ഞാണിന്മേൽ കളി; ഭർത്താവിന്റെ പിടിവിട്ട് ഭാര്യവീണത് മകന്റെ മുമ്പിൽ;വിഡിയോ

reality-show
SHARE

ജീവിതം തന്നെ പിടിവിട്ടു പോകുന്ന ചില ഞാണിന്മേൽ കളികളുണ്ട്. എത്ര അഭ്യാസിയാണെങ്കിലും ഒരു നിമിഷത്തെ അശ്രദ്ധയോ പിഴവുകളോ വലിയ അപകടത്തിലേക്ക് പലരെയും കൊണ്ടെത്തിക്കും. റിയാലിറ്റി ഷോയ്ക്ക് വേണ്ടിയുള്ള ദമ്പതികളുടെ അഭ്യാസ പ്രകടനം അപകടത്തിൽ കലാശിച്ച ഞെട്ടിപ്പിക്കുന്ന വാർത്തയിലേക്കാണ് ഇപ്പോൾ ലോകം കണ്ണെറിയുന്നത്.

`അമേരിക്കാസ് ഗോട്ട് ടാലന്റ്` എന്ന ഷോയ്ക്കിടെയാണ് അപകടം നടന്നത്. ഞാണിന്മേല്‍ കളിക്കിടെ ഭര്‍ത്താവിന്റെ പിടിവിട്ട് ഭാര്യ സ്റ്റേജിലേക്ക് വീഴുകയായിരുന്നു. രണ്ടുവയസുകാരനായ മകനും പ്രായമായ അമ്മയ്ക്കും മുമ്പില്‍ വച്ചായിരുന്നു ആ അപകടമെന്നത് അതിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.

പരിപാടിയിലെ മത്സരാർത്ഥികളായ ടെയ്സ് നീൽസെനും ഭാര്യ മാരി വോൾഫി നീൽസെനും ആണ് സോഷ്യൽ മീഡിയയെ ഞെട്ടിച്ച ആ അഭ്യാസ പ്രകടനത്തിലെ താരങ്ങൾ. ഇരുവരും ചേർന്ന് അതിശയിപ്പിക്കുന്ന പ്രകടനങ്ങളാണ് സ്റ്റേജിൽ കാഴ്ച്ചവച്ചു കൊണ്ടിരുന്നത്. കെട്ടിത്തൂക്കിയ കമ്പിക്കു മുകളിൽനിന്നുമായിരുന്നു ഇരുവരുടെയും അഭ്യാസപ്രകടനങ്ങൾ.

തീയും പുകയും ഉപയോഗിച്ച് നടത്തിയ പ്രകടനത്തിന്റെ അവസാനം കണ്ണുകൾകെട്ടി ടെയ്സ് തലകീഴായ് മറിയുന്നതായിരുന്നു അഭ്യാസം. ഇതിനിടെ ഭാര്യയെ പിടിക്കാൻ ശ്രമിക്കുമ്പോഴാണ് ടെയ്സിന് പിടിവിട്ടത്. പരിപാടി കാണാനെത്തിയവരും വിധികര്‍ത്താക്കളുമെല്ലാം ഒരു നിമിഷം പകച്ചുനിന്നു. സംഭവത്തിന് സാക്ഷിയായ മല്‍സരാര്‍ത്ഥികളുടെ മാതാവടക്കമുള്ള കാണികള്‍ ഭയന്ന് നിലവിളിച്ചു.  

എന്നാൽ വീഴ്ച്ചയിൽ പരുക്കുകളൊന്നും ഇല്ലാതെ ടെയ്ൽസ് ചിരിച്ചുകൊണ്ട് എഴുന്നേറ്റുനിന്നത് കാണികളെ വീണ്ടും അത്ഭുതപ്പെടുത്തി. അതേസമയം ഭാര്യയ്ക്ക് ചുംബനം നൽകിയാണ് ടെയ്ൽസ് ആശ്വാസം പ്രകടിപ്പിച്ചത്. വിധികര്‍ത്താക്കളോട് ഒരു തവണ കൂടി കണ്ണ് കെട്ടിയുള്ള പ്രകടനം നടത്താന്‍ അവസരം നല്‍കണമെന്ന് ദമ്പതികള്‍ ആവശ്യപ്പെട്ടെങ്കിലും വീഴ്ചകള്‍ മനുഷ്യ സഹജമാണെന്ന് ചൂണ്ടിക്കാണിച്ച വിധികര്‍ത്താക്കള്‍ ദമ്പതികള്‍ക്ക് അടുത്ത റൗണ്ടിലേക്ക് അവസരം നല്‍കുകയായിരുന്നു. 

MORE IN SPOTLIGHT
SHOW MORE