കുരങ്ങിൻകൂട്ടം വയോധികനെ കല്ലെറിഞ്ഞ് കൊന്നു. ഉത്തർപ്രദേശിലെ മീററ്റിലാണ് അവിശ്വസനീയമായ ദാരുണസംഭവം. ഹോമത്തിനായി കാട്ടിൽ വിറകെടുക്കാനായി പോയ ധർമപാൽസിങ് എന്ന എഴുപത്തിരണ്ടുകാരനാണ് കുരങ്ങൻമാരുടെ കല്ലേറിൽ കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ ബാഗ്പതിലാണ് സംഭവം. അടുത്തുണ്ടായിരുന്ന ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടത്തില്‍ നിന്ന് കുരങ്ങുകള്‍ ഇഷ്ടികകള്‍ എടുത്തെറിയുകയായിരുന്നുവെന്ന് ധര്‍മപാലിന്റെ സഹോദരന്‍ പറഞ്ഞു. ഇരുപതോളം ഇഷ്ടികകള്‍ ധര്‍മപാലിന്റെ മേല്‍ പതിച്ചു.
നെഞ്ചിലും തലയിലും കൊണ്ട ഏറാണ് മരണത്തിനു കാരണമായത്. മരത്തിന്റെ മുകളില്‍ നിലയുറപ്പിച്ചിരുന്ന കുരങ്ങുകള്‍ കൂട്ടത്തോടെ ഇഷ്ടികകള്‍ എടുത്ത് എറിയുകയായിരുന്നു. പൊലീസിന് പരാതി നല്‍കിയെങ്കിലും നടപടി ഒന്നും ഉണ്ടായില്ല. അതിനാല്‍ ഉന്നതതലത്തില്‍ പരാതിപ്പെടാനുള്ള ഒരുക്കത്തിലാണ് ധര്‍മപാലിന്റെ ബന്ധുക്കള്‍. ആക്രമണം നടന്ന പ്രദേശത്ത് കുരങ്ങുകൾ കുറച്ചുകാലമായി നാട്ടുകാർക്ക് ശല്യമുണ്ടാക്കുന്നുണ്ടായിരുന്നു.