തിരുവനന്തപുരം∙ "മാസം 1500 രൂപ വരുമാനമുണ്ടെങ്കിൽ രാജാവിനെപോലെ കഴിയാം അതു 2000 ആണെങ്കിൽ ചക്രവർത്തിയെപ്പോലെയും" രാജ്മോഹൻ പറയുന്നു.മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത നോവൽ ഇന്ദുലേഖ, മലയാളനാടക കുലപതി കലാനിലയം കൃഷ്ണൻ നായർ 1967ൽ അഭ്രപാളിയിലേക്കു പകർത്തിയപ്പോൾ അതിലെ നായകനായിരുന്നു രാജമോഹൻ. ആദ്യം സിനിമയിലെ നായകനുവേണ്ടി പത്രത്തിലൊക്കെ പരസ്യം ചെയ്തെങ്കിലും ഒടുവിൽ തന്റെ മകളുടെ ഭർത്താവായ രാജ്മോഹനെ നായകനാക്കുകയായിരുന്നു. കലാനിലയം തിയറ്റേഴ്സാണു സിനിമ നിർമിച്ചത്. രാജ്മോഹൻ വേറെയും ചില സിനിമകളിൽ മുഖം കാണിച്ചു.
കൃഷ്ണൻനായരുമായി ചേർന്നു ട്രപ്പീസ് രാമു എന്ന സിനിമ നിർമിക്കാൻ രണ്ടുലക്ഷം രൂപ മുടക്കി അതു പാതി വഴിയിൽ ഉപേക്ഷിച്ചു. കൃഷ്ണൻനായരുമായി ചില്ലറ അഭിപ്രായ വ്യത്യാസങ്ങളുണ്ടായി വിവാഹബന്ധം പിരിഞ്ഞു സിനിമ വിട്ടു. എംഎയും വക്കീൽ ബിരുദവും കയ്യിലുള്ളതു കൊണ്ടു ട്യൂഷനെടുത്തു ജീവിച്ചു. പക്ഷേ, സമ്പാദ്യമൊന്നുമില്ലായിരുന്നു. മക്കളൊന്നുമില്ലായിരുന്ന ഇദ്ദേഹത്തിനു വയസ്സ് ഇപ്പോൾ 82.
പഴയപോലെ ആരോഗ്യമില്ല. എന്നാൽ ഒരു സീരിയലിൽ ചെറിയവേഷമെങ്കിലും കിട്ടിയാൽ അഭിനയിക്കാനാകുമെന്ന ആത്മവിശ്വാസമുണ്ട്. കയ്യിലൊന്നുമില്ലാത്തതിനാൽ പഴയ ശിഷ്യരുടെ കാരുണ്യത്തിലാണു കഴിയുന്നത്. ചാക്കയിൽ ആസ്ബസ്റ്റോസ് ഷീറ്റും സാരികളും കൊണ്ടു മറച്ച ഷെഡിലാണു താമസം. കഴിഞ്ഞുകൂടാൻ മാസം 1500 രൂപ എന്ന ഒരൊറ്റ ആഗ്രഹം മാത്രമാണ് ഈ പഴയകാല നടന് ഇപ്പോഴുള്ളത്.
സർക്കാരിന്റെ വാർധക്യ പെൻഷന് അപേക്ഷിക്കാൻ ഒരു തിരിച്ചറിയൽ രേഖപോലും ഇദ്ദേഹത്തിനില്ല. സിനിമ മേഖലയിലുള്ളവരെങ്കിലും ഇദ്ദേഹത്തിനെ സഹായിക്കാൻ മുന്നോട്ടുവരുമെന്ന പ്രതീക്ഷയിലാണു ശിഷ്യർ.