വിവിധ സംഘടനകളുടെ പരാതികളെ തുടർന്നു വിജയ് ടിവിയുടെ ‘നീയാ നാനാ’ എപ്പിസോഡിന്റെ സംപ്രേഷണം മാറ്റിവച്ചു. കേരളത്തിലെ സ്ത്രീകളാണോ തമിഴ്നാട്ടിലെ സ്ത്രീകളാണോ കൂടുതൽ സുന്ദരികൾ എന്ന വിഷയം ചർച്ച ചെയ്ത എപ്പിസോഡാണ് ശക്തമായ എതിർപ്പിനെ തുടർന്നു മാറ്റിവച്ചത്. അതിനിടെ, എതിർപ്പുന്നയിച്ചവർക്കെതിരെ പരിപാടിയുടെ സംവിധായകൻ ആന്റണി ഫെയ്സ്ബുക്കിലൂടെ പ്രതിഷേധവുമായി രംഗത്തുവന്നു.
ഇടതുപക്ഷ ചായ്‌വുള്ള ചില വനിതാ സംഘടനകളാണ് പരിപാടിക്കെതിരെ രംഗത്തുവന്നതെന്നും സ്ത്രീകൾ അവരുടെ വസ്ത്രങ്ങളെ കുറിച്ചും ആഭരണങ്ങളെ കുറിച്ചും ചർച്ചചെയ്യുന്ന പരിപാടി തടയുന്നത് എന്തിനാണെന്നു മനസ്സിലാകുന്നില്ലെന്നുമാണ് ആന്റണിയുടെ വാദം. ശനിയാഴ്ച വൈകിട്ടു തന്നെ ചർച്ചാവിഷയം അവതരിപ്പിക്കുന്ന ചാനൽ പ്രൊമോകളും സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളും വിജയ് ടിവി പിൻവലിച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്കുശേഷമായിരുന്നു വിവാദ വിഷയം സംബന്ധിച്ച ചർച്ചകൾ നടന്ന ഭാഗം സംപ്രേഷണം ചെയ്യേണ്ടിയിരുന്നത്. ഇതിനുപകരം റിയൽ എസ്റ്റേറ്റ് വിഷയം സ്ത്രീകൾ ചർച്ച ചെയ്യുന്ന എപ്പിസോഡാണ് സംപ്രേഷണം ചെയ്തത്. സ്ത്രീകളെ അപകീർത്തികരമായി ചിത്രീകരിക്കുന്നുവെന്ന ആരോപണമാണു പരിപാടിക്കെതിരെ ഉയർന്നത്. ഇതു സംബന്ധിച്ചുള്ള പരാതികൾ മക്കൾ മന്ത്രം, മനിദി തുടങ്ങിയ സംഘടനകൾ പൊലീസിൽ നൽകിയിരുന്നു. സമൂഹമാധ്യമങ്ങളിൽ ‘NoToNeeyaNaana’ എന്ന പേരിൽ ഹാഷ്ടാഗും തരംഗമായി.