വാതിലില്‍ മുട്ടുകേട്ടു; തുറന്നപ്പോള്‍ ടൊവീനോ; എല്ലുനുറുങ്ങുന്ന വേദനയിലും മുഖത്ത് നിറചിരി

tovino-thomas3
SHARE

വേദനകൾക്കിടയിലും തന്റെ പ്രിയതാരത്തെ കാണനായതിന്റെ സന്തോഷത്തിലാണ് അരുൺ. കഴിഞ്ഞ ദിവസം രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ആ സ്വപ്നം എന്നെങ്കിലും ജീവിതത്തിൽ യാഥാർ‍ഥ്യമാകുമെന്ന് അരുൺ കരുതിയിരുന്നില്ല. അന്നു രാത്രി പതിനൊന്നോടെ വാതിലിൽ മുട്ടുകേട്ട് കണ്ണുതുറന്നപ്പോൾ അരുണിന് വിശ്വസിക്കാനായില്ല. കൺമുന്നിൽ അതാ, പ്രിയതാരം ടൊവീനോ.

കണ്ണൂരിലെ ഷൂട്ടിങ് ലൊക്കേഷനിൽനിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് തന്റെ ആരാധകനെ കാണാൻ ടൊവീനോ തോമസ് എത്തിയത്. സാമൂഹിക പ്രവർ‍ത്തകരായ നൗഷാദ് തെക്കയിൽ, റിയാസ് കുന്നമംഗലം, ഷാലൂപ്ഖാൻ എന്നിവർക്കൊപ്പമാണ് താരം ആരാധകനെ കാണാനെത്തിയത്.  കെ.പി. അരുൺ മാരകമായ അസുഖം ബാധിച്ച് ഏറെനാളായി വീട്ടിലിരിക്കുകയാണ്. 

സന്ധികളിൽ വേദനയുണ്ടാക്കുന്ന ഹൈപ്പർ മൊബിലിറ്റി സിൻഡ്രോം എന്ന രോഗമാണ് അരുണിന്. വേദന വരുമ്പോൾ അഞ്ചുമിനിറ്റോളം കാഴ്ച മറയും. ഈ അസുഖം കാരണം സ്കൂളിൽ പോകാൻ കഴിയാറില്ല. കാറും ലോറിയുമടക്കമുള്ള വാഹനങ്ങളുടെ ചെറുമാതൃകകൾ നിർമിക്കുന്ന അരുൺ മികച്ചൊരു ശിൽപിയും ചിത്രകാരനും കൂടിയാണ്.  

ചികിൽസയ്ക്കായി വലിയൊരു തുക വേണമെങ്കിലും എങ്ങനെ കണ്ടെത്തുമെന്നറിയാതെ അരുണിന്റെ രക്ഷിതാക്കളായ അനീഷ്കുമാറും സിന്ധുവും നട്ടംതിരിയുകയായിരുന്നു.  ബിആർസിഎസ് എന്ന സംഘടനയാണ് അരുണിനാവശ്യമായ സഹായങ്ങൾ എത്തിക്കുന്നത്.

എന്നെങ്കിലും ടൊവീനോയെ കണ്ടാൽ സമ്മാനിക്കാൻ ടൊവീനോയുടെ ഒരു ചെറു കാരിക്കേച്ചർ ശിൽപം അരുൺ തയാറാക്കിയിരുന്നു.ടൊവീനോയുടെ അനേകം ചിത്രങ്ങളും അരുൺ വരച്ചിട്ടുണ്ട്. ഒരു മണിക്കൂറോളം ടൊവീനോ അരുണിനൊപ്പം ചെലവഴിച്ചു. തന്നെ കാണാനെത്തിയ ടൊവിനോയ്ക്ക് ശിൽപം സമ്മാനിക്കാൻ അരുൺ മറന്നില്ല. കോഴിക്കോട് കക്കോടി മോരീക്കര കാഞ്ഞിരോളി സ്വദേശിയാണ് അരുൺ.

MORE IN SPOTLIGHT
SHOW MORE