കോഴിക്കോട്∙ ‘വിവാഹ സർട്ടിഫിക്കറ്റ് വേണമെങ്കിൽ ഒന്നുകൂടി വിവാഹം കഴിച്ചിട്ടുവരൂ.’ സർട്ടിഫിക്കറ്റിനായി 40 ദിവസം കയറിയിറങ്ങിയ ദമ്പതികൾക്കു മുക്കം നഗരസഭയിൽ നിന്നു കിട്ടിയ മറുപടിയാണിത്.കോട്ടയം കോരുത്തോട് സ്വദേശി ജോഷി ജയിംസും ഭാര്യ മുക്കം കൊടിയത്തൂർ സ്വദേശിനി ബിന്ദു ജേക്കബും സെപ്റ്റംബർ 11ന് ആണു വിവാഹ സർട്ടിഫിക്കറ്റിനു നഗരസഭയിൽ അപേക്ഷ നൽകിയത്.
RELATED NEWS: വിവാഹ സർട്ടിഫിക്കറ്റ് ലഭിച്ചില്ല :ദമ്പതികൾ നഗരസഭാ ഓഫിസ് അടയ്ക്കാൻ സമ്മതിച്ചില്ല
അന്നു മുതൽ അനുബന്ധ സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെട്ടു തുടങ്ങി. പറഞ്ഞതെല്ലാം നൽകി. ഒടുവിൽ വിവാഹ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് തയാറായത് വ്യാഴാഴ്ച. അന്നു തന്നെ മുക്കം നഗരസഭയിലെ റജിസ്ട്രാറുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്റെ മുന്നിൽ ബിന്ദുവും ജോഷിയും ഒപ്പുവച്ചു. ഇനി സർട്ടിഫിക്കറ്റ് പ്രിന്റ് എടുത്തുകിട്ടുകയേ വേണ്ടൂ.
‘സാങ്കേതിക പ്രശ്നം. ബ്ലോക്ക് ടെക്നിക്കൽ അസിസ്റ്റന്റ് നാളെ വരും, രാവിലെ വന്നാൽ കയ്യോടെ പ്രിന്റ് തരാം’ ഉദ്യോഗസ്ഥർ പറഞ്ഞു. പിറ്റേന്നു 10 മണിക്കുതന്നെ ഇവർ എത്തി. ഭക്ഷണം പോലും കഴിക്കാതെ അഞ്ചുമണി വരെ കാത്തിരുന്നിട്ടും വിളിച്ചില്ല.
ഒടുവിൽ ഉദ്യോഗസ്ഥ സീറ്റിൽ നിന്നെഴുന്നേറ്റപ്പോഴാണു ദമ്പതികൾ ഞെട്ടിയത്. ചോദിച്ചപ്പോൾ ‘നിങ്ങളുടെ അപേക്ഷ അപ്രൂവൽ ലഭിക്കാൻ സിവിൽ സ്റ്റേഷനിലേക്ക് അയച്ചിരിക്കുകയാണ്’ എന്നായിരുന്നു മറുപടി. സിവിൽ സ്റ്റേഷനിലെ സർട്ടിഫിക്കറ്റ് തന്ന ഉദ്യോഗസ്ഥനെ വിളിച്ചു. ഇനി പ്രിന്റു മാത്രമേയുള്ളൂവെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. അപ്പോൾ ഉദ്യോഗസ്ഥ സത്യം പറഞ്ഞു: ശ്രദ്ധിക്കാതെ അപേക്ഷ കാൻസൽ ചെയ്തു പോയത്രേ. പുതിയ സർട്ടിഫിക്കറ്റിനു നിയമപരമായി വീണ്ടും വിവാഹം കഴിക്കണമെന്നായിരുന്നു ഉപദേശം.
ദമ്പതികൾ വിട്ടില്ല. സർട്ടിഫിക്കറ്റ് നൽകാതെ ഓഫിസ് അടയ്ക്കാൻ സമ്മതിക്കില്ലെന്നു പറഞ്ഞു കവാടത്തിൽ തന്നെ നിലയുറപ്പിച്ചു. ജോർജ് എം.തോമസ് എംഎൽഎയെ ബന്ധപ്പെട്ടു. നഗരസഭാധ്യക്ഷൻ വി.കുഞ്ഞൻ, സ്ഥിരംസമിതി അധ്യക്ഷൻ പ്രശോഭ്‌കുമാർ എന്നിവർ സ്ഥലത്തെത്തി. വീട്ടിൽ പോയ ടെക്നിക്കൽ അസിസ്റ്റന്റിനെ രാത്രി എട്ടുമണിയോടെ വിളിച്ചു വരുത്തി പത്തു മിനിറ്റിനകം സർട്ടിഫിക്കറ്റിന്റെ പകർപ്പു നൽകി. ഇസ്രയേലിൽ ജോലിക്കായി നാളെ മുംബൈയിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതുള്ളതിനാൽ നിവൃത്തികെട്ടാണു സമരം ചെയ്യേണ്ടിവന്നതെന്നു ജോഷിയും ബിന്ദുവും പറഞ്ഞു. വിവാഹ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചാൽ ഏഴു ദിവസത്തിനകം നൽകണമെന്നാണു നഗരസഭ ചട്ടം.