ഇനി അമ്മയിലേക്കില്ല; എന്‍റെ വെല്‍ഫെയര്‍ ഞാന്‍ നോക്കിക്കൊള്ളാം; പൊട്ടിത്തെറിച്ച് റിമ

rima-interview
SHARE

ഇനി അമ്മ എന്ന സംഘടനയിലേക്ക് ഒരു തിരിച്ചുപോക്കില്ലെന്ന് വ്യക്തമാക്കി നടിയും ഡബ്ല്യുസിസി അംഗവുമായ നടി റിമ കല്ലിങ്കൽ. ലൈംഗികാക്രമണം നടത്തിയെന്ന് കരുതുന്ന ഒരാളെ സംരക്ഷിക്കുന്ന സംഘടനയുടെ ഭാഗമാകാനില്ല. എന്റെ വെൽഫെയർ നോക്കാൻ എനിക്കറിയാമെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ റിമ വ്യക്തമാക്കി.

''എല്ലാം കഴിഞ്ഞ് ജോലി ഇല്ലാതിരിക്കുമ്പോൾ, പ്രായമാകുമ്പോൾ അഭിനേതാക്കളെ സഹായിക്കാൻ എ.എം.എം.എ പ്രവര്‍ത്തിക്കുന്നുണ്ട്. അതുമാത്രം പോര, നിലനിൽക്കുന്നവരുടെ പ്രശ്നങ്ങളെ കൃത്യമായി അഭിസംബോധന ചെയ്യാൻ തയ്യാറാകണം. ഒരുപാട് പേർ എ.എം.എം.എക്ക് പുറത്ത് പ്രവർത്തിക്കുന്നുണ്ടല്ലോ. ഞാനും അവിടെനിന്ന് എന്റെ പണി ചെയ്തോളാം. എനിക്കപ്പോള്‍ കൂടുതൽ സ്വാതന്ത്ര്യമുണ്ടാകും. ശബ്ദമുണ്ടാകും.''
 

അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലുള്‍പ്പെടെ വനിതാ അംഗങ്ങളായ രചന നാരായണൻകുട്ടി, ഹണി റോസ് എന്നിവരെയും റിമ വിമർശിച്ചു. ''അവർ തിരഞ്ഞെടുക്കുന്ന രണ്ട് സ്ത്രീകൾ എ.എം.എം.എയുടെ നിലപാടുകളെ പൂർണമായും അംഗീകരിക്കുന്ന രണ്ടുപേരായിരിക്കും. ആ രണ്ട് വനിതാപ്രതിനിധികൾ എന്തെങ്കിലും മാറ്റം കൊണ്ടുവന്നതായിട്ട് ഞാൻ കണ്ടിട്ടില്ല. പോട്ടെ, എന്തെങ്കിലുമൊരു വിയോജിപ്പ് യോഗത്തിൽ പ്രകടിപ്പിച്ചിട്ടുപോലുമില്ല. രണ്ട് സ്ത്രീകളുടെ പ്രാതിനിധ്യം വേണമെന്നതുകൊണ്ടുമാത്രം രണ്ടുപേരെ അവിടെ ഇരുത്തിയിട്ടുള്ളതാണ്. ഒരു രീതിയിലും തീരുമാനമെടുക്കാവുന്ന സ്ഥാനത്ത് സ്ത്രീകളെ എത്തിക്കില്ല'', റിമ പറയുന്നു. 

''ആകെ എ.എം.എം.എയുടെ യോഗത്തിൽ എന്തെങ്കിലും ചെയ്തുകണ്ടിട്ടുള്ള അഭിനേത്രി പാര്‍വതിയാണ്. ഒരു മീറ്റിങ്ങില്‍ പാർവതി ഒരിക്കൽ ഒരു സൈനിങ് നടത്തി. ഹെയർ ഡ്രസേഴ്സ് അടക്കമുള്ള എല്ലാ സ്ത്രീകൾക്കും ബാത്റൂം സൗകര്യം വേണമെന്നും പറഞ്ഞ് ഒപ്പുകൾ ശേഖരിച്ചു. യോഗത്തിൽ സബ്മിറ്റ് ചെയ്തിട്ടിപ്പോൾ മൂന്ന് വർഷമായി. ആ വിഷയത്തില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല''

ഫെമിനിച്ചി എന്ന വിളിയെക്കുറിച്ചും റിമ മറുപടി പറയുന്നു: സ്ലട്ട് വാക്ക് ഉണ്ടല്ലോ. (റേപ്പ് കൾച്ചറിനെതിരായി സ്ത്രീകളുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര പ്രസ്ഥാനം). അവർ അത്ര അഭിമാനത്തോടെയാണ് നടക്കുന്നത്. ഇറ്റ്സ് ഓകെ ടു ബി കാൾഡ് അസ് എ സ്ലട്ട് എന്നാണ് അവർ നിലപാടെടുക്കുന്നത്. സ്ത്രീകൾ ആത്മവിശ്വാസത്തോടെ സ്ത്രീകളുടെ കാര്യങ്ങൾ സംസാരിക്കുമ്പോൾ നിങ്ങൾ അവരെ വേശ്യയെന്ന് വിളിക്കുന്നു. വിച്ച് എന്ന് വിളിക്കുന്നു, ഇപ്പോഴിതാ ഫെമിനിച്ച് എന്ന് വിളിക്കുന്നു. ഫെമിനിച്ച് എന്ന് വിളിക്കപ്പെടുന്നതിൽ അഭിമാനമുണ്ട്. 

സിനിമയിലെ 'സെക്സിസ്റ്റ് ഗാപിനെപ്പറ്റിയുള്ള ചോദ്യത്തിന് ഉത്തരം ഇങ്ങനെ: എവിടെ ശോഭന? എവിടെ രേവതിച്ചേച്ചി? എവിടെ ഉർവശിച്ചേച്ചി? ഇതിന് മുൻപുണ്ടായിരുന്ന നടിമാരൊക്കെ എവിടെപ്പോയി? ടാലന്റ് ഇല്ലാത്തതുകൊണ്ടാണോ ഇവരൊന്നും ഇൻഡസ്ട്രിയിൽ ഇല്ലാത്തത്? അവർക്കൊപ്പം അഭിനയിച്ച പ്രായമുള്ള നടന്മാരുടെയൊപ്പം സ്ത്രീകള്‍, പെണ്‍കുട്ടികൾ അഭിനയിക്കുന്നു. ഇത് ബോളിവുഡിലുണ്ട്. സിനിമയിൽ ഷാരൂഖ് ഖാനെപ്പോലുള്ള നടന്മാരുടെ അമ്മവേഷം ചെയ്യുന്ന നടിമാർക്ക് അഞ്ചോ പത്തോ വയസ്സിന്റെ വ്യത്യാസം മാത്രമേ കാണൂ. എന്നാൽ ആ നടന്മാരുടെ നായികമാരായി വരുന്ന നടിമാരാകട്ടെ നായകനെക്കാൾ ഇരുപതോ ഇരുപത്തിയഞ്ചോ വയസ്സിന്റെ ചെറുപ്പമായിരിക്കും. നമുക്കത് ഓകയാണ്. അതേസമയം മുപ്പതുകാരിയായ നടിക്ക് ഇരുപതുകാരനെ നമ്മൾ തിരിച്ച് കാസ്റ്റ് ചെയ്യുന്നില്ല. അത് നമ്മെ സംബന്ധിച്ച് എന്തോ വലിയ പാതകമാണ്. അടി കിട്ടിയതുപോലെയാണ്.''

ദുൽഖറിന് കൈകഴുകാം, പക്ഷേ ഞങ്ങൾക്കത് പറ്റില്ല; രൂക്ഷവിമർശനവുമായി റിമ

MORE IN SPOTLIGHT
SHOW MORE