ആശുപത്രിവഴിയില്‍ വിഡിയോ കോള്‍; ഒറ്റപ്പെട്ട വാര്‍ഡ‍് ചോദിച്ചുവാങ്ങി; നീറുന്ന ഓര്‍മയായി ലിനി

lini-family3
ചിത്രം കടപ്പാട് മലയാള മനോരമ ദിനപ്പത്രം
SHARE

സമൂഹമാധ്യമത്തിന്‍റെ ചുവരുകളില്‍ ചിരി തൂകി അവള്‍ മാത്രം. നാട്ടിടവഴികളില്‍ ഫ്ലെക്സ് ബോര്‍ഡുകളില്‍ അവള്‍ക്കുള്ള ആദരമായി വാക്കുകള്‍. ലിനി എന്ന പെണ്‍കുട്ടിയെ കേരളം കണ്ണീരോടെ ചേര്‍ത്തു പിടിക്കുകയാണ്. നിപ്പ വൈറസ് ബാധിച്ചുമരിച്ചവരെ പരിചരിച്ചൊടുവില്‍ അതേ രോഗത്തിന് കീഴടങ്ങിയ നഴ്സ് ലിനിക്ക് ദേശാതിരുകള്‍ കടന്നും ആദരാഞ്ജലികള്‍ പ്രവഹിക്കുകയാണ്. 

ലിനിയെക്കുറിച്ച് പുറത്തുവരുന്ന ഓരോ കാര്യങ്ങളും അവളുടെ നന്‍മയുടെ പ്രകാശനമാകുന്നു. പറക്കമുറ്റാത്ത രണ്ട് മക്കളും ഭര്‍ത്താവുമടങ്ങുന്ന കുടുംബം.  ഇളയ മകൻ സിദ്ധാർഥിനു പാലുകൊടുത്ത ശേഷം വ്യാഴാഴ്ചയാണു ലിനി ആശുപത്രിയിലേക്കു തിരിച്ചത്. അന്ന നൈറ്റ് ഡ്യൂട്ടിയായിരുന്നു. വൈകിട്ട് ആറുമണിക്ക് ജോലിക്കു കയറി. നിപ്പ വൈറസ് ബാധിതരായ മൂന്നു പേരും അവിടെ ചികിൽസയിലുണ്ടായിരുന്നു. 

രാത്രി മുഴുവൻ രോഗികളുമായി സംസാരിച്ച് പരിചരിച്ചതു ലിനിയായിരുന്നു. രാവിലെ ലിനിക്കും പനി തുടങ്ങി. മൂർച്ഛിച്ചതോടെ പേരാമ്പ്രയില്‍ നിന്ന് ഒന്നര മണിക്കൂര്‍ ദുരെയുള്ള കോഴിക്കോട് മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഈ യാത്രയ്ക്കിടെ ലിനി ഗൾഫിലുള്ള സജീഷിനെ വിഡിയോ കോൾ ചെയ്തു. 

സുഖമില്ലെന്നു പറഞ്ഞെങ്കിലും ഇത്ര ഗുരുതരമാണെന്ന് സജീഷിനെ അറിയിച്ചിരുന്നില്ല. മെഡിക്കൽ കോളജിലെത്തിച്ചപ്പോൾ, തനിക്ക് നിപ്പ ബാധിച്ചുണ്ടാകുമെന്നും ഒറ്റപ്പെട്ട വാർഡിലേക്കു മാറ്റണമെന്നും ഡോക്ടറോട് ആവശ്യപ്പെട്ടതു ലിനി തന്നെയാണ്. ആശുപത്രിയിൽ കാണാനെത്തിയ അമ്മയെയും സഹോദരിമാരെയും അടുത്തേക്കു വരാനും ലിനി സമ്മതിച്ചില്ല. ഭർത്താവ് സജീഷ് കഴിഞ്ഞ ദിവസം രാവിലെ മൂന്നുമണിയോടെ നാട്ടിലെത്തി. ഐസൊലേറ്റഡ് ഐസിയുവിൽ കയറി കണ്ടു, സംസാരിക്കുകയും ചെയ്തു. അതിനു ശേഷമാണു ലിനി യാത്രയായത്. 

lini-nurse

പിന്നെയും പിന്നെയും കാണാന്‍ സൗകര്യമില്ലാത്തതിനാല്‍ ആണ് ആ കത്ത് ലിനി കുറിച്ചത്. ‘സജീഷേട്ടാ...ആം ഓൾമോസ്റ്റ് ഓൺ ദ് വേ..നിങ്ങളെ കാണാൻ പറ്റുമെന്നു തോന്നുന്നില്ല...സോറി...ലവൻ, കുഞ്ഞു, ഇവരെ ഒന്നു ഗൾഫിൽ കൊണ്ടുപോകണം. നമ്മുടെ അച്ഛനെപ്പോലെ തനിച്ചാവരുത്..വിത്ത് ലോട്സ് ഓഫ് ലവ്..ഉമ്മ...’

ചെമ്പനോട പുതുശ്ശേരി പരേതനായ നാണുവിന്റെയും രാധയുടെയും മൂന്നു പെൺമക്കളിൽ രണ്ടാമത്തെയാളാണ് ലിനി. ആറു വർഷമായി താലൂക്ക് ആശുപത്രിയിൽ നഴ്സാണ്. പറക്കമുറ്റാത്ത രണ്ടു മക്കളും അമ്മയും മാത്രമാണു ലിനിയുടെ വീട്ടിലുള്ളത്. ലിനിയുടെ മരണം കാരണം പരിസരവാസികൾക്കു രോഗഭീതി പാടില്ല എന്ന നിലപാടിലായിരുന്നു അമ്മയും സജീഷും സഹോദരങ്ങളും. അവസാനമായി ഒരു നോക്കു കാണാൻ പോലും കഴിയില്ലെന്നറിഞ്ഞിട്ടും ലിനിയുടെ ശരീരം കോഴിക്കോട്ട് സംസ്കരിക്കാൻ ബന്ധുക്കൾ സമ്മതം നൽകുകയായിരുന്നു. നെഞ്ച് പൊട്ടുന്ന വേദനയോടെ എടുത്ത തീരുമാനമാകും അത്.

MORE IN SPOTLIGHT
SHOW MORE