ഇന്ത്യയെ കാത്തിരിക്കുന്നത് വൻ പാരിസ്ഥിതിക ദുരന്തങ്ങളെന്ന് ശാസ്ത്ര ലോകത്തിന്റെ മുന്നറിയിപ്പ്. ഹിമാലയൻ മേഖലയിലെ കാലാവസ്ഥാ വ്യാതിയാനം ഇന്ത്യയെ വലിയ പാരിസ്ഥിതിക ദുരന്തങ്ങളിലേക്കും പ്രകൃതി ക്ഷോഭങ്ങളിലേക്കും നയിക്കും. ഹിമാലയത്തിലെ 33 ശതമാനം മഞ്ഞും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പകുതിയോടെ ഉരുകി ഒലിക്കും. വ്യവസായവത്കരണത്തിന്റെ അനന്തരഫലമായി ആഗോള താപനം 1.5 ശതമാനം വർധിക്കാനാണ് സാധ്യത. ഇത് ഹിമാലത്തിലെ താപനിലയിൽ 2.1 ഡിഗ്രി സെൽഷ്യസിന്റെ വർധനയാകും ഉണ്ടാക്കുക. എന്നാൽ നിലവിലെ അവസ്ഥയിൽ ഉത്തരേന്ത്യയിൽ ശൈത്യകാലത്ത് ലഭിക്കുന്ന മഞ്ഞിന്റെ അളവിൽ പോലും ഗണ്യമായ മാറ്റമുണ്ടായിട്ടുണ്ട്. ഇത് വലിയ ആശങ്കയോടെയാണ് ശാസ്ത്രലോകം നോക്കിക്കാണുന്നത്. കാരണം ശൈത്യകാലത്ത് ലഭിക്കുന്ന മഞ്ഞ് കെട്ടിക്കിടന്ന് വർഷങ്ങളെടുത്താണ് മഞ്ഞുപാളികൾ രൂപപ്പെടുക. ആഗോള താപനത്തിന്റെ അനന്തരഫലമായി ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം മൂലം ഹിമാലയത്തിൽ പുതിയ മഞ്ഞുപാളികൾ രൂപപ്പെടാനുള്ള സാഹചര്യം മൂന്നിലൊന്നായി കുറഞ്ഞെന്നാണ് പുതിയ വെളിപ്പെടുത്തൽ.
ഇന്ത്യ, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, നേപ്പാള്‍ എന്നീ രാജ്യങ്ങളെയാണ് പ്രധാനമായും കാലാവസ്ഥാ വ്യതിയാനം ബാധിക്കുക, ഈ രാജ്യങ്ങളിലെ നദികളിലേക്കുള്ള പ്രധാന ജലസ്രോതസാണ് ഹിമാലയത്തിലെ മഞ്ഞുപാളികൾ. പ്രദേശത്തെ അന്തരീക്ഷ ഊഷ്മാവ് വർധിക്കുന്നതിലൂടെ മഞ്ഞുപാളികൾ ഉരുകിയൊലിക്കും. ഇത് ഉത്തരേന്ത്യൻ നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർത്തുകയും പ്രദേശത്ത് വെള്ളപ്പൊക്കമുണ്ടാകുകയും ചെയ്യും. ക്രമേണ ഹിമപാളികൾ പൂർണമായും ഉരുകി തീരുമ്പോൾ അത് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളെ കൊടിയ വരൾച്ചയിലേക്ക് നയിക്കുമെന്നും ഇന്റഗ്രേറ്റഡ് ഡിവലപ്മെന്റ് ഓർഗനൈസേഷനിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. നിലവിൽ മലിനീകരണത്തിന്റെ തോത് ദില്ലി അടക്കമുള്ള സംസ്ഥാനങ്ങളില്‍ വളരെ കൂടുതലാണ്. ഇതും കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുമെന്നും പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.