21 വയസുള്ള യുവതിയുടെ (പേരുവെളിപ്പെടുത്തിയിട്ടില്ല) രോഗാവസ്ഥ കണ്ട് ഒരു നിമിഷം ഫ്ലോറൻസിൽ മികച്ച ഡോക്ടറുമാർ വരെ ഞെട്ടി. വിയർക്കുമ്പോൾ രക്തം വരുന്ന അപൂർവ രോഗം മൂലമാണ് യുവതിയെ ഇറ്റലിയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കനേഡിയൻ മെഡിക്കൽ അസോസിയേഷൻ പുറത്തിറക്കുന്ന ജേർണലിൽ ഡോക്ടറുമാരായ റോബർട്ടോ മാഗ്‌ലിയും മാർസിയ കപ്രോണിയും മുന്നിലെത്തിയ രോഗിയെക്കുറിച്ച് എഴുതിയതോടെയാണ് ഈ വിവരം ലോകം അറിയുന്നത്.
കായികാധ്വാനമുള്ള ജോലി ചെയ്യുമ്പോഴും ഉറങ്ങുമ്പോഴുമാണ് വിയർപ്പ്ഗ്രന്ഥികളിൽ നിന്നും രക്തസ്രാവമുണ്ടാകുന്നത്. മാനസികസമർദ്ദമുണ്ടാകുന്ന സന്ദർഭങ്ങളിൽ രക്തപ്രവാഹത്തിന്റെ ദൈർഘ്യം അഞ്ചുമിനുട്ടുവരെ നീളും. ശരീരം മുഴുവൻ രക്തത്തിൽ കുളിക്കും. ഈ അവസ്ഥയെ തുടർന്ന് മറ്റുള്ളവരെ അഭിമുഖീകരിക്കാനോ പുറത്തേക്ക് ഇറങ്ങാനോ സാധിക്കാതെ ഒറ്റപ്പെട്ടാണ് യുവതി കഴിയുന്നത്. ഹൃദയമിടിപ്പും രക്തസമർദ്ധവും ക്രമീകരിക്കുന്ന പ്രൊപ്പനോൾ എന്ന ചികിത്സാരീതി യുവതിയിൽ നടത്തിയെങ്കിലും പൂർണ്ണമായും ഭേദമായിട്ടില്ല.
രോഗാവസ്ഥയുടെ കാരണം ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല. 2000 മുതൽ വിയർക്കുമ്പോൾ രക്തംവരുന്ന രോഗികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് കിങ്സ്റ്റണിലെ ക്യൂൻസ് യൂണിവേഴ്സിറ്റിയിലുള്ള ഹെർമറ്റോളജിസ്റ്റ് ജാക്വലിൻ ഡഫ്‌ലിൻ സാക്ഷ്യപ്പെടുത്തുന്നു.