ആ അമ്മയെ ചേർത്തുപിടിച്ചത് ഫോട്ടോഷൂട്ടോ? പൊലീസുകാരന്റെ മാസ് മറുപടി: കുറിപ്പ്

police-fb-post-photoshoot
SHARE

ശബരിമലയിലെ യുവതീപ്രവേശവും കർശന നിയന്ത്രണങ്ങളും കേരളത്തെ പിടിച്ചുലയ്ക്കുമ്പോൾ പഴി പലപ്പോഴും പൊലീസിനാണ്. സോഷ്യൽ ലോകത്തും പുറത്തും പൊലീസിന്റെ നടപടികളെ അനുകൂലിച്ചും വിമർശിച്ചും ഒട്ടേറെ പേർ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. കേരള പൊലീസിന്റെ ഒൗദ്യോഗിക ഫെയ്സ്ബുക്കിൽ പേജിൽ പങ്കുവച്ച ചിത്രവും വലിയ ചർച്ചയായിരുന്നു. വൃദ്ധയായ ഭക്തയുടെ തോളില്‍ കയ്യിട്ട് അവര്‍ക്കൊപ്പം സന്നിധാനത്ത് നടക്കുന്ന പൊലീസുകാരന്റെ ചിത്രമാണ് പേജിൽ പോസ്റ്റ് ചെയ്തത്. 

എന്നാല്‍ പൊലീസ് സന്നിധാനത്ത് ഫോട്ടോഷൂട്ട് നടത്തുകയാണെന്ന തരത്തിൽ ചിത്രത്തിനെതിരെ വിമർശനമുയർന്നു. ഇൗ വ്യാജപ്രചാരണം ശക്തമായതോടെ ഒടുവിൽ മറുപടിയുമായി ആ പൊലീസുകാരൻ തന്നെ രംഗത്തെത്തി. ചേര്‍ത്തല ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌റ്റേഷനിലെ സിപിഒ ആയ കെ.പി.സതീഷാണ് ചിത്രത്തിന് പിന്നിലെ സത്യം വെളിപ്പെടുത്തി ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്. 

‘മാതൃസ്നേഹത്തിന്റെ വിലയറിയാത്ത രാഷ്ട്രീയത്തിന്റെ അന്ധത ബാധിച്ച കുറച്ച് യുവത്വങ്ങൾ നെഗറ്റീവ് കമന്റിട്ടെന്ന് കേട്ടു. അവരോടെനിക്ക് സഹതാപം മാത്രം. ഞാൻ ജോലി ചെയ്യുന്നത് ആലപ്പുഴ, ചേർത്തല ട്രാഫിക് എൻഫോഴ്സ്മെന്റ് സ്റ്റേഷനിലാണ്. ആ അമ്മ തൃശൂർ ഉള്ളതാണെന്ന് മാത്രമറിയാം. ഫോട്ടോ ഷൂട്ട് ആണെന്ന് അഭിപ്രായമുള്ള യുവരക്തങ്ങൾക്ക് എന്നെക്കുറിച്ചോ ആ അമ്മയെ കുറിച്ചോ വേണമെങ്കിൽ അന്വേഷിച്ച് അറിയാം വിമർശനങ്ങൾ കൊണ്ട് വായടപ്പിക്കാനോ, ഇത്തരം പ്രവർത്തികളിൽ മടുപ്പുളവാക്കാനോ വൃഥാ ശ്രമിക്കേണ്ട, കാക്കിയിട്ടത് ആഗ്രഹിച്ചും അതിനായി പരിശ്രമിച്ചിട്ടുമാണ്. പരിപാവനമായ ഈ സന്നിധിയിൽ വന്നത് സേവന സന്നദ്ധമായ ഒരു മനസ്സുമായാണ്, അത് തുടരുക തന്നെ ചെയ്യും.’ സതീഷ് കുറിച്ചു. 

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

നമസ്കാരം 

എന്റെ പേര് സതീഷ് എന്നാണ്.

ഈ ഫോട്ടോയിൽ കാണുന്ന അമ്മയെയും കൊണ്ടുപോകുന്നത് ഞാനാണ്. 

കേരള പോലീസിലെ ഒരു സേനാംഗമെന്നനിലയിൽ എട്ടുവർഷമായി സന്നിധാനത്തും പമ്പയിലും മാറിമാറി ഡ്യൂട്ടി ചെയ്യുന്നു 

സന്നിധാനത്ത് ഡ്യൂട്ടി ചെയ്യുമ്പോൾ അയ്യപ്പനെ തൊഴാൻ വരുന്ന ഓരോരുത്തർക്കും പ്രായഭേദമന്യേ എന്നാൽ കഴിയാവുന്ന എന്ത് സഹായവും നൽകുക എന്നത് കടമയായി കണ്ട് ഡ്യൂട്ടി ചെയ്യുന്ന ഒരാളാണ് ഞാൻ

ഇന്നലെ വൈകിട്ട് 5 മണിക്ക് ഡ്യൂട്ടി കഴിഞ്ഞ് പോകാൻ നേരം നേർത്ത മഴയിൽ മഹാ കാണിക്കയ്ക്ക് മുന്നിൽ വെച്ച് ഒന്നുകൂടി അയ്യപ്പനെ തൊഴണം എന്ന് ആഗ്രഹം പറഞ്ഞു ഈ അമ്മ.

ഞാനെന്റെ സ്വന്തം അമ്മയെ പോലെ മഴ കൊളളാതെ എന്നോട് ചേർത്ത് പിടിച്ചു കൊണ്ട് അമ്മയെ VVIP ക്യൂവിൽ കൊണ്ട് പോയി മതിയാവുന്നത് വരെ തൊഴാൻ സഹായിച്ചു.തിരുമേനിയുടെ കയ്യിൽ നിന്നും പ്രസാദവും വാങ്ങി നൽകി.

ഇത്രയും ചെയ്തത് പേരിനും പ്രസിദ്ധിക്കോ അല്ല, ആ അമ്മ എന്റെ സ്വന്തം അമ്മയെ പോലെ കരുതിയിട്ടുമാണ്. തിരിച്ചിറങ്ങി വരുമ്പോൾ മഴ ഉണ്ടായിരുന്നു.എന്റെ തുകർത്ത് അമ്മയുടെ തലയിട്ടു കൊടുത്തപ്പോൾ ആ കണ്ണുകളിൽ ഞാൻ കണ്ടത് ഒരു മകനോടുള്ള വാത്സല്യം മാത്രമായിരുന്നു.

സ്വന്തം അമ്മയെ സ്നേഹിക്കുന്ന ഏതൊരു മകനും ചെയ്യുന്നതേ ഞാനും ചെയ്തുള്ളൂ, അല്ലാതെ മഹാകാര്യമൊന്നും ചെയ്തിട്ടില്ലാ. ആ അമ്മയെ ചേർത്ത് പിടിച്ച് നടപ്പന്തൽ വരെ എത്തിക്കുന്നത് വരെ ഒരു മകനെന്ന പോലെ വിശേഷങ്ങൾ ചോദിക്കുന്നതിനിടയ്ക്ക് ഫോട്ടോ എടുത്തത് ഞാനറിഞ്ഞില്ല, വിമർശകർ ദയവായി ക്ഷമിക്കണം. മേലിൽ ഇത്തരം പ്രവൃത്തികൾ ചെയ്യുമ്പോൾ ഫോട്ടോ എടുക്കുന്നത് വിലക്കാം.

മാതൃസ്നേഹത്തിന്റെ വിലയറിയാത്ത രാഷ്ട്രീയത്തിന്റെ അന്ധത ബാധിച്ച കുറച്ച് യുവത്വങ്ങൾ നെഗറ്റീവ് കമന്റിട്ടെന്ന് കേട്ടു. അവരോടെനിക്ക് സഹതാപം മാത്രം. ഞാൻ ജോലി ചെയ്യുന്നത് ആലപ്പുഴ, ചേർത്തല ട്രാഫിക് എൻഫോഴ്സ്മെന്റ് സ്റ്റേഷനിലാണ്. ആ അമ്മ തൃശൂർ ഉള്ളതാണെന്ന് മാത്രമറിയാം. ഫോട്ടോ ഷൂട്ട് ആണെന്ന് അഭിപ്രായമുള്ള യുവരക്തങ്ങൾക്ക് എന്നെ ക്കുറിച്ചോ ആ അമ്മയെ കുറിച്ചോ വേണമെങ്കിൽ അന്വേഷിച്ച് അറിയാം വിമർശനങ്ങൾ കൊണ്ട് വായടപ്പിക്കാനോ, ഇത്തരം പ്രവർത്തികളിൽ മടുപ്പുളവാക്കാനോ വൃഥാ ശ്രമിക്കേണ്ട, കാക്കിയിട്ടത് ആഗ്രഹിച്ചും അതിനായി പരിശ്രമിച്ചിട്ടുമാണ്. പരിപാവനമായ ഈ സന്നിധിയിൽ വന്നത് സേവന സന്നദ്ധമായ ഒരു മനസ്സുമായാണ് ,അത് തുടരുക തന്നെ ചെയ്യും.

വിഷം ചീറ്റുന്ന രാഷ്ട്രീയ ചിന്തകർ ദയവുചെയ്ത് കുറച്ച് അകലം പാലിക്കുക .

സഹായം ആഗ്രഹിക്കുന്ന ഓരോ കണ്ണുകൾക്കും മുന്നിലും നിറപുഞ്ചിരിയോടെ ഞാൻ അല്ലെങ്കിൽ മറ്റൊരു കാക്കിധാരി ഉണ്ടാവും 

അത് ഈ ഫോട്ടോക്ക് കീഴെ വിമർശനം മാത്രം തൊഴിലാക്കി നടക്കുന്ന ,സമൂഹത്തിന് യാതൊരു പ്രയോജനവുമില്ലാത്ത എണ്ണത്തിൽ ചുരുങ്ങിയ യുവത്വങ്ങളെ ബോധ്യപ്പെടുത്തേണ്ട ആവശ്യം എനിക്കോ കേരള പോലീസിനോ ഉണ്ടെന്നു തോന്നുന്നില്ല.

ബോധമനസ്സിൽ നന്മ മാത്രം ആഗ്രഹിക്കുന്ന സംസ്കാരസമ്പന്നമായ ഒരു സമൂഹം ഞങ്ങൾക്ക് മുന്നിലുണ്ട് ;ഞങ്ങളുടെ പ്രവർത്തികൾ വീക്ഷിക്കുകയും വിലമതിക്കുകയും ചെയ്യുന്ന യുവത്വത്തിൻറെ പുതിയ പ്രതീക്ഷകൾ .....

അവർക്കറിയാം കേരള പൊലീസിനെ....

എന്നെ അറിയാവുന്ന എന്റെ നാട്ടുകാർക്കും മനസ്സിലാക്കാൻ സാധിക്കും ഇതിലെ സത്യം എന്തെന്ന് ?

നന്ദി, നമസ്കാരം.

MORE IN SPOTLIGHT
SHOW MORE