കുട്ടികളെ പാർക്കിൽ അല്ലാതെ പാർലമെന്റിൽ കൊണ്ടുപോകാൻ പറ്റുമോ? പാർലമെന്റിൽ അല്ല വേണമെങ്കിൽ ഐക്യരാഷ്ട്രസഭയിൽ വരെ കൊണ്ടുപോകും ഇൗ അമ്മ. അന്താരാഷ്ട്ര വിഷയങ്ങൾ ചർച്ചചെയ്യുന്ന വേദിയിൽ ഇൗ മൂന്നുമാസം മാത്രം പ്രായമുള്ള കുഞ്ഞിന് എന്തുകാര്യം? സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു ചോദ്യമാണ്. ഐക്യരാഷ്ട്ര സഭയുടെ സമ്മേളനത്തില്‍ പങ്കെടുത്ത മൂന്നുമാസം പ്രായക്കാരിയാണ് ഇപ്പോൾ ചർച്ച. ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ദെനോയുടെ മകൾ മൂന്ന് മാസം മാത്രം പ്രായമുള്ള നെവെ തൊ അറോഹയാണ് ഇൗ അപൂർവ നേട്ടത്തിന് അർഹയായത്.
അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ നടക്കുന്ന പരിപാടിയില്‍ കുഞ്ഞുമായാണ് ജസീന്ത എത്തിയത്. പരിപാടിയില്‍ പങ്കെടുക്കുന്നതിന് പാസെടുക്കണമെങ്കിലും യുന്‍ അധികൃതര്‍ക്ക് കുഞ്ഞു അറോഹയ്ക്ക് പാസ് നല്‍കുന്നതിന് യാതൊരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല. പ്രഥമ ശിശു എന്ന് രേഖപ്പെടുത്തിയാണ് ഇൗ കുഞ്ഞു മാലാഖയ്ക്ക് അധികൃതർ പാസ് നല്‍കിയത്. ജീവിത പങ്കാളി ക്ലാര്‍ക്ക് ഗേഫോര്‍ഡുമുണ്ടായിരുന്നു ജസീന്തയുടെ ഒപ്പം.
ന്യൂസിലാന്‍ഡിലെ പ്രഥമ ശിശു എന്ന് രേഖപ്പെടുത്തി കുഞ്ഞിന് യുഎന്‍ നല്‍കിയ പാസിന്റെ ചിത്രങ്ങൾ സോഷ്യല്‍ ലോകത്ത് വൈറലാവുകയാണ്. നിവിയുടെ നാപ്പി മാറ്റുമ്പോള്‍ രംഗം കണ്ട് സമ്മേളനം നടക്കുന്നിടത്തേക്ക് കടന്നു വന്ന ജപ്പാന്‍ പ്രതിനിധിയുടെ അമ്പരപ്പിന്റെ ചിത്രം പകര്‍ത്തിയിരുന്നെങ്കില്‍ അവളുടെ 21-ാം പിറന്നാളിന് കഥയായിപറഞ്ഞു കൊടുക്കാമായിരുന്നെന്ന് ചിത്രത്തിനൊപ്പം ക്ലെയര്‍ കുറിച്ചു. കുഞ്ഞിനെ നോക്കുന്നതിനൊപ്പം രാജ്യകാര്യങ്ങളും ശ്രദ്ധിക്കുന്ന ജസീന്തയെക്കാള്‍ മികച്ച ഭരണാധികാരിയെ ന്യൂസിലാന്‍ഡിന് ലഭിക്കാനിടയില്ലെന്ന് യുഎന്‍ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് പറഞ്ഞു.