ശൗചാലയത്തിലേക്ക് വലിച്ചെത്തിച്ച് അവർ ബലാത്സംഗം ചെയ്തു; ചോര പൊടിയും കുറിപ്പ്

akkai-padmashali
SHARE

ജീവിതം സമരമാണെന്ന് എഴുതി വയ്ക്കുന്ന പോലെയല്ല അത് അനുഭവിക്കുമ്പോൾ. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജ് അതിജീവിച്ചവർക്കുളളതാണ്. ജീവിതം സമരമാണെന്ന് ഓരോ നിമിഷവും ഓർമ്മപ്പെടുത്തുന്നവർക്ക് വേണ്ടിയാണ്. ഇത്തവണ ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ട മുഖം ഏവർക്കും സുപരിചിതമാണ്. കർണാടകക്കാരിയായ അക്കായ് പദ്മശാലിയെന്ന പോരാളിയുടെ ധീരമുഖം.

അക്കായ് പദ്മശാലിയ്ക്ക് ആമുഖം വേണ്ട. നിശ്ചയദാർഢ്യത്തിന്റെ മുഖമാണ് അവൾ. ആണായി പിറന്നു പെണ്ണെന്ന പേരില്‍ ഡ്രൈവിങ്ങ് ലൈസന്‍സ് സ്വന്തമാക്കിയ ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെന്റര്‍. കര്‍ണാടകയുടെ രാജ്യോത്സവ പുരസ്‌കാരം നേടിയ, വിദേശനാടുകളില്‍ മൂന്നാംലിംഗക്കാരെ കുറിച്ചു സെമിനാറെടുക്കാന്‍ പോകുന്ന അക്കായ്. ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ വിവാഹം റജിസ്റ്റർ ചെയ്തെന്ന നേട്ടവും അക്കായ് പദ്മശാലിയുടെ പേരിലാണ്. 

പുരുഷനായി ജനിച്ച ജഗദീഷ് പന്ത്രണ്ടാം വയസിലാണ് തന്റെ സ്വത്വം തിരിച്ചറിഞ്ഞത്. അക്കായ് പദ്മശാലിയായുളള രൂപമാറ്റം ജഗദീഷിന് എളുപ്പമായിരുന്നില്ല. ലൈംഗിക തൊഴിലാളിയായി ജീവിക്കാൻ നിർബന്ധിക്കപ്പെട്ട ദിനങ്ങൾ. ട്രാൻസ്ജെൻഡേഴ്സിനു വേണ്ടിയുളള പോരാട്ടത്തിനു വേണ്ടി നിലകൊണ്ട അക്കായ് പദ്മശാലി ഇന്ന് ലോകം അറിയപ്പെടുന്ന വ്യക്തിത്വമാണ്.  ട്രാൻസ്ഡെൻഡേഴ്സിനു വേണ്ടിയുളള ഓണ്‍ഡേഡേ എന്ന സംഘടനയുടെ അമക്കാരിയും അക്കായ് പദ്മശാലിയാണ്.

ഹ്യൂമൻസ് ഓഫ് ബോംബെ, ഫെയ്സ്ബുക്കിൽ പേജിൽ വന്ന അക്കായ് പദ്മശാലിയുടെ കുറിപ്പിന്റെ വിവർത്തനം

ഒരുപാട് കുസൃതികൾ ഉളള ഒരു എട്ടുവയസുകാരൻ. ഒറ്റയ്ക്കാകാനാണ് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടിരുന്നത്. ഏകാന്തയെ അത്രമേൽ ഞാൻ പ്രണയിച്ചിരുന്നു. ഏറ്റവും കൂടുതൽ സ്വാതന്ത്ര്യം ഞാൻ അനുഭവിച്ചിരുന്നത് ഞാൻ ഒറ്റയ്ക്കാകുന്ന സമയങ്ങളിലായിരുന്നു. വീട്ടിൽ നിന്ന് ഏല്ലാവരും ഇറങ്ങിയെന്ന് ഞാൻ ഉറപ്പിക്കുമ്പോൾ തന്നെ പറഞ്ഞറിയിക്കാൻ കഴിയാത്ത അത്രയും ആനന്ദം ഞാൻ അനുഭവിച്ചു കഴിഞ്ഞിരുന്നു. ഉടൻ തന്നെ തല ഞാൻ തോർത്ത് കൊണ്ട് പൊതിയും. അമ്മയുടെ കൺമഷിയും ലിപ്സ്റ്റിക്കും ഏറെ ആനന്ദത്തോടെ ഞാൻ അണിയും. അമ്മയുടെ സാരിയും മറ്റുവസ്ത്രങ്ങളും അണിഞ്ഞ് ഞാനും ഒരു പെണ്ണാകും. എന്റെ ശരീരം ആണിന്റെ ഇടമല്ല പെണ്ണിന്റേതാണെന്ന് ഞാൻ എന്നോടു തന്നെ പറയും. ഞാൻ പെണ്ണാണെന്ന് മനസിലാക്കിയത് എന്റെ വീട്ടിലെ കണ്ണാടി മാത്രമായിരുന്നു. പ്രതിബിംബങ്ങളിൽ കുടുങ്ങി എന്നിലെ പെണ്ണ് എന്നും വേദനിച്ചിരുന്നു. വീട്ടുകാരുടെ ഇതൊക്കെ തുറന്നു പറയാൻ എനിക്കു പേടിയായിരുന്നു. ഒരു ഭൂകമ്പം എന്നും ഞാൻ പ്രതീക്ഷിച്ചിരുന്നു. ഒരു യാഥാസ്ഥിതിക കുടുംബത്തിന് എന്നെ പോലെയൊരാൾ അധികപറ്റാകുമെന്ന് എനിക്ക് ബോധ്യമുണ്ടായിരുന്നു. 

സ്കൂൾ നാടകങ്ങളെ ഞാൻ അത്രമാത്രം പ്രണയിച്ചിരുന്നു. നാടകങ്ങളിൽ ഞാനാടിയ പെൺവേഷങ്ങൾ എന്നോട് ഞാൻ തന്നെ കാട്ടിയ നീതിയായിരുന്നു. ജഗദീഷ് എന്ന എന്നെ ഒരു പെണ്ണായി നാട്ടുകാർ അംഗീകരിക്കുന്നതായിരുന്നു എന്റ സ്വപ്നം. പക്ഷേ അത് അത്ര എളുപ്പമല്ലായിരുന്നു. എന്നെ സഹപാഠികൾ കോമ്പസ് കൊണ്ട് കുത്തിപരിക്കേൽപ്പിക്കുമായിരുന്നു. ദേഹത്ത് നിന്ന് ചോര പൊടിയുന്നതു വരെ റൂളർ ഉപയോഗിച്ച് എന്നെ അവർ അടിക്കും. സ്ത്രീത്വം തുളുമ്പുന്ന ദുർബലമായ ശരീര പ്രകൃതിയുളള ഞാൻ അവരെ തിരിച്ചടിക്കില്ലെന്ന് അവർക്ക് ഉറപ്പായിരുന്നു. 

നിനക്ക് എന്താണ് ഉളളത് എന്ന് ഞങ്ങളെ കാണിക്കുവെന്ന് സുഹൃത്തുക്കൾ എന്നെ പരിഹസിച്ചു. ഒരിക്കൽ ശൗചാലയത്തിലേക്ക് വലിച്ചുകൊണ്ടുപോയി അവർ എന്നെ ക്രൂരമായി ബലാത്സംഗം ചെയ്തു. അവരുടെ ശരീരത്തിന്റെ തൃഷ്ണ ശമിപ്പിക്കാനുളള കേവലം ഉപകരണം മാത്രമായിരുന്നു ഞാൻ. അപമാനത്തിന്റെയും അപഹാസത്തിന്റെയും നാളുകളിലൂടെയാണ് എന്റെ ബാല്യവും കൗമാര്യവും. എന്നെ കുറിച്ചോർത്ത് എന്റെ മാതാപിതാക്കളുടെ തല താഴ്ന്നു. ലഞ്ജയായിരുന്നു അവർക്ക് എന്നെ കുറിച്ച് ഓർക്കുമ്പോൾ. ഞാൻ ജനിക്കാതിരുന്നെങ്കിൽ എന്ന് പലപ്പോഴും അവർ ആത്മാർത്ഥമായി ആഗ്രഹിച്ചു കാണണം. 

എന്റെ സ്ത്രൈണ സ്വഭാവം മാറണമെങ്കിൽ തിളച്ച വെളളം കാലിൽ ഒഴിച്ചാൽ മതിയെന്നായിരുന്നു ഒരാളുടെ ഉപദേശം. ശുദ്ധഗതിക്കാരനായ അച്ഛൻ അപ്രകാരം ചെയ്യുകയും ചെയ്തു. മൂന്നുമാസം കഠിനമായ യാതനകളുടെതായിരുന്നു. വേദന മൂലം പുറത്തിറങ്ങാൻ കഴിഞ്ഞില്ല. മരിക്കാനായിരുന്നു തീരുമാനം. പക്ഷേ മരിക്കാൻ മനസ് അനുവദിച്ചില്ല. ഇതെല്ലാം എന്റെ തെറ്റല്ലെന്ന് ബോധ്യപ്പെട്ട നിമിഷത്തിൽ സ്വയം ഉപദ്രവിക്കുന്നത് ഞാൻ മതിയാക്കി. 

ട്രാൻസ്ജെൻഡർ സമൂഹത്തെ കണ്ടുമുട്ടിയതോടെയാണ് എന്റെ ജീവിതം മാറിയത്. ഭിക്ഷയെടുത്തും ശരീരം വീറ്റു തുടക്കത്തിൽ ഞാൻ ജീവിച്ചു. നാല് വർഷത്തോളം 20 രൂപ നിരക്കിൽ ഓറൽ സെക്സ് ചെയ്താണ് ഞാൻ ജീവിച്ചത്. അങ്ങനെയാണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കുളള പണം സമാഹരിച്ചത.് ഞാൻ ചെയ്യാത്ത തൊഴിലുളകളില്ല. 

ലൈംഗിക ന്യൂനപക്ഷക്കാരുടെ പ്രശ്നങ്ങൾ പഠിക്കുന്നതിനായി 2004-ൽ ഒരു സംഘടനയിൽ ചേർന്നതോടെയാണ് മാറ്റം ഉണ്ടായത്. ഒടുവിൽ സ്ത്രീകൾക്കും കുട്ടികൾക്കും ലൈംഗിക ന്യൂനപക്ഷങ്ങൾക്കും വേണ്ടി നിലകൊള്ളുന്ന ഓൺഡേഡേ സംഘടനക്ക് രൂപം നൽകി. സ്വപ്നവേഗത്തിലാണ് ജീവിതം മാറിയത്. എന്റെ ശബ്ദത്തിന് വിലയുണ്ടായി. എന്റെ ശബ്ദം ലോകം കേട്ടുതുടങ്ങി. ഞാൻ പ്രസിഡന്റിന്റെ പ്രത്യേക ക്ഷണിതാവായി. എന്റെ ഏറ്റവും വലിയ വിജയമെന്ന് പറയുന്നത് എന്നെ മനസ്സിലാക്കുന്ന, ഞാനെന്താണെന്നറിഞ്ഞുകൊണ്ട് എന്നെ സ്നേഹിക്കുന്ന ഒരാൾ  എന്നെ വിവാഹം കഴിച്ചുവെന്നതാണ്. കർണാടകത്തിലെ ആദ്യ ഭിന്നലൈംഗിക വിവാഹമായിരുന്നു അത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പുണ്ടായ 377-ാം വകുപ്പ് ഭാഗികമായി റദ്ദാക്കി കൊണ്ടുള്ള സുപ്രീംകോടതി വിധി കേട്ട് ഞാൻ കരഞ്ഞുപോയി, കാരണം അവസാനം ഞങ്ങൾക്കും ശ്വസിക്കാമെന്നായിരിക്കുന്നു.

MORE IN SPOTLIGHT
SHOW MORE