'താന്‍ ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ അമ്മ മറ്റ് ജാതികളിലുള്ള കുട്ടികളോട് സംസാരിക്കാനോ കൂട്ടുകൂടാനോ സമ്മതിക്കാറില്ലായിരുന്നു. അതുകൊണ്ട് തന്നെ പ്രണയ്‌യുയുടെ കാര്യം അറിഞ്ഞപ്പോഴും അവര്‍ കഠിനമായി എതിര്‍ത്തു. പക്ഷെ, അവന്‍റെ ജാതി ഏതാണെന്നോ, കുടുംബത്തിന് എത്ര പണമുണ്ടെന്നോ ഒന്നും ഞാന്‍ നോക്കിയില്ലായിരുന്നു. ഞങ്ങള്‍ക്ക് പരസ്പരം ഒരുപാടിഷ്ടമായിരുന്നു. അത് മതിയായിരുന്നു.’ ദുരഭിമാനക്കെലയുടെ ജീവിച്ചിരിക്കുന്ന ഇരകളിലൊന്നായ അമൃതയുടെ വാക്കുകളാണിത്. ഇന്ത്യയിൽ വർധിച്ചുവരുന്ന ദുരഭിമാനക്കൊലപാതകങ്ങളെ കുറിച്ച് ബിബിസി തയാറാക്കിയ റിപ്പോർട്ടിലാണ് അമൃത അനുഭവങ്ങൾ പങ്കുവച്ചത്.
അമൃതയും പ്രണയ്‌യും ഹൈസ്കൂളില്‍ ഒരുമിച്ചു പഠിച്ചവരായിരുന്നു. തെലങ്കാനയിലെ മിരിയലഗുഡയിലാണ് ഇരുവരും പഠിച്ചത്. സ്കൂളില്‍ വച്ചുള്ള സൗഹൃദം പിന്നീട് പ്രണയമായി. ഉയർന്ന ജാതിയിൽപ്പെട്ട അമൃത പട്ടികജാതിക്കാരനായ പ്രണയെ വിവാഹം ചെയ്യുന്നതിനോട് അവളുടെ വീട്ടുകാർക്ക് കടുത്ത എതിർപ്പായിരുന്നു. 'എന്‍റെ അച്ഛന്‍ എന്‍റെ ഭര്‍ത്താവിനെ കൊന്നത് അദ്ദേഹം എന്‍റെ ജാതിയില്‍ പെട്ട ആളല്ലാത്തതിനാലാണ്. 2016 ഏപ്രില്‍ മാസത്തിലെ ഒരു ദിവസം വീട്ടുകാര്‍ എന്നെ വീട്ടില്‍ പൂട്ടിയിട്ടു. പ്രണയുമായി സംസാരിക്കാന്‍ യാതൊരു മാര്‍ഗവുമില്ലായിരുന്നു. പക്ഷെ, അപ്പോഴും ഞാനവനെ സ്നേഹിച്ചു. പതുക്കെ വീട്ടില്‍ നിന്നും രക്ഷപ്പെട്ടു. 2018 ജനുവരിയില്‍ വിവാഹം കഴിച്ചു. പ്രണയ്‌യുടെ വീട്ടിലേക്ക് പോന്നു. അവന്റെ വീട്ടുകാർക്ക് വിവാഹത്തിന് സമ്മതമായിരുന്നു...’ ബിബിസി പ്രതിനിധിയോട് അമൃത പറഞ്ഞു.
പിന്നീട് കാനഡയിലേക്ക് പോകാനായിരുന്നു ഞങ്ങളുടെ തീരുമാനം. പക്ഷെ. ഗര്‍ഭിണി ആണെന്നറിഞ്ഞപ്പോള്‍ കുഞ്ഞ് ജനിച്ച ശേഷം പോകാമെന്ന് ഉറപ്പിച്ചു. കുഞ്ഞ് ജനിക്കുന്നുവെന്നറിഞ്ഞാല്‍ വീട്ടുകാര്‍ ക്ഷമിക്കുമെന്നാണ് കരുതിയത്. പക്ഷെ, വീട്ടില്‍ വിളിച്ച് കാര്യം പറഞ്ഞപ്പോള്‍ അച്ഛന്‍ പറഞ്ഞത് ഗര്‍ഭം അലസിപ്പിക്കാനാണ്. എപ്പോഴും എനിക്ക് വീട്ടുകാരെ പേടിയുണ്ടായിരുന്നു. പക്ഷെ, ഇത്രയും വലിയ ക്രൂരത കാണിക്കുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഒരിക്കലും ഞാന്‍ എന്‍റെ വീട്ടിലേക്ക് തിരികെ പോകില്ല. പ്രണയ്‌യിയുടെ അമ്മയും അച്ഛനുമാണ് എന്‍റെയും അമ്മയും അച്ഛനും. ''
കേസിൽ അമൃതയുടെ അച്ഛന്‍ മാരുതി റാവുവിനേയും ആറ് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. അതിന് മുമ്പ് മൂന്നുതവണ പ്രണയിയെ കൊലപ്പെടുത്താന്‍ ഇവര്‍ ശ്രമിച്ചിരുന്നു. പക്ഷെ, നാലാമത്തെ ശ്രമത്തില്‍ പ്രണയ് കൊല്ലപ്പെടുകയായിരുന്നു. ഒരു കോടിയുടെ ക്വട്ടേഷനാണ് നല്‍കിയതെന്ന് പൊലീസ് പറയുന്നു. അമൃതയുടെ ചെക്കപ്പ് കഴിഞ്ഞ് ആശുപത്രിയില്‍ നിന്നിറങ്ങവേയാണ് പ്രണയ് കൊല്ലപ്പെട്ടത്. പ്രണയ്യുടെ മരണശേഷം ജസ്റ്റിസ് ഫോര്‍ പ്രണോയ് എന്ന ഫെയ്സ്ബുക്ക് പേജ് തുടങ്ങിയിട്ടുണ്ട് അമൃത. നിരവധി സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും അമൃതയ്ക്കൊപ്പമുണ്ട്. ദുരഭിമാനക്കൊലകള്‍ക്കെതിരെയുള്ള ശക്തമായ പ്രതിഷേധം ഉണ്ടായിക്കഴിഞ്ഞു. പൂര്‍ണമായും നീതി കിട്ടുന്നത് വരെ പോരാടാന്‍ തന്നെയാണ് ഇവരുടെ തീരുമാനം.