മലയാളികളുടെ പ്രയപ്പെട്ട മത്സ്യമായ മത്തിയ്ക്ക് അജ്ഞാതരോഗം ബാധിച്ചെന്ന പ്രചാരണം സമൂഹമധ്യമത്തിലും വാട്സാപ്പിലും ശക്തമാണ്. ചിത്രം സഹിതമാണ് പ്രചരിക്കുന്നത്. മത്തിയുടെ കുടൽ ഭാഗങ്ങളിൽ വെളുത്ത നിറത്തിൽ ചെറിയ മുട്ടകൾ പോലെ തോന്നിക്കുംവിധമുള്ള രോഗത്തെ കുറിച്ചാണു വിവരണം. മത്തിവാങ്ങികഴിച്ചാൽ മനുഷ്യരിലേക്കും ഈ രോഗം പടർന്നേക്കാമെന്നുള്ള ഭയം ജനങ്ങളിൽ പടർത്തുന്നവയാണ് ചിത്രങ്ങൾ.
എന്നാൽ ചിത്രത്തിൽ കാണിച്ചിരിക്കുന്നത് ഇറക്കുമതി ഇനമായ ഇറാൻ മത്തിയാണ്. ഇതുവരെ സംസ്ഥാനത്ത് അസുഖം കണ്ടെത്തിയതായി വിവരമില്ലെന്നും ഭക്ഷ്യസുരക്ഷാവകുപ്പ് സാക്ഷ്യപ്പെടുത്തുന്നു.
മത്സ്യങ്ങളിൽ അത്യപൂർവമായി കാണപ്പെടുന്ന ഒരുതരം പരാന്നജീവിയുടെ സാന്നിധ്യമാണ് ഇതിനു കാരണമെന്ന മറുപടി സന്ദേശവും പ്രചരിക്കുന്നുണ്ട്. ഇതു നീക്കം ചെയ്തശേഷം പാകംചെയ്തു കഴിക്കുന്നതിൽ തെറ്റില്ലെന്നാണ് ഈ സന്ദേശം.
ഇത്തരം വിശ്വാസയോഗ്യമല്ലാത്ത സന്ദേശങ്ങളിൽ ഭയക്കേണ്ടതില്ലെന്ന് ആരോഗ്യവകുപ്പും വ്യക്തമാക്കുന്നു. എങ്കിലും ഈ സന്ദേശം പ്രചരിച്ചതിനെത്തുടർന്ന് മത്തിയുടെ വിൽപനഗണ്യമായി കുറഞ്ഞിട്ടുണ്ട്.