തൃശൂര്‍ വടക്കേബസ് സ്റ്റാന്‍ഡില്‍ നിന്ന് ഒരാള്‍ ഓട്ടം വിളിച്ചു. തൃശൂര്‍ വെങ്ങിണിശേരി സ്വദേശിയായ ആഘോഷായിരുന്നു ഓട്ടോ ഡ്രൈവര്‍. വണ്ടി രണ്ടു കിലോമീറ്റര്‍ പിന്നിട്ട് മുന്‍സിപ്പല്‍ റോഡില്‍ എത്തി. വണ്ടിയില്‍ നിന്ന് ഇറങ്ങിയപ്പോള്‍ കാശു ചോദിച്ചു. ട്രാഫിക് സ്റ്റേഷനിലെ പൊലീസുകാരനാണ്. കാശു കൊടുത്ത് പോകാറില്ലെന്നായി. കാശു വേണമെന്ന് ഓട്ടോ ഡ്രൈവറും. തര്‍ക്കമൂത്ത് ഇരുവരും പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് പോയി. കണ്‍ട്രോള്‍ റൂമില്‍ ഇറങ്ങിയ ഉടനെ, പൊലീസുകാരന്‍ ഡ്രൈവറെ മര്‍ദ്ദിച്ചു. മുഖത്താണ് മര്‍ദ്ദനമേറ്റത്.
പല്ലിളകിയതിനാല്‍ ഓട്ടോ ഡ്രൈവര്‍ ചികില്‍സ തേടി. പിറ്റേന്നു രാവിലെ നേരെ തൃശൂര്‍ ഈസ്റ്റ് സി.ഐ. : കെ.സി.സേതുവിന് പരാതി നല്‍കി. ഡ്രൈവറുടെ പരാതി സത്യമാണെന്ന് ബോധ്യപ്പെട്ടതോടെ സി.ഐ. കേസെടുത്തു. ട്രാഫിക് സ്റ്റേഷനിലെ പൊലീസുകാരന്‍ അഭിലാഷിനെതിരെയാണ് കേസ്.
പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്യാന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ജി.എച്ച്.യതീശ്ചന്ദ്ര ഉത്തരവിട്ടു. പൊലീസ് സേനയ്ക്കു തന്നെ നാണക്കേടുണ്ടാക്കിയ സംഭവമെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്. ബസുകളിലും ഓട്ടോറിക്ഷകളിലും യാത്രക്കൂലി നല്‍കാതെ യാത്ര ചെയ്യുന്നവര്‍ സേനയ്ക്കു നാണക്കേടാണെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വിലയിരുത്തി. അത്തരക്കാര്‍ക്കുള്ള മുന്നറിയിപ്പാണ് ഈ നടപടി.