ഒറ്റപ്പെട്ട് നീറി; മക്കളും കൈവിട്ടു: വയസ് അമ്പതിൽ പ്രണയം‌, വിവാഹം: അക്കഥ

komala-husband
SHARE

അമ്പതാം വയസിൽ പ്രണയിച്ചു വിവാഹം കഴിച്ച സ്ത്രീയുടെ കഥ സമൂഹമാധ്യമങ്ങൾ നിറകയ്യടിയോടെ പങ്കുവയ്ക്കുന്നു. തന്റെ ഉത്തരവാദിത്തങ്ങളെല്ലാം ഭംഗിയായി പൂർത്തിയാക്കി ഒറ്റപ്പെടലിന്റെ വേദനയിലേക്ക് നീങ്ങിയപ്പോഴാണ് കോമള എന്ന സ്ത്രീ സ്വയമൊരു ജീവിതത്തെക്കുറിച്ച് ചിന്തിച്ചത്. മനോഹരമായ പ്രണയകഥ തന്റെ ഫേസ്ബുക്കിലൂടെ ചിത്ര സഹിതം പങ്കുവച്ചിരിക്കുകയാണ് ഫൊട്ടോഗ്രാഫർ ജിഎംബി ആകാശ്. 

മക്കള്‍ക്കെല്ലാം വീടും ഭൂമിയുമൊക്കെ വാങ്ങി അവരെ വിവാഹം കഴിപ്പിച്ച് ഒരു നിലയിൽ ആക്കുന്നതുവരെയും കോമളയ്ക്കു മറ്റൊന്നിനെക്കുറിച്ചും ചിന്തയുണ്ടായിരുന്നില്ല. ഇരുപത്തഞ്ചാം വയസിൽ വിധവയായതാണ് കോമള. പിന്നീ‌ടങ്ങോട്ട് ആരുടെയും സഹായമില്ലാതെ കഠിനാധ്വാനം ചെയ്താണ് കോമള ജീവിച്ചത്. 

കോമളയുടെ വാക്കുകൾ ഇങ്ങനെ. എനിക്ക് ഇരുപത്തിയഞ്ചു വയസ്സുള്ളപ്പോഴാണ് എന്നെയും മൂന്നു മക്കളെയും തനിച്ചാക്കി ഭർത്താവു മരിക്കുന്നത്. എന്റെ കയ്യിലാകെയുണ്ടായിരുന്ന ഒരുജോഡി സ്വർണ വളകൾ വിറ്റാണ് ഭർത്താവിന്റെ മരണാനന്തര ചടങ്ങുകൾ നടത്തിയത്. ആരും എന്നെ സഹായിക്കാൻ ഉണ്ടായിരുന്നില്ല. എങ്ങും എത്തപ്പെ‌ടാതെ നിലനിൽപിനായൊരു കട്ടിത്തുരുമ്പുപോലും ഇല്ലായിരുന്നു. ജീവിക്കാൻ വേണ്ടി തെരുവുകളിൽ ബ്രെ‍ഡു വിറ്റ് തുച്ഛമായ പണം സമ്പാദിച്ചുതുടങ്ങി. പിന്നീട് ഒരു റസ്റ്ററന്റ് നടത്താൻ തുടങ്ങിയതോടെ ജീവിതരം മെച്ചപ്പെട്ടു. മക്കളെ വിവാഹം കഴിപ്പിച്ച് അയക്കാനും ഭൂമി വാങ്ങാനുമൊക്ക ഇത് സഹായിച്ചു. എന്നാൽ തന്നെ സ്നേഹിക്കാനോ തന്നോടൊന്നു കരുതലോടെ മിണ്ടാനോ ആരുമില്ലെന്ന തോന്നലിൽ നിന്നാണ് കോമളയുടെയുള്ളിൽ വീണ്ടും പ്രണയം മൊട്ടിടുന്നത്. അങ്ങനെ അമ്പതാം വയസ്സില്‍ കോമള വീണ്ടും പ്രണയത്തിലാണ്ടു. വിവാഹം കഴിച്ചു.

ഒരിക്കൽ റെസ്റ്റ്റന്റിൽ വച്ചാണ് ഞാൻ അദ്ദേഹത്തെ ശ്രദ്ധിക്കുന്നത്, എന്നും ഉച്ചഭക്ഷണത്തിനായി എത്തിയിരുന്ന ഒരു തൊഴിലാളി. നിഷ്കളങ്കമായ കണ്ണുകളോടെ ഇടയ്ക്കിടയ്ക്ക് എന്നെ നോക്കുകയും ഭക്ഷണം കഴിച്ചുകഴിഞ്ഞും ഏറെനേരം ഇരുന്നതിനു ശേഷം മാത്രം പോവുകയും ചെയ്തിരുന്നയാള്‍. 

ഞാന്‍ ചോദിക്കാതെ തന്നെ അദ്ദേഹം എന്നെ ജോലികളിൽ സഹായിക്കാൻ തുടങ്ങി. പാത്രങ്ങൾ കഴുകുകയും ആളുകൾക്കു ഭക്ഷണം വിളമ്പുകയുമൊക്കെ ചെയ്തു. പറ്റാവുന്നത്ര എന്നെ സഹായിച്ചുകൊണ്ടിരുന്നു. ആദ്യനോട്ടത്തിൽ തന്നെ എനിക്കദ്ദേഹത്തെ ഇഷ്ടമായിരുന്നു. പതിയെ എനിക്കതു പ്രണയമായി മാറി. ഒരുദിവസം അദ്ദേഹം എന്നോടു വിവാഹ അഭ്യർഥന ന‌ടത്തി. 

ഈ പ്രായത്തിൽ ഒരു വിവാഹം കഴിച്ചാൽ ആളുകൾ എന്തു കരുതും മക്കൾ എങ്ങനെ പ്രതികരിക്കുമെന്നൊക്കെയായിരുന്നു എന്റെ ചിന്ത. പക്ഷേ ആരും എന്റെ ഒറ്റപ്പെടൽ എത്രത്തോളമാണെന്നു മനസ്സിലാക്കിയിരുന്നില്ല. എനിക്കും സ്നേഹം വേണമെന്ന് ആരും മനസ്സിലാക്കിയില്ല. സംസാരിക്കാനും പ്രണയിക്കാനുമൊക്കെ ഒരാൾ വേണമെന്ന് ഞാനും ആഗ്രഹിച്ചിരുന്നു. പക്ഷേ ഞാൻ എന്റെ‌ മക്കളെക്കുറിച്ചു മാത്രമേ ചിന്തിച്ചിരുന്നുള്ളു. മക്കൾക്ക് വേണ്ടി ഞാൻ അദ്ദേഹത്തോട് നോ പറഞ്ഞു. ആ ഗ്രാമം വിട്ടുപോകാൻ ഞാൻ അയാളോടാവശ്യപ്പെട്ടു. എന്നാൽ പിന്നീട് മക്കളുടെ പെരുമാറ്റം വളരെ ക്രൂരമായിരുന്നു. എന്റെ സമ്പത്തെല്ലാം കവർന്നെടുത്ത് അവരെന്നെ പുറത്താക്കി.

ഞാൻ വീണ്ടും റസ്റ്ററന്റ്  പുനരാരംഭിച്ചു, അദ്ദേഹത്തെ കാത്തിരുന്നു. ഒടുവിൽ ഒറുദിവസം അദ്ദേഹം എന്നെത്തേടി എത്തി. അന്നുതന്നെ അദ്ദേഹത്തെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്നു ഞാൻ അറിയിച്ചു. ഇന്ന് ഞങ്ങൾ സന്തോഷത്തോടെ കഴിയുന്നു. ഞാൻ ഭക്ഷണം പാചകം ചെയ്യുകയും എന്റെ ഭർത്താവായ അദ്ദേഹം അവയെല്ലാം വിളമ്പുകയും പാത്രങ്ങൾ കഴുകുകയും ചെയ്യും. ഞാൻ ചെയ്യുന്നതിനേക്കാൾ ഏറെ ജോലികൾ അദ്ദേഹം ചെയ്യുമായിരുന്നു. നിന്റെ ജീവിതത്തിൽ സന്തോഷം പകരാനാണ് ഞാൻ എത്തിയതെന്ന് എ​ന്നും എന്നോടു പറയുമായിരുന്നു. 

അമ്പതാം വയസ്സിൽ വീണ്ടും വിവാഹം കഴിച്ചുവെന്നു പറഞ്ഞ് ആളുകൾ എന്നെ കളിയാക്കുയിരുന്നു. പലപ്പോഴും എന്നെനോക്കി ചീത്തവാക്കുകൾ പറഞ്ഞിട്ടുമുണ്ട്. പക്ഷേ നിങ്ങൾക്കൊരു കാര്യം അറിയുമോ അവയൊന്നും ഞാൻ ശ്രദ്ധിക്കാറേയില്ല, ഇനിയൊരിക്കലും ശ്രദ്ധിക്കുകയുമില്ല'' അഞ്ചുവർഷമായി ഞങ്ങളുടെ ജീവിതം സുഖകരമായി മുന്നോട്ടു പോകുന്നു. എന്നെ സ്നേഹിക്കാനും ചേർത്തുപിടിക്കാനും ഒരാൾ‌ വേണമെന്ന തോന്നലാണ് എന്നെ അദ്ദേഹവുമായി അടുപ്പിച്ചത്. കോമളയുടെ വാക്കുകളിൽ സന്തോഷം മാത്രം, ജിഎംബി ആകാശ് കുറിച്ചു.

MORE IN SPOTLIGHT
SHOW MORE