‘വാപ്പ കുറെ നാൾ കൂടി ജീവിക്കുമായിരുന്നു, മറ്റെവിടെയെങ്കിലും ആ ശസ്ത്രക്രിയ നടത്തിയെങ്കില്‍’

mi-shanavas-family
SHARE

കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ മറ്റെവിടെയെങ്കിലും നടത്തിയിരുന്നെങ്കില്‍ എം.ഐ.ഷാനവാസ് കുറച്ചുകാലം കൂടി ജീവിക്കുമായിരുന്നുവെന്ന് മകള്‍. ബാപ്പയ്ക്ക് കരള്‍ പകുത്തുനല്‍കിയ മകള്‍ അമിന മലയാള മനോരമ ഞായറാഴ്ചയില്‍ ജയന്‍ മേനോന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്. മകളുടെ വാക്കുകള്‍ ഇങ്ങനെ: ‘‘വാപ്പ കുറെ നാൾ കൂടി ജീവിക്കുമായിരുന്നു, മറ്റെവിടെയെങ്കിലുമായിരുന്നു ആ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നത് എങ്കിൽ... കെ.സി.വേണുഗോപാൽ എംപിയും മറ്റു നേതാക്കളും ശ്രമിച്ചതുപോലെ അപ്പോളോ ആശുപത്രിയിൽ നിന്നുള്ള ഒരു വിദഗ്ധ സംഘം വാപ്പയെ പരിശോധിച്ചിരുന്നു എങ്കിൽ...’’ 

അഭിമുഖത്തിന്‍റെ പൂര്‍ണരൂപം വായിക്കാം: 

‘‘എന്റെ മകളുടെ ആരോഗ്യം എങ്ങനെയുണ്ട്? എന്നാണ് അവളെ മുറിയിലേക്കു മാറ്റുന്നത്? എന്റെ ശരീരത്തിൽ ക്രിയാറ്റിന്റെ അളവ് ഇത്ര കൂടുന്നത് എന്തുകൊണ്ടാണ്... എന്തിനാണ് ഇത്രയധികം തവണ എന്റെ ഇസിജി പരിശോധിക്കുന്നത് ? എനിക്ക് എന്താണു യഥാർഥ പ്രശ്നം ? എനിക്കു പത്രം തരാത്തത് എന്താണ് ?’’

കറുത്ത പുറംചട്ടയുള്ള റൈറ്റിങ് പാഡിന്റെ ആദ്യ പേജു മുതൽ, വിറയ്ക്കുന്ന കയ്യക്ഷരത്തിൽ, ഇങ്ങനെ ഏറെ ചോദ്യങ്ങൾ കുറിച്ചിട്ടിരുന്നു എം.ഐ.ഷാനവാസ്. മകളുടെ പാതി കരൾ തുന്നിച്ചേർക്കപ്പെട്ട്, അതിതീവ്ര പരിചരണ വിഭാഗത്തിൽ കഴിയുമ്പോഴും കേരള രാഷ്ട്രീയത്തിലെ പ്രതിഭാധനനായ തന്ത്രശാലിക്ക് തീർച്ചയുണ്ടായിരുന്നു– തനിക്ക് അരുതാത്തതെന്തോ സംഭവിക്കാൻ പോകുന്നു എന്നത്.

ഷാനവാസിന്റെ ചോദ്യങ്ങൾ പലതിനും ഉത്തരം കണ്ടെത്താൻ ഇന്നും മകൾ അമിന ഷാനവാസിനു സാധിച്ചിട്ടില്ല... ഉണ്ടായ സംഭവങ്ങളും സന്ദർഭങ്ങളും കോർത്തിണക്കി വീണ്ടും പിന്നോട്ടു വായിക്കുമ്പോൾ ഒന്നു മാത്രം അമിന ഉറപ്പിച്ചു പറയുന്നു– ‘‘വാപ്പ കുറെ നാൾ കൂടി ജീവിക്കുമായിരുന്നു, മറ്റെവിടെയെങ്കിലുമായിരുന്നു ആ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നത് എങ്കിൽ... കെ.സി.വേണുഗോപാൽ എംപിയും മറ്റു നേതാക്കളും ശ്രമിച്ചതുപോലെ അപ്പോളോ ആശുപത്രിയിൽ നിന്നുള്ള ഒരു വിദഗ്ധ സംഘം വാപ്പയെ പരിശോധിച്ചിരുന്നു എങ്കിൽ...’’ 

‘എങ്കിൽ...’ എന്ന വാക്ക് ഒരു ചോദ്യമായി അവശേഷിക്കുന്നതു പോലെ എം.ഐ.ഷാനവാസിന്റെ അവസാന നിമിഷങ്ങളും നമുക്കു മുന്നിൽ ചോദ്യമായി തീരുകയാണ്. ‘കരളിൽ അർബുദം ബാധിച്ചിട്ടുണ്ട്... ഇനി രണ്ടു മാസം മാത്രമേ ജീവിക്കൂ’ എന്ന് 8 വർഷം മുൻപ് ഡോക്ടർമാരുടെ തെറ്റായ വിലയിരുത്തലുകൾ കേട്ട് ഞെട്ടിയിരുന്നില്ല ഷാനവാസ്. അർബുദ പരിശോധനയ്ക്ക് അയച്ച കോശങ്ങൾ വീണ്ടും വീണ്ടും പരിശോധിപ്പിച്ച്, ഷാനവാസ് ഉറപ്പിച്ചു– തനിക്ക് കാൻസറുമില്ല, ഒരു ചുക്കുമില്ല എന്ന്. വിധിയെഴുതിയ ഡോക്ടർമാരെക്കൊണ്ടു തന്നെ, തങ്ങൾക്കു തെറ്റു പറ്റിയതാണ് എന്ന് തിരുത്തിക്കുകയായിരുന്നു, ഷാനവാസ് കഴിഞ്ഞ എട്ടു വർഷവും. 

പക്ഷേ, ഇത്തവണത്തെ വാപ്പയുടെ തീരുമാനങ്ങൾ മുഴുവൻ ശരിയായിരുന്നോ എന്ന് ഉറപ്പിച്ചു പറയാൻ അമിനയ്ക്കും കുടുംബത്തിനും കഴിയുന്നില്ല.

കഴിഞ്ഞ പ്രളയത്തിനു ശേഷമാണ് ഷാനവാസിന്റെ നില ഏറെ വഷളായത്. കരൾ മാറ്റിവച്ചേ പറ്റൂ എന്ന വിധിയുണ്ടായി. ആരോഗ്യം ശ്രദ്ധിക്കാതെ, വയനാട്ടിൽ തന്നെ ഒന്നര മാസത്തോളം തങ്ങി, വിശ്രമമില്ലാതെ ചെയ്ത ജോലികൾ ഷാനവാസിന്റെ കരളിനെ അത്രയ്ക്കു തളർത്തിയിരുന്നു. കരൾ മാറ്റി വയ്ക്കാതെ മുന്നോട്ടു പോകില്ല എന്ന് പരിശോധിച്ച ഡോക്ടർമാരെല്ലാം വിധിയെഴുതി.

mi-shanavas-rip

സഹോദരൻ ഡോ.ജുനൈദ് റഹ്മാനുമായി, എറണാകുളം നോർത്തിലെ വീടിനു മുകളിലുള്ള ഓഫിസ് മുറിയിൽ ആരോഗ്യ നില ചർച്ച ചെയ്യുകയായിരുന്നു ഷാനവാസ്. തന്റെ ശരീരത്തിനു ചേരുന്ന കരൾ എവിടെ നിന്നു ലഭിക്കുമെന്ന ചോദ്യം ഷാനവാസിനെ അലട്ടി. ചർച്ചകൾ കേട്ടിരുന്ന അമിന അത്ര ലാഘവത്തോടെയാണ് വാപ്പയോട് അതു ചോദിച്ചത്– ‘‘വാപ്പാ... എന്റെ കരളിന്റെ പകുതി എടുത്തു കൂടെ? ’’ 

ചോദ്യം കേട്ട് ജുനൈദും ഷാനവാസും ഞെട്ടി. പിന്തിരിപ്പിക്കാൻ ഏറെ ശ്രമിച്ചെങ്കിലും അമിന അതിനു തയാറായിരുന്നില്ല. ഭർത്താവും കൊച്ചി മെട്രോ റെയിൽ എംഡിയുമായ മുഹമ്മദ് ഹനീഷിനോടു പോലും അമിന രണ്ടു ദിവസം കഴിഞ്ഞാണ് അക്കാര്യം പറഞ്ഞത്. ‘‘ ഹനീഷ്ക്കാ... ഞാൻ ഒരു കാര്യം തീരുമാനിച്ചിട്ടുണ്ട്. വാപ്പയ്ക്ക് എന്റെ കരളിന്റെ പകുതി കൊടുക്കാൻ...’’ അമിനയുടെ തീരുമാനം ആരെയും ഞെട്ടിച്ചില്ല. ‘ഞാൻ എം.ഐ.ഷാനവാസിന്റെ മകളാണ്’ എന്ന് തലയുയർത്തിപ്പിടിച്ചു നിന്ന് കുടുംബക്കാരെ പോലും ഓർമിപ്പിക്കുന്ന അമിനയും ഷാനവാസും തമ്മിലുള്ള ബന്ധം എത്ര ആഴമുള്ളതാണെന്ന് എല്ലാവർക്കും അറിയാമായിരുന്നു..!

പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ഒക്ടോബർ അവസാനത്തെ ആഴ്ച, ഷാനവാസും അമിനയും കൂടി ചെന്നൈയിലേക്കു പോയി. ക്രോംപെട്ടിലെ ആശുപത്രിയിൽ തനിക്ക് ഏറ്റവും അടുപ്പമുള്ള ഡോക്ടർ തന്നെ ശസ്ത്രക്രിയ ചെയ്താൽ മതി എന്നത് ഷാനവാസിന്റെ നിർബന്ധമായിരുന്നു. ഉദ്ഘാടനം കഴിഞ്ഞ് ഒരാഴ്ച മാത്രം പിന്നിട്ട ആശുപത്രിയും പൊടിനിറഞ്ഞ അന്തരീക്ഷവും കണ്ടപ്പോൾ അമിനയ്ക്ക് ഉൾപ്പെടെ സംശയം തോന്നിയതാണ്... ശസ്ത്രക്രിയ അൽപം കൂടി കഴിഞ്ഞു പോരേ എന്ന്. പക്ഷേ, തീരുമാനിച്ച കാര്യത്തിൽ നിന്നു പിന്നോട്ടില്ല എന്ന ഷാനവാസിന്റെ വാശിയാണ് പിന്നീടുള്ള ഓരോ നിമിഷത്തെയും നയിച്ചത്.  

ഒക്ടോബർ 27ന് എറണാകുളത്ത് തിരിച്ചെത്തിയ ഷാനവാസ് തന്നെ മുൻകൈ എടുത്താണ് ശസ്ത്രക്രിയയ്ക്കു വേണ്ട രേഖകൾ തയാറാക്കിയത്. ദാതാവിന്റെയും ബന്ധുക്കളുടെയും ആധാർ കാർഡ് മുതൽ ലൈസൻസ് വരെയുള്ള േരഖകളെല്ലാം പകർപ്പെടുത്തു വച്ചു. അവധിയിലായിരുന്ന കലക്ടറെക്കൊണ്ട് സാക്ഷ്യപ്പെടുത്തിയെടുത്തു.

31ന് ചെന്നൈയിൽ എത്തിയ ഷാനവാസ് നവംബർ ഒന്നിനു തന്നെ ആശുപത്രിയിൽ അഡ്മിറ്റ് ആയി. കുടുംബാംഗങ്ങളെയെല്ലാം ഒന്നിച്ചിരുത്തി, ശസ്ത്രക്രിയയുടെ ജയപരാജയ സാധ്യതകൾ വിശദീകരിക്കുന്ന വിഡിയോ ചിത്രീകരണമായിരുന്നു നവംബർ ഒന്നിന്. പിന്നീട് ശസ്ത്രക്രിയ. അമിനയുടെ ശസ്ത്രക്രിയ 8 മണിക്കൂറും ഷാനവാസിന്റേത് 13 മണിക്കൂറും നീണ്ടു.

മൂന്നാം തീയതി മുതൽ ഷാനവാസ് ഉഷാറായി. ഒരു ലെറ്റർ പാഡിൽ എഴുതിക്കൊടുത്ത്, തനിക്ക് ആവശ്യമുള്ള സാധനങ്ങൾ സംഘടിപ്പിച്ചു. കണ്ണട സംഘടിപ്പിച്ച് പത്രം വായിച്ചു. കരൾ പകുത്തു തന്ന അമിനയ്ക്ക് വേദന കൂടുതലാണ് എന്നതിലായിരുന്നു ഷാനവാസിന് ആകാംക്ഷ. ഡോക്ടർമാരെ വിളിച്ച് അമിനയുടെ കാര്യം ശ്രദ്ധിക്കണമെന്ന് പ്രത്യേകം പറഞ്ഞു. തന്റെ വേദനകൾ വാപ്പയ്ക്ക് മനോവിഷമം ഉണ്ടാക്കുന്നു എന്നു മനസ്സിലാക്കിയ അമിന, പിന്നീട് വിഷമങ്ങൾ കടിച്ചമർത്തി. മുഖത്ത് ചിരി നിറച്ചുവച്ചു.  

പക്ഷേ, തനിക്ക് എന്തോ സംഭവിക്കാൻ പോകുന്നു എന്ന തോന്നൽ ഷാനവാസിൽ ശക്തമായിരുന്നു. ഇസിജിയെ കുറിച്ചും ക്രിയാറ്റിൻ നിലയെ കുറിച്ചും ഷാനവാസ് ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ടേ ഇരുന്നു. ഒന്നിനും കൃത്യമായ മറുപടി കിട്ടിയിരുന്നില്ല.

അഞ്ചാം തീയതി പുലർച്ചെ ഷാനവാസ് മയക്കത്തിലേക്കു വഴുതി വീണു. പിന്നീട് ഓർമ വന്നത് 13നാണ്. മാറ്റിവച്ച കരളിൽ രോഗാണുബാധ ഉണ്ടായിട്ടുണ്ട് എന്നാണ് ഡോക്ടർമാർ പറഞ്ഞത്. 11 ആയപ്പോഴേക്കും കെ.സി.വേണുഗോപാലും മറ്റു നേതാക്കളും ഇടപെട്ടു.

അപ്പോളോ ആശുപത്രിയിൽ നിന്ന് പ്രത്യേക സംഘത്തെ കൊണ്ടുവരുമെന്നു പറഞ്ഞപ്പോൾ എല്ലാം തങ്ങൾ തന്നെ ശരിയാക്കിക്കൊള്ളാം എന്നായിരുന്നു ആശുപത്രിക്കാരുടെ ഉറപ്പ്. അവർ പറഞ്ഞതു പോലെ 13ന് അതു സംഭവിച്ചു. കണ്ണു തുറന്ന ഷാനവാസ് പതിയെ ജീവിതത്തിലേക്കു തിരിച്ചു വരാൻ തുടങ്ങി.  

16നാണ് പിന്നീട് അമിന, ഷാനവാസിനെ കണ്ടത്.

‘‘എന്നോടു വാപ്പയ്ക്ക് എന്തോ പറയാനുണ്ടായിരുന്നു. എഴുതാൻ കടലാസ് ചോദിച്ചതു കൊടുത്തു. എഴുതാൻ ശ്രമിക്കുന്നുണ്ടെങ്കിലും കൈ വിറയ്ക്കുകയായിരുന്നു. ഒരു മണിക്കൂറോളം ഞാൻ കാത്തിരുന്നു. പക്ഷേ, വാപ്പ എഴുതിയില്ല. ഒന്നും പറഞ്ഞുമില്ല. എന്റെ കൈ പിടിച്ച് ഇരുന്നു. വൈകിട്ട് ഞാൻ വീണ്ടും ഐസിയുവിൽ ചെല്ലുമ്പോഴും രാവിലെ കൊടുത്ത ലെറ്റർ പാഡും പിടിച്ച് വാപ്പ കിടക്കുകയായിരുന്നു. ഒടുവിൽ വിറച്ചു വിറച്ച് വാപ്പ ‘ഡബ്ള്യു’ എന്ന് എഴുതി. വാച്ച് കെട്ടാതെ ഒരു നിമിഷം പോലും ഇരിക്കാൻ കഴിയില്ല വാപ്പയ്ക്ക്. വാച്ചു കെട്ടിക്കൊടുത്തപ്പോൾ സന്തോഷമായി–’’ അമിന പറഞ്ഞു. 

ഐസിയുവിലാണെങ്കിലും‍ ആരോഗ്യ നിലയിൽ നല്ല പുരോഗതി കണ്ട 6 ദിവസം. വരാനിരിക്കുന്ന വലിയ ദുരന്തത്തിന്റെ മുന്നോടിയായിരുന്നെന്ന് ആർക്കും അറിയില്ലായിരുന്നു. 17ന് വെന്റിലേറ്ററിൽ നിന്നു മാറ്റി. 18ന് ഷാനവാസിനെ കണ്ട സഹോദരൻ ചെറിയ സംശയം പ്രകടിപ്പിച്ചു– ‘രക്ത സമ്മർദം കുറയുന്നുണ്ട്. എന്താണെന്ന് അറിയില്ല’. 

‘എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കിക്കൊണ്ട് 19ന് ഷാനവാസിനെ വീണ്ടും വെന്റിലേറ്ററിലേക്കു മാറ്റി. ഐസിയുവിൽ നിന്നു മാത്രം പകരുന്ന ഏറ്റവും മാരകമായ എംഡിആർ–ക്ലെബ്സിയെല്ല എന്ന രോഗാണുബാധയാണ് കാരണം എന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും വൈകിയിരുന്നു–’ അമിനയും മുഹമ്മദ് ഹനീഷും കണ്ണീരോടെ ഓർത്തു. വിദേശത്തു നിന്നു വരെ മരുന്ന് എത്തിച്ചു പരീക്ഷിച്ചു. പക്ഷേ, ഒന്നും വിജയിച്ചില്ല. 21ന് പുലർച്ചെ 1.35ന് ഷാനവാസ് വിടപറഞ്ഞു. 

‘‘ഒരു ആശുപത്രിയിൽ സംഭവിക്കാൻ പാടില്ലാത്ത ചില കാര്യങ്ങൾ സംഭവിച്ചോ എന്ന് ഇപ്പോൾ ആലോചിക്കുമ്പോൾ സംശയിക്കുന്നു. പിന്നെ എല്ലാം വിധിയാണ്. അങ്ങനെ ആശ്വസിക്കാം. ഞങ്ങൾ ഒരു പരാതിക്കും ഇല്ല–’’ മുഹമ്മദ് ഹനീഷ് പറഞ്ഞു. 

തന്റെ ജീവിതത്തിലെ ഏറ്റവും നല്ല കൂട്ടുകാരനെയാണ് ഇതോടെ നഷ്ടപ്പെട്ടതെന്ന് അമിന പറയുന്നു. ‘‘എല്ലാ കാര്യങ്ങളും തുറന്നു പറയാൻ കഴിയുന്ന നല്ലൊരു സുഹൃത്തായിരുന്നു വാപ്പ എനിക്ക്. ഹനീഷിക്ക പോലും അതിനു ശേഷമേ വരൂ. വാപ്പയുടെ മകളായിരുന്നു ഞാൻ. എന്റെ മകൾ അയിഷയോടു പോലും ഞാൻ പറയും – എന്നെയും വാപ്പയെയും കണ്ടു വേണം പഠിക്കാനെന്ന്. ഏതു വിഷയവും ഏതു സമയത്തും കേൾക്കാനുള്ള മനസ്സ്. അതിന് എങ്ങനെയും പരിഹാരം ഉണ്ടാക്കണമെന്ന പിടിവാശി. ഇങ്ങനെ ഒരച്ഛനെ വേറെ ആർക്കും കിട്ടിയെന്നു വരില്ല. വാപ്പയെ പോലെ ആകാനൊന്നും മക്കൾക്കു പറ്റില്ലെന്നറിയാം.  

എങ്കിലും വാപ്പ തുടങ്ങിവച്ചത് പൂർത്തിയാക്കണം. വിഷയങ്ങൾ ഇത്രത്തോളം ആഴത്തിൽ പഠിക്കുന്ന മറ്റൊരു രാഷ്ട്രീയ നേതാവുണ്ടാവില്ല. പാർട്ടിക്കും വലിയ നഷ്ടമാണെന്ന് എല്ലാവരും പറഞ്ഞു.’’

MORE IN SPOTLIGHT
SHOW MORE