കൊടുക്കാൻ കാശില്ലാതെ ഹോട്ടൽ ഭക്ഷണത്തിൽ പാറ്റയെ ഇട്ട് മുങ്ങാൻ ശ്രമിക്കുന്ന ശ്രീനിവാസന്റെയും ജയറാമിന്റെയും നഗരങ്ങളിൽ ചെന്ന് രാപാർക്കാം സിനിമ ഓർമയില്ലേ? അതുപോലെ ഒരു അടവ് പയറ്റാൻ നോക്കിയ രണ്ടുയുവാകൾക്ക് കിട്ടിയത് എട്ടിന്റെ പണി.
ബംഗളൂരിലാണ് സംഭവം. ഹേമന്ത്, ദേവരാണ് എന്നീ യുവാക്കളാണ് കാമാക്ഷിപാലയിലുള്ള ഇന്ദിരാകാന്റീനിലെ ഭക്ഷണത്തിൽ പാറ്റയെ ഇട്ട് മുങ്ങാൻ നോക്കിയത്. പാറ്റയെ ഭക്ഷണത്തിൽ ഇട്ടതിന് ശേഷം സിനിമാസ്റ്റൈലിൽ ഒച്ചപ്പാടും ബഹളവും ഇവർ ഉണ്ടാക്കിയതോടെ പൊലീസ് എത്തി. സിസിടിവി ക്യാമറപരിശോധിച്ചതോടെ ഇവരുടെ സിനിമാനമ്പർ പൊളിയുകയായിരുന്നു. ഇവരെ അറസ്റ്റുചെയ്തു.
സംസ്ഥാന സർക്കാരിന്റെ പദ്ധതിയാണ് ഇന്ദിരാകാന്റീൻ. പ്രഭാതഭക്ഷണം അഞ്ച് രൂപക്കും ഉച്ചഭക്ഷണം 10 രൂപക്കും ഇവിടെ നിന്നും ലഭിക്കും. ഏറെ വിജയകരമായി മുന്നോട്ടുപോകുന്ന പദ്ധതി സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാണ് ആരംഭിച്ചത്. അറസ്റ്റ് ചെയ്ത യുവാക്കൾ ഒരു രാഷ്ട്രീയപാർട്ടിയുമായും ബന്ധമുള്ളവരല്ലെന്നും കേവലം പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഭക്ഷണത്തിൽ പാറ്റയെ ഇട്ടതെന്നും പൊലീസ് അറിയിച്ചു.