പുതുവര്‍ഷം പിറന്ന സന്തോഷനേരത്ത് അല്ലലായി പാറിനടന്ന ഒരു മെസേജുണ്ടാകും എല്ലാവരുടെയും ഇന്‍ബോക്സില്‍. ‘ജനുവരി 7 മുതല്‍ വോയ്സ് കോൾ റദ്ദാക്കും. തുടര്‍ന്നും ഈ നമ്പറിൽ സേവനം വേണമെന്നുളളവർ മറ്റു നെറ്റ്‌വർക്കിലേക്ക് പോർട്ട് ചെയ്യണം..’ ഇതാണ് ആ മെസേജ്. കുറച്ചു ദിവസങ്ങളായി വിവിധ ടെലികോം കമ്പനികളുടെ മൊബൈലുകളിലേക്ക് ഇതേ സന്ദേശം വരുന്നുണ്ട്.
കച്ചവടം പൂട്ടിക്കുന്ന പണി ആയതിനാല്‍ മിക്ക ടെലികോം കമ്പനികളും ഇതിനെതിര രംഗത്തെത്തി. ടെലികോം വരിക്കാരെ തെറ്റിദ്ധരിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് മെസേജ്. അതേസമയം, ഇതേ സന്ദേശം വിവിധ സര്‍ക്കിളുകളിലെ എല്ലാ ടെലികോ കമ്പനികളുടെ വരിക്കാർക്കും ലഭിച്ചു. എന്നാൽ ഏതു നെറ്റ്‌വർക്കിലേക്കാണ് മാറേണ്ടതെന്ന് മെസേജിൽ വ്യക്തമാക്കിയിട്ടുമില്ല.
ജിയോ, വോഡഫോൺ, ഐഡിയ, എയർടെൽ തുടങ്ങി സേവനദാതാക്കളുടെ വരിക്കാർ മെസേജ് സംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. ഈ സന്ദേശവുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്നാണ് എല്ലാ കമ്പനികളും അറിയിച്ചത്. മൊബൈല്‍ സിം ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന ദിവസം ഫെബ്രുവരി 6 ആണ്. ഇതുമായി ബന്ധപ്പെടുത്തി വരിക്കാരെ തെറ്റിദ്ധരിപ്പിക്കാനാണ് വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നത് എന്നാണ് നിഗമനം.