ഗാനാലാപനം പാടില്ലെന്ന ബോർഡ് മിക്കവാറും ഷാപ്പുകളിലുണ്ടെങ്കിലും കള്ള് അകത്തു ചെന്നപ്പോൾ കാക്കിക്കുള്ളിലെ കലാകാരന് അടങ്ങിയിരിക്കാനായില്ല. പാട്ടു മുറുകിക്കൊണ്ടിരിക്കേ മുന്നറിയിപ്പുമായി ഷാപ്പു മാനേജരെത്തി. തൽക്കാലത്തേക്കു കലാപരിപാടി നിർത്തിയെങ്കിലും നിയമപാലകനോട് അപമര്യാദയായി പെരുമാറിയ മാനേജർക്കുള്ളതു രാത്രി വീട്ടിൽ നേരിട്ടു ചെന്ന് വെടിപ്പായി കൊടുത്തു. ഒടുവിൽ വേദനിക്കുന്ന കലാകാരനെത്തേടി അംഗീകാരമെത്തി; സ്ഥലംമാറ്റവും അച്ചടക്ക നടപടിക്കുള്ള ശിപാർശയും.
വാകത്താനം പൊലീസ് സ്‌റ്റേഷനിലെ ഡ്രൈവറാണ് പുത്തൻചന്ത സ്വദേശിയായ കഥാനായകൻ. നാലുന്നാക്കൽ ഷാപ്പിൽ വെള്ളിയാഴ്ച രാത്രി 8.30ന് അവധി ആഘോഷിക്കാൻ എത്തിയപ്പോഴാണ് പൊലീസുകാരനിലെ കലാകാരൻ ഉണർന്നത്. ഡെസ്‌കിൽ താളംപിടിച്ച് ഒന്നിനു പുറകെ ഒന്നായി പാട്ടുകൾ പാടി. സീൻ വഷളായേക്കുമെന്നു തോന്നിയപ്പോഴാണു പാട്ടു നിർത്തണമെന്ന അഭ്യർഥനയുമായി മാനേജർ അനിൽ ഏബ്രഹാം എത്തിയത്.
വാക്കേറ്റത്തിനൊടുവിൽ പാട്ടു നിർത്തി മടങ്ങിയെത്തിയെങ്കിലും മാനേജരോടുള്ള കലിപ്പ് മാറിയില്ല. ഇതേത്തുർന്നായിരുന്നു രാത്രി മാനേജരുടെ വീട്ടുപടിക്കൽ അസഭ്യപ്പൊങ്കാല നടത്തിയത്. മാനേജരുടെ പരാതിയെത്തുടർന്നു ഡ്രൈവറെ ജില്ലാ പൊലീസ് സൂപ്രണ്ട് കോട്ടയം എആർ ക്യാംപിലേക്കു സ്ഥലം മാറ്റി. വാകത്താനം സിഐ: മനോജ് കുമാർ അന്വേഷണം നടത്തി ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടിക്കു ശുപാർശ നൽകുന്നതിനായി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ടും നൽകിയിട്ടുണ്ട്.