 ചതുരശ്ര കിലോമീറ്റര്‍ ഭൂപ്രദേശം കടലായി മാറി .

1955 -ല്‍ ലിത്തോ മാപ്പ് പ്രകാരം 89. 5 ചതുരശ്ര കിലോമീറ്റര്‍ ഉണ്ടായിരുന്ന ആലപ്പാട് പഞ്ചായത്ത് ഇന്ന് കേവലം 8 ചതുരശ്ര കിലോമീറ്റര്‍ മാത്രമായി ചുരുങ്ങിയിരിക്കുകയാണ്.

ആലപ്പുഴ ജില്ലയിലെ കായംകുളം പൊഴി കേന്ദ്രീകരിച്ചും ചില സര്‍ക്കാര്‍ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ IRE-യിലേക്ക് ആണെന്ന് ഉള്ളനിലയില്‍ ഖനനം നടത്തിയിരുന്നു. തോട്ടപ്പള്ളി ഫിഷിംഗ് ഹാര്‍ബര്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സുഗമമായി തുറന്നുകൊടുക്കാന്‍ എന്ന വ്യാജേന IRE L നടത്തിയ ഖനനവും തൃക്കുന്നപ്പുഴ ,പുറക്കാട്,തീരപ്രദേശങ്ങളെ തകര്‍ത്തിരിക്കുകയാണ്. തീരം തകര്‍ക്കപ്പെടുമ്പോള്‍ തീരശോഷണത്തോടൊപ്പം പലജീവി വര്‍ഗ്ഗങ്ങളും അപ്രത്യക്ഷമാകുന്നു.

ഏറ്റവും കൂടുതല്‍ കടലാമകള്‍ മുട്ടയിടുമായിരുന്ന പ്രദേശമായിരുന്നു പൊന്മന മുതല്‍ വടക്കോട്ടുള്ള പ്രദേശം. അതുപോലെ വിവിധ തരം കൊഞ്ചു വര്‍ഗ്ഗങ്ങളുടെയും പ്രജനന മേഖലയായിരുന്നു ഈതീരം. ഖനനം തീരത്തുണ്ടാകുന്ന ചാകര എന്ന പ്രകൃതി ദത്തമായ പ്രതിഭാസത്തെ ഇല്ലാതാക്കി. നിരവധി പേരുടെ ഭൂമിയും തൊഴിലിടങ്ങളും ഇതിനകം ഇല്ലാതാക്കി.

ടി എസ്‌ കനാലിനും ലക്ഷദ്വീപ് കടലിനുമിടയില്‍ ഈ ഭൂപ്രദേശം 5 മീറ്റര്‍ വരെയായി എന്ന് പറഞ്ഞാൽ ഒരു പക്ഷേ പലര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞെന്നു വരില്ല. ഇങ്ങനെയുണ്ടാകുന്ന നഷ്ടങ്ങള്‍ എല്ലാം വിലയിരുത്തുന്നതില്‍ ഭരണ കൂടങ്ങള്‍ പരാജയപ്പെടുകയായിരുന്നു. ഈ സാഹചര്യങ്ങളില്‍ ഇടപെടേണ്ട മൈനിംഗ് &ജിയോളജി ,ഭൗമ ശാസ്ത്ര പഠന കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങള്‍ എന്ത് നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് വ്യക്തമല്ല ,നിലവില്‍ ഖനനം ചെയ്യുന്ന കമ്പനികള്‍ക്ക് അനുകൂലമായി റിപ്പോര്‍ട്ട് തയാറാക്കുന്ന ജോലി മാത്രം ഇക്കൂട്ടര്‍ ചെയ്യുന്നുണ്ടാകും എന്നാണ് കരുതേണ്ടത്.

തീരദേശ മണല്‍ ഖനത്തിനെതിരെ സമരങ്ങള്‍ ഉയര്‍ന്നു വന്നപ്പോഴൊക്കെ സമരനേതൃത്വത്തില്‍ നില്‍ക്കുന്നവര്‍ക്കെതിരെയും ജനങ്ങള്‍ക്കെതിരെയും കരിമണല്‍ കള്ളക്കടത്ത് ആരോപിക്കുക കേരളത്തിലെ ചില മുഖ്യധാരാ പത്ര -ദൃശ്യ മാധ്യമങ്ങള്‍ ഏറ്റെടുത്ത ദൗത്യം ആയിരുന്നു. വളരെ വൈകിയാണെങ്കിലും അത് കൊച്ചിയിലെ സ്വകാര്യ കമ്പനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ധാതുമണലിന്റെ ലഭ്യതയെ ബാധിക്കാതിരിക്കാന്‍ നടത്തുന്ന ബോധപൂര്‍വമായ പ്രചരണങ്ങള്‍ ആയിരുന്നു എന്ന് മനസ്സിലായി. പത്രങ്ങള്‍ വായിക്കുന്നിടത്തും ദൃശ്യ മാധ്യമങ്ങള്‍ കാണുന്നിടത്തും തീരദേശ ജനത കരിമണല്‍ കള്ളക്കടത്തുകാരായി, തീരത്തെ സമര പ്രവര്‍ത്തകര്‍ കള്ളക്കടത്തിന് വേണ്ടിയാണ് ഖനന വിരുദ്ധ സമരം നടത്തുന്നത് എന്ന് പ്രചരിപ്പിക്കപ്പെട്ടു.

പക്ഷേ തീരത്തെ മനുഷ്യര്‍ എപ്പോഴൊക്കെ കരിമണല്‍ കടത്തിനെതിരായി പ്രവര്‍ത്തിച്ചോ അപ്പോഴൊക്കെ പോലിസ് സംവിധാനങ്ങളും ഭരണ കൂടങ്ങളും കരിമണല്‍ കള്ളക്കടത്തുകാരുടെ രക്ഷക്കെത്തുകയായിരുന്നു. അങ്ങനെ യാഥാര്‍ത്യങ്ങളും വാര്‍ത്തകളും രണ്ടായി തന്നെ നിലനില്‍ക്കുന്നു. ഇത്തരം പ്രചരണങ്ങളെ പലപ്പോഴും ജനങ്ങളുമായി അടുത്തു നില്‍ക്കേണ്ട ജനപ്രതിനിധികളും ഏറ്റെടുക്കുന്നതായി പോലും കാണുന്നു. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ശരിയായ നിരീക്ഷണങ്ങളും പഠനങ്ങളും ഇല്ലാതെ വന്നാല്‍ ജനങ്ങള്‍ക്കെതിരായ കുറ്റ പത്രങ്ങള്‍ ചമക്കുന്നവരായി മാറും.

എന്നാല്‍ കേരളത്തിലെ ഒരു പോലിസ് സ്റ്റേഷനില്‍ പോലും കരിമണല്‍ കള്ളക്കടത്തിന്‍റെ പേരില്‍ ഒരു കേസ് പോലും രജിസ്റ്റർ ചെയ്തിട്ടില്ല. ആരെങ്കിലും മണല്‍ കടത്തിയിട്ടുണ്ട്‌ എങ്കില്‍ ഇവിടത്തെ ഭരണ സംവിധാനത്തിന്‍റെ അറിവോടെ ആയിരിക്കും എന്നുള്ളതിന്റെ തെളിവാണ് അത്.

ഐ ആര്‍ ഈ പൊതു മേഖലാ സ്ഥാപനം ആണെങ്കിലും അവര്‍ തീരത്ത്‌ നിന്നും ഖനനം ചെയ്യുന്ന മണല്‍ എത്തുന്നത് വിദേശി -സ്വദേശി സ്വകാര്യ കുത്തകകളിലേക്കാണ്.പൊതു മേഖലയുടെ പേരില്‍ തീരത്ത്‌ നിന്നും മണല്‍ ഖനനം നടത്തി സ്വകാര്യ കമ്പനികള്‍ക്ക് എത്തിച്ചുകൊടുക്കുന്നതും വെള്ളമണല്‍ മറിച്ചു വില്‍ക്കുകയും ചെയ്യുന്ന ഏജന്‍സി ആയാണ് ഐ ആര്‍ ഇ പ്രവര്‍ത്തിക്കുന്നത്. 1992 മുതല്‍ പൊതു മേഖലാ സ്ഥാപനങ്ങളുടെ ഖനന കുത്തക അടിച്ചു മാറ്റാന്‍ സംസ്ഥാന ഭരണം കൈയാളുന്നവരുടെ അറിവോടെ പല ശ്രമങ്ങളും സ്വകാര്യ കമ്പനികള്‍ നടത്തിയിരുന്നു. അതിനായി ധാരാളം പണവും വാരിയെറിഞ്ഞു.

ഐ ആര്‍ ഇ യുടെ മുന്‍ സി എം ഡി ആയിരുന്ന ആര്‍ .കെ ഗാര്‍ഗ് ആയിരുന്നു കൊച്ചിയിലെ സ്വകാര്യ കമ്പനിയുടെ ചെയര്‍മാന്‍. കമ്പിനിയുടെ വൈസ് ചെയര്‍മാന്റെയും ,മാനേജിംഗ് ഡയറക്ടറുടെയും ബന്ധുക്കള്‍ക്കായിരുന്നു കമ്പനിയുടെ സിംഹ ഭാഗവും ഷെയര്‍. കെ എം എം എല്‍ -ന്‍റെ തലപ്പത്ത് ഉണ്ടായിരുന്നവരെ സ്വാധീനിച്ചു ടെക്നോളജി ചോര്‍ത്തിയും , ഐ ആര്‍ ഇ ചവറ യൂണിറ്റില്‍ നിന്നും ചട്ടങ്ങള്‍ ലംഘിച്ചു മണല്‍ കടത്തിക്കൊണ്ട് പോയും സ്വകാര്യ കൂട്ട് കച്ചവടങ്ങള്‍ അരങ്ങു തകര്‍ക്കുമ്പോള്‍ തീരത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ ഇതിന്‍റെ ദുരന്തങ്ങള്‍ ഏറ്റു വാങ്ങുകയായിരുന്നു .

1991-96 -ലെ UDF സര്‍ക്കാര്‍ അവരുടെ കാലാവധി തീരുന്നതിനു തൊട്ടു മുന്‍പ് കായംകുളം തീരത്ത്‌ നിന്നും ധാതുമണല്‍ ഖനനം ചെയ്യുന്നതിനു കൊച്ചിയിലെ സ്വകാര്യകമ്പനിക്ക് അനുമതി നല്‍കി. തെരഞ്ഞെടുപ്പു കഴിഞ്ഞു അധികാരത്തില്‍ വന്ന LDF സര്‍ക്കാര്‍ ഈ അനുമതി റദ്ദാക്കി. 1992 -ല്‍ കരാറുകാര്‍ മുഖേന തീരമേഖലയില്‍ നിന്നും മണല്‍ ഖനനം ചെയ്തു ഐ ആര്‍ ഈ ക്കും കെ എം എം എല്‍ -നും എത്തിച്ചു കൊടുക്കാന്‍ അന്നത്തെ UDF സര്‍ക്കാര്‍ ഒരു ഉത്തരവ് പുറപ്പെടുവിച്ചു [GO[ms]156 /93 /ID 2-12-1993] പ്രതിമാസം 2000 ടണ്‍ മണല്‍ വീതം പൊതു മേഖലയിലെ 2 സ്ഥാപനങ്ങള്‍ക്കും എത്തിച്ചു കൊടുക്കെണ്ടതിനു ഈ ഉത്തരവിന്‍റെ മറവില്‍ ലക്ഷ കണക്കിന് ടണ്‍ മണല്‍ കായംകുളം പൊഴിയില്‍ നിന്ന് വാരുകയും കായംകുളത്തിന്‍റെ കായലോരങ്ങളില്‍ നിന്നും വിവിധ കമ്പനികളിലേക്ക് കടത്തികൊണ്ടു പോകുകയും ചെയ്തു.

തീരത്തെ ജനങ്ങള്‍ തടയാന്‍ ചെന്നപ്പോള്‍ സര്‍ക്കാര്‍ ഉത്തരവ് തുണയ്ക്കെത്തി. 1997 -ല്‍ LDF സര്‍ക്കാര്‍ ഈ ഉത്തരവ് വീണ്ടും പുതുക്കി നല്‍കി [GO[ms]166/97 .ID/13 .11 .1997 ] യഥാര്‍ത്ഥത്തില്‍ തീരത്ത്‌ നിന്നും മണല്‍ കടത്തിക്കൊണ്ടു പോകാന്‍ എല്ലാ വാതിലും തുറന്നിട്ടതിനു പിന്നില്‍ ആരാണോ അവരൊക്കെ തന്നെയാണ് കരിമണല്‍ കള്ളക്കടത്തിന് ഉത്തര വാദികള്‍ .1994 -ല്‍ വെസ്ട്രെലിയന്‍ സാന്റ്സ് , റെന്നി സന്‍ ഗോള്‍ഡ്‌ ഫീല്‍ഡ് കണ്‍സോളിഡേറ്റട് എന്നീ വിദേശ സ്വകാര്യ കമ്പിനികളെ കൂട്ടിക്കൊണ്ട് വന്നു തീരദേശ ജനതയുടെ ചെറുത്തുനില്‍പ്പ്‌ മൂലം ആ സ്ഥാപനങ്ങളെ ഇവിടെ നിന്നും കെട്ടു കെട്ടിച്ചു .

1965 മുതല്‍ ഐ ആര്‍ ഇ വെള്ളനാ തുരുത്തില്‍ നിന്നും അത് പോലെ തന്നെ ആലപ്പാട് നിന്നും മണല്‍ വാരിക്കൊണ്ട് പോയതല്ലാതെ ഒരു തരി മണല്‍ പോലും തിരിച്ചു തീരത്തേക്ക് കൊണ്ടുവന്നില്ല. പൊന്‍മന എന്ന ഗ്രാമം പൂര്‍ണ്ണമായും മരണത്തിനു വിട്ടു കൊടുത്ത് ആലപ്പാട് ഗ്രാമ പഞ്ചായത്ത് ആസ്സന്ന മരണത്തിലേക്ക് കാല്‍ വച്ച് നില്‍ക്കുമ്പോള്‍ പോലും ഐ ആര്‍ ഇ മണല്‍ ഖനനം ചെയ്തു മറിച്ചു വില്‍ക്കുകയാണ്. ഇതിനു മൈനിംഗ്& ജിയോളജി -റവന്യു -പോലിസ് അവിശുദ്ധ ബന്ധങ്ങള്‍ ഉണ്ടെന്നു തെളിയിക്കുന്ന സംഭവങ്ങളും ഉണ്ടായി. സമീപകാലത്ത് ഐ ആര്‍ ഇ യില്‍ നിന്നും രാത്രിയില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച മണലും ലോറിയും നാട്ടുകാര്‍ ചെറിയഴീക്കല്‍ വച്ച് പിടികൂടി.

തഹസില്‍ദാരുടെ അറിവോടെ കരുനാഗപ്പള്ളി പോലിസിനെ ഏല്പിച്ചു പോലിസ് യാതൊരു നടപടിയും സ്വീകരിച്ചതായി അറിയില്ല. ഏതുസമയത്തും എങ്ങോട്ടും മണല്‍ കാത്തിക്കൊണ്ട് പോകാവുന്ന വിധം ഐ ആര്‍ ഇ യുടെ വാതില്‍ തുറന്നിട്ടിരിക്കുമ്പോള്‍ കരിമണല്‍ കള്ളക്കടത്തിന്‍റെ കഥ പറഞ്ഞു ജനകീയ സമരങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ജന പ്രതിനിധികളായാലും പത്ര -ദൃശ്യ മാധ്യമങ്ങളായാലും തകര്‍ക്കുന്നത് കേരളത്തിന്‍റെ ആത്മാവിനെയാണ് തീരദേശ ജനതയെ മാത്രമല്ല .

നീണ്ടകര മുതല്‍ തോട്ടപ്പള്ളി വരെ ടി എസ് കനാലിനും (പശ്ചിമ തീരദേശീയ ജലപാത ) ഇടയില്‍ മണല്‍ വരമ്പ് പോലെയുള്ള വീതി കുറഞ്ഞ ഭൂപ്രദേശം കരിമണല്‍ ഖനനം മൂലം ഇല്ലാതായാല്‍ ഓണാട്ടുകര ഉള്‍പ്പെടെ അപ്പര്‍ കുട്ടനാട് വരെയുള്ള കാര്‍ഷിക ജന വാസ മേഖല കടല്‍ വെള്ളം കയറി നശിക്കും. ശുദ്ധ ജല സ്രോതസ്സുകളും പുഴകളും ഔഷധ സസ്യങ്ങളും കൃഷിയിടങ്ങളും ഇല്ലാതാകും. മധ്യ തിരുവിതാം കൂറിലെ സാമ്പത്തിക സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളില്‍ ഇത് വ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും

MORE IN SPOTLIGHT
SHOW MORE