തിരൂർ ∙ പന്ത്രണ്ട് വയസ്സുകാരനെ മർദിച്ചെന്ന പരാതിയിൽ യുവാവിനെ പിടികൂടാൻ വീട്ടിലെത്തിയ പൊലീസ് കാണിച്ചുകൂട്ടിയ അക്രമങ്ങളുടെ വിഡിയോ പുറത്ത്. തിരൂർ പൂക്കയിലെ വീട്ടിലെത്തി പൊലീസ് വാതിൽ ചവിട്ടിപ്പൊളിക്കുന്നതും യുവാവിനെ ക്രൂരമായി മർദിക്കുന്നതും അസഭ്യം പറയുന്നതുമായ ദൃശ്യങ്ങളാണ് പുറത്തായത്.
അറസ്റ്റ് ചെയ്ത യുവാവിനെതിരെ ആരോപിച്ച എഫ്ഐആറിലെ കുറ്റകൃത്യങ്ങൾ പൊലീസിന് തെളിയിക്കാൻ കഴിയാത്തതും ഫോട്ടോകളുടെ പരിശോധനയും വിലയിരുത്തി കോടതി ജാമ്യം അനുവദിച്ചു.മദ്രസയിലേക്ക് പോകുന്ന വിദ്യാർഥിയെ വഴിയിൽ തടഞ്ഞുനിർത്തി പ്രതി മർദിച്ചെന്ന പരാതിയിലാണ് പൂക്കയിൽ പുതിയകത്ത് അബ്ദുൽ റഷീദിനെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞ ദിവസം രാത്രി പൊലീസ് വീട്ടിലെത്തിയത്. വീടിന്റെ അടഞ്ഞുകിടന്ന വാതിൽ പൊലീസ് സംഘം ചവിട്ടിപ്പൊളിക്കുന്നതും പിന്നീട് മുറിയിൽക്കയറി യുവാവിനെ വലിച്ചിഴയ്ക്കുന്നതും മർദിക്കുന്നതും വിഡിയോയിൽ ഉണ്ട്.
ഇതിനിടെ പ്രായമായ പിതാവും മാതാവും എത്തി തടയാൻ ശ്രമിക്കുമ്പോൾ പൊലീസ് എതിർക്കുന്നതും അവരുടെ മുന്നിലിട്ട് മർദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വീട്ടുമുറിയിൽ എത്തിയ പൊലീസിനോട് യുവാവ് സ്വമേധയാ വരാമെന്ന് അറിയിച്ചിട്ടും ബലമായി പിടികൂടി വലിച്ചിഴയ്ക്കുന്നതും ചോദ്യം ചെയ്യാനെത്തിയ പരിസരവാസികളോട് പൊലീസ് തട്ടിക്കയറുന്നതും വീട്ടുകാരുടെ നിലവിളിയും പുറത്തായ വിഡിയോ ദൃശ്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്.
എന്നാൽ അറസ്റ്റ് ചെയ്യാനെത്തിയ പ്രതിയും വീട്ടുകാരും പൊലീസ് സംഘത്തെ ആക്രമിച്ചെന്നാണ് എഫ്ഐആറിൽ കേസ്. വനിത ഉൾപ്പെടെ മൂന്നു പൊലീസുകാർക്ക് പരുക്കേറ്റതായി അറിയിച്ച് തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വീട് ചവിട്ടിത്തുറക്കുന്നതും മറ്റു സംഭവങ്ങളുമെല്ലാം ഒരു പൊലീസുകാരൻ മൊബൈൽ ഫോണിൽ പകർത്തുന്നതും വിഡിയോ ദൃശ്യങ്ങളിലുണ്ട്.
പ്രതിക്കെതിരെ എഫ്ഐആറിൽ കാണിച്ച കേസിന്റെ തെളിവുകളൊന്നും പൊലീസിന് കോടതിയിൽ സമർപ്പിക്കാനായില്ല. തുടർന്നാണ് അബ്ദുൽ റഷീദിന് കോടതി ജാമ്യം അനുവദിച്ചത്.