നല്‍കാതെ പോയ അന്ത്യചുംബനം; ലിനിയുടെ കുടുംബത്തിന്‍റെ വേദനകളിലൂടെ ഒരു യാത്ര

liny-family
SHARE

അമ്മയെ തിരക്കി കുഞ്ചു ഇടവഴിയിലേക്ക് ഓടും. ഓരോ വണ്ടിയുടെയും ശബ്ദം അവന് പ്രതീക്ഷയാണ്. ജോലി കഴിഞ്ഞ് കേക്കും പഴങ്ങളും ചുണ്ടിലെപ്പോഴും ചിരിയുമായി എത്തുന്ന അമ്മയെന്ന സ്നേഹം. കുഞ്ചുവിനെ വാരിപ്പുണര്‍ന്ന് ഋതുലിന്റെ കൈപിടിച്ച് കാര്യം പറഞ്ഞ് വീട്ടിലേക്കെത്തും. വഴിതെറ്റിയല്ല. വഴിതേടിയും കേട്ടറിഞ്ഞും പലരും വീട്ടിലേക്കെത്തുന്നുണ്ട്. പക്ഷേ കുഞ്ചുവിന്റെ അമ്മ മാത്രം വരുന്നില്ല. 

‘ചേട്ടാ അമ്മയെന്തേ വരാത്തെ... ഞാന്‍ പിണക്കമാ..’ എന്ന ചിണുങ്ങലിന് സിദ്ധു ‘ഇങ്ങ് പോര്, അമ്മ നാളെ വരു’മെന്ന് ചേട്ടന്‍ ഋതുല്‍ ആശ്വസിപ്പിക്കും. കാത്തിരുന്ന് അപ്പയുടെ നെഞ്ചില്‍ കുഞ്ചു ചാഞ്ഞുറങ്ങും. ഉറക്കമുണരുമ്പോള്‍ അമ്മയെ വിളിക്കും. അച്ഛനോട് മാത്രം പിണക്കമില്ല. ഉമ്മ നല്‍കിയാല്‍ പിന്നെ കുഞ്ചു അച്ഛനോട് ഒരുപാട് സംശയങ്ങള്‍ ചോദിക്കും. ഈ പതിവ് തുടങ്ങിയിട്ട് അഞ്ച് നാള്‍ കഴിഞ്ഞു. അഞ്ചും രണ്ടും വയസുള്ള ഈ കുരുന്നുകള്‍ക്ക് അമ്മയെന്ന പുണ്യത്തിന്റെ വാല്‍സല്യം ഇനി ഓര്‍മകളില്‍ മാത്രം. അക്കരെയായിരുന്ന അച്ഛന് പകരം എല്ലാ സ്നേഹവും പകര്‍ന്ന് നല്‍കിയത് ലിനിയെന്ന അമ്മയായിരുന്നു. അതെ. നിപ്പ ബാധിച്ചെത്തിയ രോഗിയെ പരിചരിക്കുന്നതിനിടയില്‍ വൈറസ് ബാധയില്‍ മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിയുടെ മക്കള്‍ കേരളത്തിന്‍റെ തന്നെ നോവുഭാരമാണ് ഇന്ന്.  

ഒരുപാടുപേരുടെ കണ്ണ് നനയിക്കുന്ന കാഴ്ചയാണ്. മക്കളെ നെഞ്ചോട് ചേര്‍ത്ത് പ്രിയമതമയുടെ വേര്‍പാട് കണ്ണീരിലൊതുക്കി നിസഹായനായി ഇരിക്കുന്ന സജീഷ് സമര്‍പ്പണത്തിന്റെ ഭാവമായി ലോകമറിയുന്ന മാലാഖയുടെ പാതിയാണ്. 

ഋതുലിന് അമ്മ കൊടുത്ത വാക്ക് 

നന്നായി പഠിച്ചാല്‍ അപ്പയ്ക്കൊപ്പം നമുക്കും വിമാനത്തില്‍ പറക്കാം. അങ്ങ് ദൂരെയുള്ള കാഴ്ചകളൊക്കെ കാണാം. മൂത്ത മകന്‍ പഠിക്കാന്‍ മടി കാണിച്ചാല്‍ ലിനിയെടുക്കുന്ന സൂത്രമായിരുന്നു ഇത്. ഭര്‍ത്താവിനൊപ്പം വിദേശയാത്ര ലിനിയും അതിയായി ആഗ്രഹിച്ചിരുന്നു. ഈ സ്വപ്നം ബാക്കിയാക്കിയാണ് അവള്‍ കാണാമറയത്തേക്ക് യാത്രയായത്. വിദേശത്തേക്ക് പലതവണ ഭര്‍ത്താവ് സജീഷ് വിളിച്ചെങ്കിലും ജോലിയില്ലാതെ ഞാനെങ്ങോട്ടുമില്ലെന്നായിരുന്നു ലിനിയുടെ വാക്കുകള്‍. വേദനിക്കുന്നവര്‍ക്ക് താങ്ങാകാന്‍ ലിനി തെരഞ്ഞെടുത്തത് നഴ്സ് ജോലിയായിരുന്നു. ആശുപത്രിയിലെ തിരക്കിനിടയിലും ബി.എസ്.സി നഴ്സിങ് ബിരുദം നേടി. ഇനിയുമേറെ പഠിക്കാന്‍ ആഗ്രഹിച്ചു. പലതും നേടാനുണ്ടെന്ന് സജീഷിനെ ഓര്‍മിപ്പിച്ചു. ഇതിനിടയിലാണ് വിധി നിപ്പയുടെ രൂപത്തിലെത്തി കവര്‍ന്നത്

lini-sajesh

അമ്മേ ഞാനിറങ്ങുന്നു; അവര്‍ക്ക് വേണ്ടതെല്ലാം എടുത്തുവച്ചിട്ടുണ്ട് 

പിന്നെ ലിനി ഒരോട്ടമാണ്. ഇടവഴിയിലൂടെ പതിവ് ബസില്‍ കയറാനുള്ള വേഗം. ഭര്‍ത്താവ് സജീഷ് വിളിക്കുമ്പോഴെല്ലാം ബസിലെ തിരക്കിനിടയില്‍ ലിനിയുടെ യാത്ര തുടരുന്നുണ്ടാവും. വൈകിട്ടെത്തി വിളിക്കാമെന്ന് വാക്ക് നല്‍കിയാലും പലപ്പോഴും വിളിക്കാന്‍ പോലും കഴിയാറില്ല. അത്രയേറെ വൈകിയാണ് വീട്ടിലെത്തുന്നത്. പിന്നെ ഋതുലിനും സിദ്ധാര്‍ഥിനും മാത്രമായുള്ള ലിനിയുടെ ലോകം. അമ്മയുടെ അടുത്ത് കുഞ്ഞുങ്ങളെ സുരക്ഷിതമാക്കി ഇറങ്ങിയാല്‍ പിന്നെ ലിനി വേദനിക്കുന്നവരുടെ ലോകത്താണ്. സമയം നോക്കാതെ സേവന സന്നദ്ധയാകും. പലര്‍ക്കും ലിനി നഴ്സായിരുന്നില്ല. കൂടെപ്പിറപ്പും സഹായിയും മകളും വാല്‍സല്യനിധിയായ അടുപ്പക്കാരിയും. നിപ്പ ബാധയില്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തിയ കുരുന്നുകളുള്‍പ്പെടെ പൂര്‍ണമായ പരിചരണം ലിനിയുടെ നേതൃത്വത്തിലായിരുന്നു. ഒരു കുറവും വരാതെ നോക്കി. ഒടുവില്‍ നിപ്പ ലിനിയെ കീഴ്പ്പെടുത്തി. മരണത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. 

മരണം മുന്നില്‍ക്കണ്ടുള്ള കുറിപ്പ് 

ഡിയര്‍ സജീഷേട്ടാ. ഞാന്‍ മടങ്ങിവരുമെന്ന് തോന്നുന്നില്ല. മക്കളെ നന്നായി നോക്കണം. അവരെ ഗള്‍ഫില്‍ കൊണ്ടുപോയി കാഴ്ചകളൊക്കെ കാണിക്കണം. നമ്മുടെ അച്ഛനെപ്പോലെ ഒറ്റയ്ക്കാകരുത്. ലവ് യൂ സജീഷേട്ടാ. വിറയാര്‍ന്ന കൈകളാല്‍ മരുന്ന് കുറിക്കുന്ന പേപ്പറില്‍ ദൈവത്തിന്റെ മാലാഖ മരണം മുഖാമുഖം കണ്ടപ്പോള്‍ എഴുതിയത്. ഞാനൊരിക്കലും മടങ്ങിവരില്ലെന്ന് അറിയാമെന്നുറപ്പിച്ച മട്ടില്‍. ആശുപത്രിക്കിടക്കയില്‍ ആരെയും ബോധപൂര്‍വം കാണാന്‍ നില്‍ക്കാതെ എല്ലാവരെയും അകറ്റി നിര്‍ത്തി ലിനി. 

വിങ്ങലൊതുക്കി കുടുംബം

ലിനി കളിച്ചും ചിരിച്ചും വളര്‍ന്ന വീടിന്റെ തെക്കിനിയില്‍ ചിതയൊരുക്കണമെന്ന് മാതാവ് ഉള്‍പ്പെടെ ആഗ്രഹിച്ചു. ഒരുതരത്തിലും കഴിയില്ലെന്ന് ഉറപ്പായതോടെ സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കുകയായിരുന്നു. അമ്മയ്ക്ക് മകളെ കാണാനാവാതെ. സജീഷിനും മക്കള്‍ക്കും ലിനിക്ക് അന്ത്യ ചുംബനം നല്‍കാന്‍ കഴിയാതെ പോകുകയായിരുന്നു. ഈ വേര്‍പാട് കുടുംബത്തിന് താങ്ങാന്‍ കഴിയാത്തതാണ്. വിധിയെന്നോര്‍ത്ത്  സമാധാനിക്കുന്നുവെന്ന് ആവര്‍ത്തിക്കുന്നു. 

lini-family-2

ലിനി ഇന്ന് നാടിനാകെ സമര്‍പ്പണത്തിന്റെ പ്രതീകമാണ്. അവളുടെ സേവനത്തെ പുകഴ്ത്തുന്നതില്‍ പ്രായ വ്യത്യാസമില്ല. കക്ഷിഭേദമില്ല. കുടുംബത്തിന് കരുതലാകാന്‍ ഞങ്ങളുണ്ട്. നിന്റെ കുഞ്ഞുങ്ങള്‍ ഒറ്റയ്ക്കല്ലെന്ന് അമ്മമാര്‍ പലരും ആശ്വസിപ്പിക്കുന്നു. ‘ദൈവത്തിന്റെ മാലാഖയെന്നത് വെറും വിളിപ്പേരല്ല. കുഞ്ഞ് ഞങ്ങള്‍ക്ക് അതും ശരിയെന്ന് പഠിപ്പിച്ചുതന്നു..’  വാക്കുകള്‍ ആവര്‍ത്തിക്കുമ്പോള്‍ ചക്കിട്ടപ്പാറയിലെ ത്രേസ്യാമ്മയ്ക്ക്എന്തോ വിങ്ങല്‍. ലിനിയുടെ മുഖം ഓര്‍ത്തോര്‍ത്ത് അടക്കംപറച്ചില്‍. ഇത് ഒരാളുടെ മാത്രം അനുഭവമല്ല. ഈ പെണ്‍കുട്ടിയുടെ ധൈര്യവും സമര്‍പ്പണവും വീടുതേടിയെത്തുന്ന ആരിലും മടങ്ങുമ്പോള്‍ കണ്ണീരിന്റെ നനവ് ചേര്‍ത്തിരിക്കും. 

MORE IN SPOTLIGHT
SHOW MORE