ശബ്ദം കേട്ട് പ്രണയിച്ചു; അറുപതുകാരിയെ വിവാഹം കഴിക്കാന്‍ 15കാരന് സമ്മര്‍ദ്ദം

mobile-video
SHARE

ശബ്ദം കേട്ട് പ്രണയിച്ചു, കാമുകിയെ നേരിൽ കണ്ട പതിനഞ്ചുകാരൻ തകർന്നു. ആസ്സാം സ്വദേശിയ പതിനഞ്ചുകാരനാണ് തെറ്റി വിളിച്ച നമ്പറിൽ നിന്നും പ്രണയം തുടങ്ങി കുരുക്കിലായത്. ഫോണിന്റെ അങ്ങേതലയ്ക്കലെ ശബം അത്രയേറെ മനോഹരമായിരുന്നു. ശബ്ദത്തെ പ്രണയിച്ച് തുടങ്ങിയതോടെ വിളികളുടെ എണ്ണവും കൂടി. പ്രണയം തലയ്ക്ക്പിടിച്ചതോടെ നേരിട്ട് കാണാതിരിക്കാനാകാത്ത അവസ്ഥയായി. ഇരുവരും പരസ്പരം പ്രായമോ വിവരങ്ങളോ ഒന്നും കൈമാറാതെ തന്നെ പ്രണയത്തിലാകുകയായിരുന്നു. 

ആസ്സാമിലെ ​ഗോൾപാര ജില്ലയിൽ നിന്നും സുക്കുവാജർ ​ഗ്രാമത്തിലെത്തിയ ആൺകുട്ടി തന്റെ പ്രണയഭാജനത്തെ കണ്ട് തകർന്നു പോയി. അവർക്ക് അറുപത് വയസ്സുണ്ടായിരുന്നു! കാമുകന് പതിനഞ്ചും! ചുരുക്കിപ്പറഞ്ഞാൽ കാമുകിക്ക് കാമുകന്റെ മുത്തശ്ശിയുടെ പ്രായം. തകർന്നുപോയി എന്നല്ലാതെ വേറെന്ത് പറയാൻ. രണ്ട് പേരുടെയും അവസ്ഥ ഒന്നു തന്നെയായിരുന്നു. എന്നാൽ പ്രണയമറിഞ്ഞ വീട്ടുകാർ പറയുന്നത് കല്യാണം കഴിച്ച് സുഖമായി ജീവിക്കാനാണ്. ഇവരുടെ എതിർപ്പ് വകവയ്ക്കാതെയാണ് വീട്ടുകാരുടെയും ബന്ധുക്കളുടെയും നിർബന്ധം. വിധവയാണ് അറുപതുവയസുകാരിയായ കാമുകി. 

ആൺകുട്ടിയുടെ സംസാരം വളരെയധികം ഇഷ്ടപ്പെട്ടിരുന്നു എന്നാണ് കാമുകിയുടെ വിശദീകരണം. സുഹൃത്തായി മാത്രമേ പരി​ഗണിച്ചിട്ടുള്ളൂ. വിവാഹം കഴിക്കണമെന്ന് ചിന്തിച്ചിട്ട് കൂടിയില്ല. കാമുകന് എങ്ങനെയെങ്കിലും ഈ പ്രണയത്തിൽ നിന്ന് രക്ഷപ്പെട്ടാൽ മതിയെന്ന അവസ്ഥയായി. സംഭവത്തിൽ ചൈൽഡ് ലൈൻ പ്രവർത്തകരോട് അഭിപ്രായം ചോദിച്ചതായി ​ഗുവാഹത്തിയിലെ ചൈൽഡ് ലൈൻ പ്രവർത്തകനായ നിർമൽ ദേകാ പറയുന്നു. 

പ്രായപൂർത്തിയാകാത്ത കുട്ടിയെ വിവാഹം കഴിപ്പിച്ചാൽ ബന്ധുക്കൾക്കെതിരെ നടപടിയെടുക്കാം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താൻ ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥരെ ഏൽപിച്ചതായും പൊലീസ് വെളിപ്പെടുത്തി. കുട്ടിയുടെ അവകാശ സംരക്ഷണത്തിനായി നടപടികൾ കൈക്കൊള്ളുമെന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ വ്യക്തമാക്കി. അങ്ങനെ വിവാഹം നടന്നാൽ അത് 2006 ലെ ശിശു  സംരക്ഷണ നിയമപ്രകാരം കുറ്റകരമാണ്. എന്നാൽ നിർബന്ധിച്ച് വിവാഹം നടത്തുന്നു എന്ന കാര്യത്തിൽ ഔദ്യോ​ഗിക പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് ഡെപ്യൂട്ടി കമ്മീഷണർ പറയുന്നു. 

MORE IN SPOTLIGHT
SHOW MORE