‘ഇനി ഇവരെ വളരാൻ അനുവദിച്ചുകൂടാ..അതെ.. പീതാംബരൻ സാറെ.. കേരള പൊലീസിൽ ട്രോളൻ കയറിയിട്ടുണ്ടേ..’ അങ്ങനെ പോകുന്നു പിടിച്ചുനിൽക്കാനുള്ള പെടാപ്പാടുകൾ. സമൂഹത്തിൽ വേഗമെത്താൻ ട്രോളുകളും ഒരു മാർഗമാണെന്ന് കണ്ടതോടെ കേരള പൊലീസും ഇപ്പോൾ ട്രോൾ പക്ഷത്താണ്. കേരളാ പൊലീസിന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെ ട്രോളിലൂടെയുള്ള ഉപദേശവും നിർദേശങ്ങളും. ട്രാഫിക്ക് ബോധവല്‍ക്കരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഇത്തരം ട്രോളുകളിലൂടെ പൊലീസ് ലക്ഷ്യമിടുന്നത്. വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ക്കുള്ള മുന്നറിയിപ്പുമായി പോസ്റ്റ് ചെയ്ത ട്രോൾ ഇപ്പോൾ വൈറലാവുകയാണ്.
പണിയെടുത്ത് നന്നാകാന്‍ തീരുമാനിച്ചിരിക്കുന്ന കള്ളന്‍മാരെ വെറുതെ പ്രലോഭിപ്പിക്കരുതെന്നാണ് വാഹന ഉടമകളോട് കേരള പൊലീസിന്‍റെ അഭ്യര്‍ത്ഥന. പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളില്‍ ലാപ്‌ടോപ്, പേഴ്‌സ്, മൊബൈല്‍ ഫോണ്‍, ബാഗുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ തുടങ്ങിയ വിലപിടിപ്പുളള വസ്തുവകകള്‍ അലസമായി മറ്റുളളവര്‍ കാണത്തക്കവിധം സൂക്ഷിക്കുന്നത് മോഷ്ടാക്കളുടെ ശ്രദ്ധ ക്ഷണിക്കുന്നതിന് തുല്യമാണെന്ന് പൊലീസ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത കുറിപ്പില്‍ പറയുന്നു. അതുകൊണ്ട് ഉടമകള്‍ ശ്രദ്ധിക്കണമെന്നാണ് സുരാജ് വെഞ്ഞാറമ്മൂടിന്‍റെ ദശമൂലം ദാമു എന്ന കഥാപാത്രത്തിന്‍റെ ചിത്രം ഉപയോഗിച്ചുള്ള ട്രോളിലൂടെ പൊലീസിന്റെ മുന്നറിയിപ്പ്.
പോസ്റ്റിന്‍റെ പൂര്‍ണരൂപം
പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളില്‍ ലാപ്‌ടോപ്, പേഴ്‌സ്, മൊബൈല്‍ ഫോണ്‍, ബാഗുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ തുടങ്ങിയ വിലപിടിപ്പുളള വസ്തുവകകള്‍ അലസമായി മറ്റുളളവര്‍ കാണത്തക്കവിധം സൂക്ഷിക്കുന്നത് മോഷ്ടാക്കളുടെ ശ്രദ്ധ ക്ഷണിക്കുന്നതിന് തുല്യമാണ്. കഴിയുന്നതും വെളിച്ചമുളള പ്രദേശത്ത് വാഹനം പാര്‍ക്ക് ചെയ്യാന്‍ ശ്രദ്ധിക്കുക. പാര്‍ക്ക് ചെയ്ത ശേഷം വാഹനങ്ങളുടെ വിൻഡോ ഗ്‌ളാസുകള്‍ ഉയര്‍ത്തി ഡോര്‍ ലോക്ക് ചെയ്തു എന്നുറപ്പുവരുത്തുക.