ട്വിന്റി 20 ലോകകപ്പിൽ വനിതാ ടീമിനെ നയിക്കുന്ന ഹർമൻപ്രീത് കൗർ ക്രിക്കറ്റ് ലോകത്തെ ശ്രദ്ധാകേന്ദ്രമാണ്. കളിയിൽ മാത്രമല്ല മനുഷ്യത്വത്തിന്റെ കാര്യത്തിലും ഹർമൻപ്രീത് കൗർ മുന്നിട്ടു നിൽക്കുകയാണെന്ന് പറയുകയാണ് സോഷ്യൽ ലോകം. പാക്കിസ്ഥാനെതിരായ മത്സരത്തിന് തൊട്ടുമുമ്പാണ് ആരാധകമനം കവര്‍ന്ന ഹര്‍മന്‍പ്രീതിന്റെ നടപടി. മത്സരത്തിന് മുന്നോടിയായി ഇരുടീമുകളുടെയും ദേശീയഗാനം ആലപിക്കുന്നതിനായി താരങ്ങള്‍ ഗ്രൗണ്ടില്‍ വരിവരിയായി നിന്നപ്പോഴായിരുന്നു നാടകീയ സംഭവം.
ഇന്ത്യയുടെ ദേശീയഗാനം ആലപിക്കുന്നതിനിടെ തനിക്ക് മുന്നില്‍ നില്‍ക്കുന്ന കുട്ടി പൊള്ളുന്ന വെയിലില്‍ തളര്‍ന്നുപോയത് ഹര്‍മന്‍പ്രീതിന്റെ ശ്രദ്ധയില്‍പ്പെട്ടു. ദേശീയഗാനാലാപനം പൂര്‍ത്തിയായ ഉടനെ ആ കുട്ടിയെ കൈകളില്‍ കോരിയെടുത്ത് ഹര്‍മന്‍പ്രീത് അധികൃതര്‍ക്ക് കൈമാറി. ഇതിനുശേഷമാണ് ഇന്ത്യന്‍ നായിക ഡഗ് ഔട്ടിലേക്ക് നടന്നത്
പ്രധാന ടൂര്‍ണമെന്റുകളില്‍ കുട്ടിത്താരങ്ങൾ താരങ്ങളെ അനുഗമിക്കാറുണ്ട്. ദേശീയ ഗാനസമയത്ത് ഒപ്പം നിൽക്കാറുമുണ്ട്. ഇൗ സമയത്തായിരുന്നു സംഭവം. മിഥാലി രാജിന്റെയും സ്മൃതി മന്ദാനയുടെയും ജെമൈമ റോഡ്രിഗസിന്റെയും ബാറ്റിംഗ് മികവില്‍ ഇന്ത്യ അനായാസേന പാക്കിസ്ഥാനെ ഇൗ മത്സരത്തിൽ തോൽപിച്ചു.