അച്ഛൻ ബോണി കപൂറിനോടുള്ള പിണക്കം മറന്ന് ജാൻവിക്കും ഖുശിക്കും ഏട്ടനായി അര്‍ജുന്‍ കപൂർ. ശ്രീദേവി ജീവിച്ചിരിക്കുമ്പോള്‍ സഹോദരിമാരുമായി അര്‍ജുന് യാതൊരു തരത്തിലുള്ള ബന്ധമുണ്ടായിരുന്നില്ല. അച്ഛനോടും മാനസികമായ അകല്‍ച്ചയിലായിരുന്നു. നേരത്തെ നല്‍കിയ അഭിമുഖങ്ങളില്‍ അര്‍ജുന്‍ ഇതേക്കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ ശ്രീദേവിയുടെ വിയോഗസമയത്ത് പിണക്കമെല്ലാം മറന്ന് അർജുൻ അച്ഛന് വേണ്ടി തിരിച്ചുവന്നിരുന്നു. കഴിഞ്ഞ ദിവസം അര്‍ജുന്‍ സംഘടിപ്പിച്ച സല്‍ക്കാരത്തില്‍ അച്ഛനോടൊപ്പം ജാന്‍വിയും ഖുശിയും പങ്കെടുത്തു. ഈ ചിത്രങ്ങളാണ് മുംബൈ മാധ്യമങ്ങള്‍ പകര്‍ത്തിയത്.
ശ്രീദേവി ജീവിതത്തിലേക്ക് വന്നതോടെ മോനയേയും മകന്‍ അര്‍ജുന്‍, മകള്‍ അന്‍ഷുല എന്നിവരെയും ഉപേക്ഷിച്ച് ബോണി പുതിയ ജീവിതം സ്വീകരിക്കുകയായിരുന്നു. മോനയുടെ അമ്മ ശ്രീദേവിയെ പരസ്യമായി കയ്യേറ്റം ചെയ്യുന്ന സ്ഥിതി വരെയുണ്ടായി. പിന്നീട് മാനസികമായും, സാമ്പത്തികമായും തകര്‍ന്ന മോനയ്‌ക്കൊപ്പം താങ്ങായുണ്ടായത് മക്കളാണ്. അമ്മയുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന അര്‍ജുന്‍ ഒരിക്കലും ശ്രീദേവിയോടും മക്കളോടും വലിയ അടുപ്പം കാണിച്ചുമില്ല. 2012ല്‍ അര്‍ജുന്‍ സിനിമയിലേയ്‌ക്കെത്തുമ്പോള്‍ കാന്‍സര്‍ ബാധിതയായി മോന മരിച്ചിരുന്നു. അതിനു ശേഷവും അച്ഛനോടും കുടുംബത്തോടും അടുക്കാന്‍ അര്‍ജുന്‍ ശ്രമിച്ചുമില്ല
എന്നാൽ ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗത്തെ തുടർന്ന് സങ്കടക്കടലിലായ ബോണി കപൂറിനും മക്കളായ ജാൻവിക്കും ഖുഷിക്കും താങ്ങും തണലുമായി നിന്നത് അർജുൻ കപൂറും സഹോദരി അൻഷുലയുമാണ്. ബോണി കപൂറിന്റെ ആദ്യ ഭാര്യയായ മോനയുമായുള്ള ബന്ധത്തിലുണ്ടായ മക്കളാണ് അർജുനും അൻഷുലയും.