അമിതവേഗം ചോദ്യം ചെയ്തു; കത്തി വീശി; യുവാവിനും അമ്മയ്ക്കും പരുക്ക്

palakkad-attack
SHARE

അമിതവേഗം ചോദ്യം ചെയ്ത നാട്ടുകാർക്കു നേരെ ബൈക്ക് യാത്രക്കാരൻ നടത്തിയ കത്തിപ്രയോഗത്തിൽ യുവാവിനും തടുക്കാ‍ൻ ശ്രമിച്ച അമ്മയ്ക്കും പരുക്കേറ്റു. പാലക്കാട് മാട്ടുമന്ത മുരുകണി തോട്ടിങ്കൽപുര ശ്രീജിത്ത് (24), അമ്മ സുനിത (45) എന്നിവർക്കാണു പരുക്കേറ്റത്. ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ രാത്രി 9.15 നായിരുന്നു നാടിനെ നടുക്കിയ പരാക്രമം. മുരുകണി വഴി സ്ഥിരം അമിതവേഗത്തിൽ പായുന്ന യാത്രക്കാരനെ പരിസരവാസികൾ ഇന്നലെ തടുത്തുനിർത്തി അപകടസാധ്യത സൂചിപ്പിച്ച് മെല്ലെപ്പോകാൻ ഉപദേശിച്ചിരുന്നു.

ഇതിൽ പ്രകോപിതനായ ബൈക്ക് യാത്രക്കാരൻ പോയി ഉടൻതന്നെ തിരിച്ചെത്തി ചോദ്യം ചെയ്തവർക്കുനേരെ കത്തി വീശി. ഇയാളുടെ ഒപ്പം 4 പേർ ഉണ്ടായിരുന്നതായും പറയുന്നു. ആക്രമണം തടുക്കാൻ ശ്രമിക്കുന്നതിനിടെ ശ്രീജിത്തിന്റെ തലയ്ക്കും കൈയ്ക്കും മുറിവേറ്റു. മകനെ അക്രമിക്കുന്നതു കണ്ട് ഓടിവന്നു രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കത്തി തട്ടി അമ്മ സുനിതയുടെ കൈയ്ക്കും പരുക്കേറ്റു. ഇതിനുശേഷം അക്രമി ഓടി രക്ഷപ്പെട്ടു. ഇയാൾ എത്തിയ ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു.

പരുക്കേറ്റവരെ ഉടനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ശുശ്രൂഷ നൽകി. വിവരം അറിഞ്ഞ ഉടനെ നോർത്ത് സബ് ഇൻസ്പെക്ടർ ആർ.രഞ്ജിത്തിന്റെ നേതൃത്വത്തിൽ പ്രതിക്കായി പരിശോധന ആരംഭിച്ചു. അക്രമിയെ സംബന്ധിച്ച വ്യക്തമായ സൂചന പൊലീസിനു ലഭിച്ചിട്ടുണ്ട്. സമീപപ്രദേശത്തു താമസിക്കുന്ന, മേസ്തിരി പണിക്കാരനായ സഞ്ജയ് ആണ് ആക്രമണം നടത്തിയതെന്നാണു പൊലീസിനു ലഭിച്ച മൊഴി. ഇയാളെ രാത്രി വൈകിയും പൊലീസ് തിരയുകയാണ്.

MORE IN SPOTLIGHT
SHOW MORE